ഷാർജ: ഇറാൻ വ്യോമപാത തുറന്നതിനെ തുടർന്ന് വിമാന സർവീസുകൾ പുന:രാരംഭിക്കുന്നതായി പ്രഖ്യാപിച്ച് ഷാർജ ആസ്ഥാനമായുള്ള വിമാനക്കമ്പനി എയർ അറേബ്യ. ഒടുവിൽ ആ നിർണായക വാർത്തയിൽ പൈലറ്റുമാർക്ക് ആശ്വാസം. ഇറാൻ, ഇറാഖ്, ജോർജിയ എന്നിവിടങ്ങളിലെ പ്രധാന ലക്ഷ്യ സ്ഥാനങ്ങളിലേക്കാണ് താൽക്കാലികമായി നിർത്തലാക്കിയ സർവീസുകൾ പുന:രാരംഭിക്കുന്നത്. ജൂലൈ ഒന്ന് മുതൽ സർവീസുകൾ ആരംഭിക്കുമെന്ന് അറിയിച്ചു.

12 ദിവസം നീണ്ട യുദ്ധങ്ങൾക്കൊടുവിൽ ഇറാൻ-ഇസ്രായേൽ വെടിനിർത്തൽ കരാറിൽ എത്തിയിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം ഇറാൻ അടച്ചിട്ട വ്യോമപാത തുറന്നു. ഇതിനു പിന്നാലെയാണ് എയർ അറേബ്യ സർവീസുകൾ പുന:രാരംഭിക്കുന്നതായി പ്രഖ്യാപിച്ചത്. ഇറാഖും ഇസ്രായോലും വ്യോമപാത തുറന്നിട്ടുണ്ട്. ഇറാനും വ്യോമപാത തുറന്നെങ്കിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇറാനിയൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മുൻകൂർ അനുമതിയോടെ മാത്രമേ വിമാനങ്ങൾക്ക് വ്യോമപാത ഉപയോ​ഗപ്പെടുത്താൻ കഴിയൂ. ഇറാനിലെ മഷാദ്, ഷിറാസ്, ലാർ, നജാഫ് എന്നിവിടങ്ങളിലേക്കാണ് ഷാർജയിൽ നിന്ന് സർവീസുകൾ ഉണ്ടാകുക. കൂടാതെ, ഇറാഖി ന​ഗരങ്ങളായ ബാ​ഗ്ദാദ്, ഇർബിൽ, ബസ്ര എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും പുന:രാരംഭിക്കും.

അതേസമയം, വെടിനിർത്തൽ ധാരണയിൽ നിന്ന് പിറകോട്ട് പോയെന്ന് ആരോപിച്ച് ഇറാനെതിരെ ആക്രമണത്തിന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് ഉത്തരവിട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ ധാരണ നിലവിൽ വന്നതിനു ശേഷവും ഇറാനിൽനിന്ന് രണ്ടു മിസൈലുകൾ തങ്ങളുടെ രാജ്യത്തേക്ക് തൊടുത്തുവിട്ടതായാണ് ഇസ്രായേൽ അറിയിച്ചത്.

കഴിഞ്ഞ 12 ദിവസമായി തുടരുന്ന ആക്രമണം നിർത്താൻ ചൊവ്വാഴ്ചയാണ് ഇറാനും ഇസ്രായേലും ധാരണയിലെത്തിയത്. ഇസ്രായേലും ഇറാനും തമ്മിൽ താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നതോടെ പശ്ചിമേഷ്യയിൽ സംഘർഷത്തിന് അയവുവന്നിരുന്നു. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി സമൂഹമാധ്യമത്തിലൂടെ അറിയിക്കുകയും ചെയ്തു.

ദയവായി അത് ആരും ലംഘിക്കരുതെന്ന് ട്രംപ് ആവശ്യപ്പെട്ടു. പിന്നാലെ ഇസ്രായേലും ഇറാനും വെടിനിർത്തൽ വാർത്ത സ്ഥിരീകരിച്ചു. എന്നാൽ മണിക്കൂറുകൾക്കകം ഇസ്രായേൽ ആക്രമണത്തിന് ഉത്തരവിടുകയായിരുന്നു.

ഇറാൻ വെടിനിർത്തൽ ധാരണ ലംഘിച്ചതായുള്ള ഇസ്രായേൽ വാദം കള്ളമെന്ന് ഇറാൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇസ്രായേലിനെതിരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയെന്ന വാർത്തയാണ് ഇറാൻ നിഷേധിച്ചത്. ഇറാനിയൻ ടി.വിയെ ഉദ്ധരിച്ച് ഇറാൻ മാധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്. കൂടുതൽ ആക്രമണങ്ങൾ ഉണ്ടായാൽ പ്രതികരിക്കാൻ ഇറാൻ സായുധ സേന എപ്പോഴും ജാഗ്രത പാലിക്കുമെന്ന് ഇറാന്റെ ഉന്നത സുരക്ഷാ ഏജൻസി പ്രസ്താവിച്ചതായി ഫാർസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.