തിരുവനന്തപുരം : സൈനികാഭ്യാസത്തിനിടെ അടിയന്തര സാഹചര്യത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയ ബ്രിട്ടീഷ് നേവിയുടെ യുദ്ധവിമാനത്തിന്റെ മടക്കയാത്ര വൈകിയേക്കും. അമേരിക്കന്‍ നിര്‍മിത എഫ്-35 ബി യുദ്ധവിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനാണ് തകരാര്‍ കണ്ടെത്തിയത്. ഇത് പരിഹരിക്കാനായി ഏഴംഗ വിദഗ്ധ സംഘം ചൊവ്വാഴ്ച രാവിലെ ഏഴോടെ ഹെലികോപ്റ്ററില്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ഉച്ചവരെ പരിശോധിച്ചിട്ടും തകരാര്‍ പരിഹരിക്കാനായില്ല. ബുധനാഴ്ചയും പരിശോധന തുടരും. തകരാര്‍ പരിഹരിക്കാനായാല്‍ യുദ്ധവിമാനം കടലില്‍ നൂറു നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ട എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് വിമാനവാഹിനി കപ്പലിലേക്ക് മടങ്ങും. ഈ വിമാനത്തിന്റെ പ്രശ്‌നം കാരണം യുദ്ധ വിമാനത്തിനും തിരികെ പോകാന്‍ കഴിയുന്നില്ല. അമേരിക്കന്‍ നിര്‍മിതമായ ആധുനിക സൂപ്പര്‍സോണിക് യുദ്ധവിമാനങ്ങളുടെ അഞ്ചാം തലമുറയില്‍പ്പെട്ട എഫ്-35 ബി ലൈറ്റ്‌നിങ് 2 വിമാനമാണിത്. എച്ച്എംഎസ് പ്രിന്‍സ് ഒഫ് വെയില്‍സ് കപ്പലില്‍നിന്ന് പരിശീലനത്തിന്റെ ഭാഗമായാണ് വിമാനം പറത്തിയത്.

എഫ് 35യുടെ വരവ് ഇന്ത്യന്‍ വ്യോമസേന തിരിച്ചറിഞ്ഞത് ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. ശത്രുസേനയുടെ റഡാര്‍ കണ്ണുകള്‍ വെട്ടിച്ചു പറക്കാന്‍ കെല്‍പുള്ള അത്യാധുനിക സ്റ്റെല്‍ത് സാങ്കേതികവിദ്യയുള്ള വിമാനമായാണ് എഫ് 35 അറിയപ്പെടുന്നത്. റഡാറുകള്‍ക്കു കണ്ടെത്തുക ഏറെക്കുറെ അസാധ്യമെന്നാണ് അവകാശവാദം. എന്നാല്‍, ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് എയര്‍ കമാന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റത്തിനു വിമാനത്തെ ആകാശത്തുവച്ചു തന്നെ തിരിച്ചറിയാന്‍ സാധിച്ചു. അത്യാധുനിക സ്റ്റെല്‍ത് സംവിധാനമുള്ള വിമാനത്തിന്റെ വരവ് തിരിച്ചറിയാന്‍ സാധിച്ചത് രാജ്യത്തിന്റെ പ്രതിരോധ മികവിന് തെളിവാണ്. ഇന്തോ പസഫിക് മേഖലയില്‍ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനി കപ്പലായ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയ്ല്‍സില്‍നിന്നു പറന്നുയര്‍ന്ന യുദ്ധവിമാനം ശനിയാഴ്ച രാത്രിയാണു തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയത്. പാക്കിസ്ഥാനെതിരായ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് തെളിഞ്ഞിരുന്നു. പാക്കിസ്ഥാന്‍ മിസൈലുകളെ എല്ലാം ഇന്ത്യന്‍ വ്യോമ പ്രതിരോധം കണ്ടെത്തി തകര്‍ത്തു. ഇതിന് പിന്നാലെയാണ് എഫ് 35 യുദ്ധ വിമാനം ഇന്ത്യന്‍ ആകാശാതിര്‍ത്തി കടന്നത്. അതും ഇന്ത്യ തിരിച്ചറിഞ്ഞു. ദക്ഷിണേന്ത്യയിലും ഇന്ത്യന്‍ വ്യോമ കരുത്ത് ശക്തമാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.

