ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച് വീണ്ടും ലൈംഗികാതിക്രമ വിവാദം. രണ്ട് യുവതികള്‍ക്ക് പാനിയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കുകയും അവരില്‍ ഒരാളെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ ഒരു പ്രമുഖ ഇംഗ്ലീഷ് ക്രിക്കറ്റ് താരത്തിനെതിരേ അന്വേഷണം തുടങ്ങിയതാണ് ഒടുവിലത്തെ വിവാദം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പെരുമാറ്റദൂഷ്യവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് ക്രിക്കറ്റിലുണ്ടായ നിരവധി കേസുകളില്‍ ഏറ്റവും പുതിയതാണ് ഈ സംഭവം.

മേയ് 22ന് തെക്കു പടിഞ്ഞാറന്‍ ലണ്ടനിലെ ഒരു പബ്ബിലാണ് കേസിനാസ്പദമായ സംഭവം. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂണില്‍ മെട്രോപൊളിറ്റന്‍ പോലീസ് നാല്‍പതുകാരനായ താരത്തെ ചോദ്യം ചെയ്തതായി ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

'ദ ഡെയ്ലി ടെലിഗ്രാഫ്' റിപ്പോര്‍ട്ട് അനുസരിച്ച്, 40 വയസ് പ്രായമുള്ള ഇയാളെ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പോലീസ് ജൂണില്‍ ചോദ്യം ചെയ്തിരുന്നു. ലണ്ടനിലെ ഫുള്‍ഹാം, പാര്‍സണ്‍സ് ഗ്രീന്‍ എന്നീ പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്ന ഒരു പബ്ബില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നത്. ഈ വിഷയത്തില്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ECB) ഇതുവരെ പ്രതികരിച്ചിട്ടില്ല.

''മെയ് 22 വ്യാഴാഴ്ച SW6 ഏരിയയിലെ ഒരു പബ്ബില്‍ വെച്ച് രണ്ട് സ്ത്രീകള്‍ക്കെതിരെ ലഹരി പദാര്‍ത്ഥം നല്‍കിയതിനും ലൈംഗികാതിക്രമത്തിനും എതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് ഞങ്ങള്‍ അന്വേഷിക്കുകയാണ്,'' മെട്രോപൊളിറ്റന്‍ പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.

''രണ്ട് സ്ത്രീകള്‍ക്കും ലഹരി കലര്‍ത്തിയ പാനീയം നല്‍കിയതായും, അതിലൊരാളെ ലൈംഗികമായി പീഡിപ്പിച്ചതായും സംശയിക്കുന്നു. 40 വയസ് പ്രായമുള്ള ഒരാളെ ജൂണ്‍ 5 വ്യാഴാഴ്ച പോലീസ് ചോദ്യം ചെയ്തു. അന്വേഷണം തുടരുകയാണ്, ഈ ഘട്ടത്തില്‍ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല,'' പോലീസ് കൂട്ടിച്ചേര്‍ത്തു.

ഇതേ താരത്തിനെതിരെ ക്രിക്കറ്റിലെ മോശം പെരുമാറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ക്രിക്കറ്റ് അധികാരികള്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്ന സമയത്താണ് ഈ കേസ് പുറത്തുവരുന്നത്. അച്ചടക്ക കേസുകള്‍ കൈകാര്യം ചെയ്യുന്ന സ്വതന്ത്ര സ്ഥാപനമായ 'ക്രിക്കറ്റ് റെഗുലേറ്ററി'ന്റെ മാനേജിംഗ് ഡയറക്ടര്‍ ക്രിസ് ഹവാര്‍ഡ് കഴിഞ്ഞ മാസം ഊന്നിപ്പറഞ്ഞത്, ''ക്രിക്കറ്റില്‍ നിന്ന് ലൈംഗികാതിക്രമം ഇല്ലാതാക്കുക എന്നത് ഒരു മുന്‍ഗണനയാണ്,'' എന്നായിരുന്നു.

കേസെടുത്തതിനു പിന്നാലെ ഇക്കഴിഞ്ഞ ജൂണിലാണ് മെട്രോപൊളിറ്റന്‍ പൊലീസ് നാല്‍പതുകാരനായ താരത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. അന്വേഷണം തുടരുകയാണെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

ഓഗസ്റ്റില്‍, രണ്ട് വനിതാ ജൂനിയര്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് നഗ്‌നചിത്രങ്ങള്‍ അയച്ചതിന് ഒരു പരിശീലകനെ ഒമ്പതു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. കൂടാതെ, മറ്റൊരു പ്രൊഫഷണല്‍ പരിശീലകനെ പുരുഷ-വനിതാ കൗണ്ടി ടീമുകള്‍ ഉള്‍പ്പെട്ട പ്രീ-സീസണ്‍ ടൂറിനിടെ 'അനുചിതമായ ലൈംഗിക പെരുമാറ്റത്തിന്' ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു.