വാഷിംഗ്ടണ്‍: അമേരിക്കയിലെ ഫെഡറല്‍ ചെലവ് നിയന്ത്രണത്തിനായി രൂപീകരിച്ച 'ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി' വിഭാഗം മെയ് മാസത്തോടെ ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തില്‍ വലിയ മാറ്റം നേരിടാനിടയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മസ്‌ക് ഈ വിഭാഗത്തിന്റെ തലവന്‍ പദവി ഒഴിയാന്‍ പദ്ധതിയിടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫെഡറല്‍ സര്‍ക്കാരിന്റെ മൊത്തം ചെലവ് ആറു ട്രില്യണ്‍ ഡോളറായി കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഏജന്‍സികള്‍ ചുരുക്കാനും ആസ്തികള്‍ വിറ്റഴിക്കാനും നിരവധി ജീവനക്കാരെ പിരിച്ചുവിടാനുമാണ് മസ്‌കിന്റെ മുന്‍ഗണന. ഇതിനോടകം പതിനായിരത്തിലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിട്ടുണ്ട്.

ഫോക്‌സ് ന്യൂസിന്റെ 'സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് വിത്ത് ബ്രെറ്റ് ബെയര്‍' എന്ന പരിപാടിയില്‍ തന്റെ പ്രവര്‍ത്തനങ്ങളെയും രാജ്യത്തിന്റെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി സ്വീകരിച്ച നടപടികളെയും കുറിച്ച് മസ്‌ക് വിശദീകരിച്ചു. 130 ദിവസത്തിനുള്ളില്‍ ഏകദേശം ഒരു ട്രില്യണ്‍ ഡോളര്‍ ചെലവ് കുറയ്ക്കാന്‍ ആവശ്യമായ പദ്ധതികള്‍ പൂര്‍ത്തിയാക്കിയെന്നും ഫെഡറല്‍ ചെലവില്‍ 15% വരെ കുറവ് വരുത്താമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ചെലവു കുറഞ്ഞത് നികുതിദായകര്‍ക്ക് 115 ബില്യണ്‍ ഡോളര്‍ ലാഭമുണ്ടാക്കിയതായും, മാര്‍ച്ച് 24 വരെ വിവിധ നടപടി ക്രമങ്ങള്‍ വഴി ഇത് സാധ്യമായതായും മസ്‌ക് വ്യക്തമാക്കി. അദ്ദേഹം മെയ് മാസത്തോടെ ഈ പദ്ധതികള്‍ പൂര്‍ത്തീകരിച്ച് പദവിയില്‍ നിന്ന് വിരമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.