- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിലെ ഫ്‌ലാറ്റില്‍ വച്ച് മോശമായി പെരുമാറി; റാപ്പര്‍ വേടന്‍ വീണ്ടും നിയമക്കുരുക്ക്; മുഖ്യമന്ത്രിക്ക് പരാതി നല്കി സംഗീത ഗവേഷക വിദ്യാര്‍ഥിനി; പോലീസ് കേസെടുത്തു; ബലാത്സംഗക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; വിധി ബുധനാഴ്ച
റാപ്പര്‍ വേടന്‍ വീണ്ടും നിയമക്കുരുക്ക്
കൊച്ചി: റാപ്പര്‍ വേടനെതിരെ (ഹിരണ്‍ദാസ് മുരളി) വീണ്ടും കേസ്. ഗവേഷക വിദ്യാര്‍ഥിനിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 294(b),354,354A(1), കേരള പൊലീസ് ആക്ട് 119(a) എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അതിക്രമം, അശ്ലീല പദപ്രയോഗം, സ്ത്രീത്വത്തെ അപകീര്‍ത്തിപ്പെടുത്തും വിധം ലൈംഗിക ചേഷ്ടകള്‍ കാട്ടിയത് എന്നിവയാണ് വേടനെതിരെയുള്ള കുറ്റങ്ങള്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ യുവഗായിക നല്‍കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. 2020 ഡിസംബറിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.
രണ്ടാഴ്ച മുന്‍പ് വേടനെതിരെയുള്ള പരാതിയുമായി രണ്ട് യുവതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിരുന്നു. പിന്നാലെ ആ സംഭവങ്ങള്‍ നടന്ന അതാത് പൊലീസ് സ്റ്റേഷനുകളിലേക്ക് പരാതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കൈമാറുകയും ചെയ്തു. ഈ പരാതികളിലൊന്നിലാണ് വേടനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ മാസം 21നാണ് എഫ്‌ഐആര്‍ ഇട്ടത്. കേസില്‍ അന്വേഷണം തുടരുകയാണ്.
സംഗീത ഗവേഷകയാണ് പരാതിക്കാരി. ഗവേഷണത്തിന്റെ ഭാഗമായി പരാതിക്കാരി വേടനെ ബന്ധപ്പെട്ടുവെന്നും 2020 ഡിസംബര്‍ 20ന് കൊച്ചിയിലെ ഒരു ഫ്‌ലാറ്റില്‍ വച്ച് ഈ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചു എന്നുമാണ് കേസ്. അപമാനിക്കാന്‍ ശ്രമിച്ച സ്ഥലത്തു നിന്നും ഈ പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. നിലവില്‍ പരാതിക്കാരിയുടെ വിശദമായ മൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇവരിപ്പോള്‍ കേരളത്തിന് പുറത്താണ് ഉള്ളത്. മൊഴി എടുക്കാനായി ഇവര്‍ക്ക് സൌകര്യപ്രദമായ തീയതിയോ സ്ഥലമോ അറിയിക്കണമെന്ന് സെന്‍ട്രല്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വേടനെതിരെയുള്ള തൃക്കാക്കരയിലെ കേസുമായി ബന്ധപ്പെട്ട ഹര്‍ജി കോടതി പരിഗണിച്ചതിന് പിന്നാലെയാണ് പുതിയൊരു കേസുകൂടി പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ബുധനാഴ്ച
വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വളരെ കനത്ത വാദപ്രതിവാദങ്ങളാണ് കോടതിയില്‍ നടന്നത്. ഇരു വിഭാഗങ്ങളുടേയും വാദങ്ങള്‍ കേട്ട കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ ബുധനാഴ്ച്ചയിലേക്ക് മാറ്റി. ബന്ധത്തിന്റെ തുടക്കത്തില്‍ യുവതിയെ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും പിന്നീട് ബന്ധം വഷളാവുകയായിരുന്നുവെന്നും വേടന്റെ അഭിഭാഷകന്‍ കോടതയില്‍ വാദിച്ചു. അതുകൊണ്ടു തന്നെ അവര്‍ക്കിടയില്‍ നടന്ന ലൈംഗിക ബന്ധം ബലാത്സംഗമാകുമോ എന്നായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം.
രണ്ടു വര്‍ഷത്തിനു ശേഷമാണ് യുവതി പരാതി നല്‍കിയതെന്നു വേടന്‍ കോടതിയില്‍ പറഞ്ഞു. അതുവരെ പരാതിയില്ല. സമ്മതത്തോടെയാണ് എല്ലാം നടന്നതെന്നും വേടന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. ഇന്‍ഫ്ളുവന്‍സറായതു കൊണ്ട് വേടന്‍ അന്വേഷണത്തെ സ്വാധീനിക്കുമെന്ന് പരാതിക്കാരിയും ആശങ്ക അറിയിച്ചു. ഞാനൊരു കലാകാരന്‍ മാത്രമാണ്. പരാതിക്കാരിയാണ് മാധ്യമങ്ങളില്‍ നല്‍കുന്നതെന്നും വേടന്റെ അഭിഭാഷകനും വാദിച്ചു.
വിഷാദത്തിലായതിനാലാണ് പരാതി നല്‍കാന്‍ വൈകിയത് എന്നായിരുന്നു വേടന്റെ വാദങ്ങളോടുള്ള അതിജീവിതയുടെ മറുപടി. ഈ കാലയളവില്‍ ജോലി ചെയ്തിരുന്നുവോ എന്നു കോടതി ചോദിച്ചപ്പോള്‍ വിഷാദ രോഗത്തിലായിരുന്നു എന്നു പറയുന്ന കാലത്തും പരാതിക്കാരി ജോലി ചെയ്തിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ നിയമ പ്രശ്നങ്ങള്‍ മാത്രം പറഞ്ഞാല്‍ മതിയെന്നു അതിജീവിതയുടെ അഭിഭാഷകയോടു കോടതി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വന്നതും ഫാന്‍സും പൊതുജനങ്ങളും പറയുന്നതും കോടതിയില്‍ പറയരുതെന്നും കോടതി പറഞ്ഞു. വേടനെതിരെ പൊലീസ് പുതിയ എഫ്‌ഐആര്‍ ഇട്ട കാര്യവും അതിജീവിതയുടെ അഭിഭാഷക കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇരുകൂട്ടരുടെയും വാദം പൂര്‍ത്തിയായതോടെ കേസില്‍ വിധി പറയാന്‍ ബുധനാഴ്ച്ചയിലേക്ക് മാറ്റുകയായിരുന്നു.