മൂന്ന് എന്‍ജിനിയര്‍മാരും ഒരു പൈലറ്റുമടങ്ങിയ ആദ്യ സംഘം ഞായറാഴ്ച പരിശോധനയ്ക്കായി എത്തിയിരുന്നു. തകരാര്‍ പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ വ്യോമസേനാ എന്‍ജിനിയര്‍മാര്‍ അടങ്ങിയ മറ്റൊരുസംഘം ചൊവ്വാഴ്ച എത്തി. അവര്‍ക്കും പ്രശ്‌നം കണ്ടെത്താന്‍ കഴിയുന്നില്ല. പുതിയ പൈലറ്റായി ഫ്രെഡി എത്തിയതോടെ യുദ്ധവിമാനം പറത്തിയ പൈലറ്റ് മൈക്ക് മടങ്ങിപ്പോയി. അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേനയും ബ്രിട്ടീഷ് നാവികസേനയും ചേര്‍ന്ന് സൈനികാഭ്യാസം നടത്തവേ ഇന്ധനം കുറഞ്ഞതിനാല്‍ തിരിച്ച് കപ്പലിലേക്ക് വിമാനമിറക്കാന്‍ പ്രതികൂല കാലാവസ്ഥമൂലം കഴിയാതെ വന്നപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ പൈലറ്റ് അനുമതി തേടുകയായിരുന്നു. ഈ വിമാനത്തിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ എത്ര ദിവസം വേണ്ടി വരുമെന്ന് ആര്‍ക്കും അറിയില്ല. ഈ സാഹചര്യത്തിലാണ് വിമാനത്തിന് സിഐഎസ്എഫ് സുരക്ഷ ഏര്‍പ്പെടുത്തിയത്. തകരാര്‍ പരിഹരിച്ച് ഇന്നലെ പറന്നുയരാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഇന്നോ നാളെയോ തിരികെ കപ്പലിലേക്കു മടങ്ങാനാകുമെന്നാണു പ്രതീക്ഷ.

അന്താരാഷ്ട്ര നിയമപ്രകാരം അന്യരാജ്യങ്ങളുടെ വിമാനവാഹിനി കപ്പലുകള്‍ അന്താരാഷ്ട്ര കപ്പല്‍ ചാല്‍ വഴി പോകുന്നതില്‍ പ്രശ്‌നങ്ങള്‍ ഇല്ല. ഈ യാത്രയില്‍ വിമാനവാഹിനികളില്‍നിന്നുകൊണ്ട് യുദ്ധവിമാനങ്ങള്‍ പരിശീലനപ്പറക്കല്‍ നടത്തുന്നതിനും നിയമപ്രശ്‌നങ്ങളില്ല. എഫ്-35 ബി വിമാനത്തില്‍ മുഴുവന്‍ ഇന്ധനവും നിറച്ചാല്‍ 2000 കിലോ മീറ്ററോളം പറക്കാനാകും. ഇതിനുപുറമെ അധിക ഇന്ധനടാങ്കുകളും ഘടിപ്പിക്കാനാകും. എന്നാല്‍ പരിശീലനപ്പറക്കലുകളില്‍ നിശ്ചിത അളവ് ഇന്ധനമേ നിറയ്ക്കാറുള്ളു. ബ്രിട്ടിഷ് നാവികസേനയുടെ എഫ് 35 ബി ലോകത്തിലെ ഏറ്റവും വിലയേറിയതും അത്യാധുനികവുമായ യുദ്ധവിമാനങ്ങളിലൊന്ന്. യുഎസ് പ്രതിരോധ കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മിച്ച വിമാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പായ എഫ് 35 ഐ അദീര്‍ യുദ്ധവിമാനമാണു നിലവില്‍ ഇറാനെതിരായ ഇസ്രയേല്‍ വ്യോമാക്രമണത്തിന്റെ മുന്‍നിരയിലുള്ളത്.

എഫ് 35ലേക്ക് ഇസ്രയേല്‍ സാങ്കേതികവിദ്യ കൂടി ഉള്‍പ്പെടുത്തി പരിഷ്‌കരിച്ച പതിപ്പാണിത്. ഹീബ്രുവില്‍ അദീര്‍ എന്നാല്‍ കരുത്തന്‍ എന്നര്‍ഥം. ഇസ്രയേലിനും ബ്രിട്ടിഷ് നാവികസേനയ്ക്കും പുറമേ ബ്രിട്ടിഷ് റോയല്‍ എയര്‍ഫോഴ്‌സ്, യുഎസ് മറീന്‍ കോര്‍ എന്നിവയും നിലവില്‍ എഫ് 35 ഉപയോഗിക്കുന്നുണ്ട്. എഫ് 35 വിമാനങ്ങള്‍ ഇന്ത്യയ്ക്കു വില്‍ക്കാനുള്ള സന്നദ്ധത ഈ വര്‍ഷമാദ്യം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. പക്ഷേ ഇനിയും ഇന്ത്യയ്ക്ക് കിട്ടിയിട്ടില്ല. ഇതിനിടെയാണ് ഈ വിമാനം ഇന്ത്യയില്‍ അപ്രതീക്ഷിതമായി എത്തുന്നത്.