തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടിഷ് യുദ്ധവിമാനത്തിന്റെ തിരിച്ചു പറക്കലില്‍ അനിശ്ചിതത്വം തുടരുന്നു. തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം ശ്രമം തുടരുകയാണ്. കൃത്യമായ കുഴകപ്പം കണ്ടെത്താനായിട്ടില്ല. വിമാനത്തിന്റെ നിര്‍മാതാക്കളായ യുഎസിലെ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിയില്‍ നിന്നുള്ളവരും സംഘത്തിലുണ്ട്. ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്. ഇത് എപ്പോള്‍ പരിഹരിക്കാനാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

എയര്‍ ഇന്ത്യയുടെ ഹാങ്ങറിലേക്ക് മാറ്റിയ എഫ് 35-യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി അതീവസുരക്ഷാ സംവിധാനത്തില്‍ ആരംഭിച്ചു. ബ്രിട്ടനില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് വിമാനത്തിന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നത്. ഞായറാഴ്ച വൈകീട്ടോടെയാണ് പണികള്‍ക്ക് തുടക്കമായത്. ചാക്കയിലെ രണ്ടാം നമ്പര്‍ ഹാങ്ങറിനുള്ളില്‍ ശീതീകരണ സംവിധാനം സജ്ജമാക്കി എഫ് 35 സൂക്ഷിച്ചിരിക്കുന്ന പ്രദേശം മുഴുവന്‍ ഭാഗവും മറച്ചാണ് തകരാര്‍ പരിഹരിക്കുന്നത്.

ഹാങ്ങറിലേക്കു മാറ്റിയ വിമാനം നിലവില്‍ ബ്രിട്ടിഷ് സംഘത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്. ആരേയും അതിന്റെ പരിസരത്ത് പോലും പോകാന്‍ അനുവദിക്കില്ല. അതിനിടെ വിമാനത്തിന്റെ വാടകയില്‍ ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വാടക അടയ്ക്കാമെന്ന നിലപാടിലാണ് ബ്രിട്ടീഷ് റോയല്‍ നേവി. അതുകൊണ്ടു തന്നെ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിടുന്നതിന്റെ വാടക അദാനി കമ്പനി ബ്രിട്ടിഷ് അധികൃതരില്‍നിന്ന് ഈടാക്കും. എഫ് 35 ബി യുദ്ധവിമാനത്തിന്റെ വലുപ്പം കണക്കിലെടുക്കുമ്പോള്‍ പ്രതിദിന ഫീസ് 10,000 - 20,000 രൂപ വരെയാകാം.

വിമാനം കഴിഞ്ഞ 24 ദിവസമായി വിമാനത്താവളത്തിലുണ്ട്. വിമാനം ലാന്‍ഡ് ചെയ്യാന്‍ 1 - 2 ലക്ഷം രൂപ വരെയാണ് വിമാനത്താവള നടത്തിപ്പുകാര്‍ക്കു നല്‍കേണ്ടത്. യുദ്ധവിമാനത്തിനു പുറമെ കഴിഞ്ഞ ദിവസം വിദഗ്ധ എന്‍ജിനീയര്‍മാരുമായി ബ്രിട്ടനില്‍ നിന്നെത്തിയ എയര്‍ബസ് എ 400 എം അറ്റ്ലസ് വിമാനത്തിനും ലാന്‍ഡിങ് ചാര്‍ജ് നല്‍കേണ്ടി വരും. നേരത്തെ സൈനിക വിമാനമായതു കൊണ്ട് തന്നെ ഇളവ് കൊടുക്കുന്നത് പ്രതിരോധ വകുപ്പ് പരിഗണിച്ചിരുന്നു. എന്നാല്‍ അത് ഭാവിയില്‍ പലവിധ ചര്‍ച്ചകള്‍ക്ക് ഇടയാക്കും. അതിനാല്‍ വാടക വാങ്ങാനാണ് തീരുമാനം.

വിദഗ്ധസംഘമെത്തി പരിശോധന തുടരുകയാണെങ്കിലും ഹോഡ്രോളിക് സംവിധാനത്തിലെ തകരാര്‍ എപ്പോള്‍ പരിഹരിക്കാനാകുമെന്ന കാര്യത്തില്‍ യാതൊരു വ്യക്തതയും വന്നിട്ടില്ല. ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ മറ്റ് തീരുമാനങ്ങളിലേക്ക് കടക്കും. യുദ്ധവിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ പൊളിച്ചുകൊണ്ട് പോകാനാണ് നീക്കം. കഴിഞ്ഞ ജൂണ്‍ 14നായിരുന്നു ബ്രിട്ടന്റെ അഞ്ചാം തലമുറ വിമാനമായ എഫ്-35 യുദ്ധ വിമാനം ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. വിമാനത്താവളത്തിന്റെ നാലാം നമ്പര്‍ ബേയില്‍ സിഐഎസ്എഫിന്റെ സുരക്ഷാ വലയത്തിലായിരുന്നു വിമാനം. വിദഗ്ധര്‍ എത്തിയപ്പോള്‍ ഹാങ്ങറിലേക്ക് മാറ്റുകയായിരുന്നു.

അറബിക്കടലിലെ സൈനികാഭ്യാസത്തിനായായിരുന്നു എഫ്-35 വിമാനം തിരുവനന്തപുരത്ത് എത്തിയത്. വിദഗ്ധ പരിശോധനയില്‍ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലും സ്റ്റാര്‍ട്ടിംഗ് സംവിധാനത്തിലും തകരാര്‍ കണ്ടെത്തിയിരുന്നു.