തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ആറുദിവസമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബ്രിട്ടീഷ് നാവികസേനയുടെ എഫ് 35 ബി ലൈറ്റ്‌നിങ് 2 സ്റ്റെല്‍ത്ത് പോര്‍ വിമാനം ഹാങ്ങറിലേക്ക് മാറ്റില്ല. അറ്റകുറ്റപ്പണിക്കായി എയര്‍ ഇന്ത്യയുടെ ഹാങ്ങറിലേക്ക് മാറ്റാമെന്ന വാഗ്ദാനം ബ്രിട്ടീഷ് നാവികസേന നിരസിച്ചതായി എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കന്‍ നിര്‍മ്മിത എഫ് 35 ബി വിമാനം ലോകത്തിലെ ഏറ്റവും വിലയേറിയതും അത്യാധുനികവുമായ യുദ്ധവിമാനങ്ങളിലൊന്നാണിത്. വിമാനത്തിന്റെ സാങ്കേതിക വിദ്യ രഹസ്യമായി സൂക്ഷിക്കുന്ന പശ്ചാത്തലത്തിലാണ് ഇതുവരെ ഹാങ്ങറിലേക്ക് മാറ്റാന്‍ സമ്മതം മൂളാതിരുന്നത്. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടീഷ് ഏവിയേഷന്‍ എഞ്ചിനിയര്‍മാര്‍ തീവ്ര പരിശ്രമം നടത്തി വരികയാണ്. പ്രശ്‌നം പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ വിമാനത്താവളത്തില്‍ അതീവ സുരക്ഷയോടെ സൂക്ഷിച്ചിരിക്കുകയാണ് വിമാനം.

ശത്രുസേനയുടെ റഡാര്‍ കണ്ണുകള്‍ വെട്ടിച്ചു പറക്കാന്‍ കെല്‍പുള്ള അത്യാധുനിക സ്റ്റെല്‍ത് സാങ്കേതികവിദ്യയുള്ള വിമാനമായാണ് എഫ് 35 അറിയപ്പെടുന്നത്. റഡാറുകള്‍ക്കു കണ്ടെത്തുക ഏറെക്കുറെ അസാധ്യമാണ്. യുഎസ് പ്രതിരോധ കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മിച്ച വിമാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പായ എഫ് 35 ഐ അദീര്‍ യുദ്ധവിമാനമാണു നിലവില്‍ ഇറാനെതിരായ ഇസ്രയേല്‍ വ്യോമാക്രമണത്തിന്റെ മുന്‍നിരയിലുള്ളത്.

എഫ് 35ലേക്ക് ഇസ്രയേല്‍ സാങ്കേതികവിദ്യ കൂടി ഉള്‍പ്പെടുത്തി പരിഷ്‌കരിച്ച പതിപ്പാണിത്. ഇന്തോ പസഫിക് മേഖലയില്‍ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനി കപ്പലായ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയ്ല്‍സില്‍നിന്നു പറന്നുയര്‍ന്ന യുദ്ധവിമാനം ശനിയാഴ്ച രാത്രിയാണു തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയത്.

ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്നായിരുന്നു വിമാനമിറക്കിയതെങ്കിലും പിന്നീട് സാങ്കേതിക തകരാര്‍ കണ്ടെത്തിയതോടെ വിമാനത്താവളത്തില്‍ തുടരുകയായിരുന്നു. യുദ്ധവിമാനം ഇന്ത്യയില്‍ വന്നത് ഇന്ത്യയുമായി സംയുക്ത സൈനിക അഭ്യാസത്തില്‍ ആയിരുന്നു. അറബിക്കടലില്‍ സൈനിക അഭ്യാസത്തിന് ശേഷമാണ് തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തത്. ഇന്ത്യന്‍ വ്യോമസേനയുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് തിരുവനന്തപുരത്തേക്ക് വന്നത്.

സൈനികാഭ്യാസം നടത്തുന്നതിനിടെ ഇന്ധനം കുറഞ്ഞ് അപകടാവസ്ഥയിലായതോടെ അടിയന്തര ലാന്‍ഡിങ് നടത്തിയെന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ സാങ്കേതിക തകരാറുണ്ടെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.