ഇടുക്കി: ജീവിതപ്രാരബ്ധങ്ങളില്‍ നിന്നു രക്ഷതേടി വമ്പന്‍ സ്വപ്നങ്ങളുമായി ഭാഗ്യാന്വേഷണം നടത്തുന്ന സാധാരണക്കാരെയും ലോട്ടറി വില്പനക്കാരെയും വെട്ടിലാക്കി അതിര്‍ത്തി വഴി അന്യ സംസ്ഥാന വ്യാജലോട്ടറി മാഫിയ വിലസുന്നു. കേരള ലോട്ടറി ടിക്കറ്റ് അച്ചടിക്കുന്ന അതേ ഇനം പേപ്പറില്‍ തന്നെയാണു ലോട്ടറിയുടെ കളര്‍ ഫോട്ടോസ്റ്റാറ്റ് കോപ്പികളും പ്രിന്റും എടുത്ത് ചില്ലറ വില്‍പനക്കാരില്‍നിന്നു പണം തട്ടുന്നത്.

ലോട്ടറി അച്ചടിക്കുന്ന പേപ്പറിന്റെ ഗുണനിലവാരം ഉയര്‍ത്തണമെന്നും പ്ലാസ്റ്റിക് കോട്ടിങ് നടത്തണമെന്നും ലോട്ടറി വ്യാപാരികള്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതിനായി നടപടികളൊന്നും ഉണ്ടായിട്ടില്ല. തമിഴ്നാട്ടില്‍നിന്നുള്ള സംഘങ്ങളാണ് ഒറിജിനലിനെ വെല്ലുന്ന വ്യാജലോട്ടറി ടിക്കറ്റുകളുമായി എത്തി കേരളത്തില്‍നിന്നു പണം തട്ടുന്നത്. ഓണ്‍ലൈന്‍ വഴിയുള്ള വ്യാജലോട്ടറി വില്പന കേരള ഭാഗ്യക്കുറിക്ക് തലവേദനയായിരിക്കുന്നതിനിടെയാണ് അച്ചടിച്ച വ്യാജലോട്ടറികളുമായി തട്ടിപ്പു സംഘം വീണ്ടും സജീവമായിരിക്കുന്നത്.

കുറഞ്ഞ വിലയില്‍ ലോട്ടറി ടിക്കറ്റ് നല്‍കാമെന്ന വാഗ്ദാനവുമായി വ്യാജ ലോട്ടറി ടിക്കറ്റ് സംഘം ഇടുക്കി ജില്ലയുടെ അതിര്‍ത്തി മേഖലകളില്‍ സജീവമായിരുന്നു. യഥാര്‍ഥ ലോട്ടറി ടിക്കറ്റില്‍ ഉള്ള എല്ലാ മുന്നറിയിപ്പുകളും അടയാളങ്ങളും വ്യാജ ലോട്ടറിയിലുമുണ്ട്. ലോട്ടറി വകുപ്പ് ഏര്‍പ്പെടുത്തിയ ക്യൂആര്‍ കോഡും വ്യാജ ലോട്ടറി ടിക്കറ്റില്‍ ഉണ്ട്. ഇവര്‍ നല്‍കിയ ടിക്കറ്റ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഒറിജിനല്‍ ടിക്കറ്റിലെ വിവരങ്ങളാണ് ലഭിക്കുന്നത്. വളരെയേറെ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ക്യു.ആര്‍. കോഡും അത് പരിശോധിച്ച് വ്യാജ ടിക്കറ്റുകള്‍ തിരിച്ചറിയുന്നതിനായി സര്‍ക്കാര്‍ നിര്‍മിച്ച ഭാഗ്യകേരളം ആപ്പിനും വ്യാജ ടിക്കറ്റ് തിരിച്ചറിയാനാകുന്നില്ല.

തട്ടിപ്പിന്റെ എല്ലാ പരിധികളും മറികടന്ന് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ മണ്‍സൂണ്‍ ബംപറിന്റെ പേരില്‍ തയാറാക്കിയ വ്യാജ ടിക്കറ്റുമായി തമിഴ്നാട് സ്വദേശി ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറേറ്റില്‍ എത്തി സമ്മാനം അവകാശപ്പെട്ടത് ഏതാനും ആഴ്ച മുമ്പാണ്. 10 കോടി രൂപ സമ്മാനം അവകാശപ്പെട്ട് തട്ടിപ്പുകാരന്‍ നേരിട്ടെത്തിയതാണ് ലോട്ടറി വകുപ്പിനെയും പൊലീസിനെയും ഞെട്ടിച്ചത്.