കൊച്ചി: വിജിലന്‍സ് എടുത്ത കൈക്കൂലി കേസില്‍ പ്രതിയായ ഇഡി ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെയാണ് സ്ഥലംമാറ്റിയത്. കേരളത്തില്‍ നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനമായ മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങിലേക്കാണ് മാറ്റിയത്.

ഇഡി കേസില്‍ പ്രതിയായ കൊല്ലത്തെ വ്യവസായി അനീഷ് ബാബുവിനോട് കേസില്‍ നിന്ന് രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം ആവശ്യപ്പെട്ട കേസിലാണ് ശേഖര്‍ കുമാര്‍ യാദവിനെ പ്രതിചേര്‍ത്ത് കേരള വിജിലന്‍സ് കേസെടുത്തത്. തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് 24.73 കോടി രൂപ തട്ടിച്ചെന്ന കേസിലാണ് ഇഡി അനീഷ് ബാബുവിനെതിരെ കേസെടുത്തത്.

ഇഡി അസിസ്റ്റന്‍ഡ് ഡയറക്ടറെ ഒന്നാം പ്രതിയാക്കിയാണ് ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസെടുത്തത്. കേസില്‍ ആദ്യം അറസ്റ്റിലായ ഇടനിലക്കാര്‍ രണ്ട് പേര്‍ ജാമ്യത്തിലിറങ്ങിയിരുന്നു. കേസില്‍ വിശദമായ അന്വേഷണത്തിന് ശേഷമേ ശേഖര്‍ കുമാര്‍ യാദവിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂവെന്ന് ഹൈക്കോടതിയില്‍ വിജിലന്‍സ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം.

അതേസമയം, ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാര്‍ പ്രതിയായ കൈക്കൂലി കേസില്‍ പരാതിക്കാരന്‍ അനീഷ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. പരാതിയെക്കുറിച്ച് ഇഡി അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് അനീഷ് ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

അനീഷ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് ഇഡി അറിയിച്ചു. വിവരശേഖരണത്തിന് മാത്രമാണ് അനീഷ് ബാബുവിനെ വിളിപ്പിച്ചതെന്നും ഇഡി വ്യക്തമാക്കി. ഇഡിയുടെ നിലപാട് രേഖപ്പെടുത്തി മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു.

ശേഖര്‍ കുമാറിന്റെ അറസ്റ്റ് തടഞ്ഞ നടപടിയും ഹൈക്കോടതി നീട്ടി. വിജിലന്‍സ് അന്വേഷണവുമായി ശേഖര്‍കുമാര്‍ സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി. കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണ ഇടപാടുകേസില്‍ പലതവണ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും അന്വേഷണം മുന്നോട്ട് പോവുകയും ചെയ്യുന്ന ഘട്ടത്തില്‍, കേസ് ഒതുക്കി തീര്‍ക്കാന്‍ ഇഡി ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെയുള്ള ആളുകള്‍ തന്നെ കൈക്കൂലിക്കായ് സമീപിച്ചു എന്നായിരുന്നു അനീഷ് ബാബു ഉന്നയിച്ച ആരോപണം.