തിരുവനന്തപുരം: അടിയന്തരാവസ്ഥക്കാലത്ത് തുടങ്ങി കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് വരെയുള്ള പ്രതിഷേധങ്ങളിലെ ഉറച്ച സ്വരമായിരുന്നു സീതാറാം യച്ചുരി.വര്‍ഷങ്ങളോളം ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തില്‍ യെച്ചൂരി എഴുതിയിരുന്ന കോളത്തിന്റെ പേരായിരുന്നു ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ്.സമകാലിക വിഷയങ്ങളില്‍ കമ്യൂണിസ്റ്റ് നിലപാടുകള്‍ പൊതുജനമധ്യത്തില്‍ അവതരിപ്പിച്ചിരുന്ന യെച്ചൂരിയുടെ കോളത്തിന് ഇതിനും അനുയോജ്യമായൊരു പേരില്ല.

തന്റെ നിലപാടുകളില്‍ ഉറച്ച് നിന്ന യച്ചൂരിയെ കുട്ടിക്കാലത്തെ കാണാമായിരുന്നു. മകന്‍ എന്‍ജിനീയറാവണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. ഡോക്ടറാവണമെന്ന് അമ്മയും, അമ്മയുടെ സഹോദരനെപ്പോലെ ഐഎഎസുകാരന്‍ ആവണമെന്നു മുത്തച്ഛനും പറഞ്ഞു. എന്നാല്‍, കുടുംബത്തിന്റെ ഭൂരിപക്ഷത്തെ തോല്‍പ്പിച്ച് തന്റെ ഇഷ്ടപക്ഷമായി ഇക്കണോമിക്‌സ് പഠിക്കാനായിരുന്നു യച്ചൂരിയുടെ തീരുമാനം. ആ പഠനകാലമാണു കമ്യൂണിസത്തിലേക്കു വഴിതുറന്നതും.

പ്രിയപ്പെട്ടവര്‍ക്ക് യച്ചൂരി ബാബുവും സീതയുമായിരുന്നു. സ്നേഹത്തോടെയാണ് പലരും ബാബുവെന്ന് വിളിക്കുന്നതെങ്കില്‍ ഒരിക്കലും മാറ്റാന്‍ സാധിക്കാതിരുന്ന ദുശ്ശീലങ്ങളില്‍ നിന്ന് യച്ചൂരിയെ പിന്തിരിപ്പിക്കാനുള്ള സ്നേഹം കലര്‍ന്ന ശാസനയോടെയുളള വിളിയാണ് സീതയെന്നത്. കമ്മ്യൂണിസത്തില്‍ അടിയുറച്ച് വിശ്വസിക്കുമ്പോഴും ഏതു മതത്തിന്റെയും ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചു യച്ചൂരിക്ക് നല്ല അവഗാഹമുണ്ടായിരുന്നു.അച്ഛനാണു മതവഴികളിലൂടെ ആദ്യം കൊണ്ടുപോയത്. ഇന്ത്യയിലെ എല്ലാ പ്രധാന ആരാധനാലയങ്ങളും ചെറുപ്പത്തിലേ സന്ദര്‍ശിച്ചു.പതിനൊന്നാം വയസ്സില്‍ ഉപനയനം. അഷ്ടാവധാനലു എന്ന ആ ശിക്ഷണരീതിയുടെ ഭാഗമായി 8 വേദപണ്ഡിതമാര്‍ നിരന്നിരുന്ന് ഒരു മണിക്കൂര്‍ ചോദ്യങ്ങള്‍ ചോദിക്കും.

ഈ സമയത്തിനിടെ എത്ര തവണ മണി മുഴങ്ങി എന്ന ചോദ്യത്തിനും കൂടി കൃത്യമായ മറുപടി പറയുമ്പോഴാണു വിജയിക്കുക. ഒരേ സമയം പല വിഷയങ്ങളില്‍ ശ്രദ്ധിക്കാനും മനസ്സിന്റെ ജാഗ്രത കൈവിടാതെ സൂക്ഷിക്കാനും ഈ പരിശീലനം ജീവിതകാലം മുഴുവന്‍ യച്ചൂരിക്കു കൂട്ടായി.യച്ചൂരിക്ക് ആകെയുണ്ടായിരുന്ന ഒരു ദുശ്ശീലമെന്നത് പുകവലിയായിരുന്നു.അനിയന്ത്രിതമായ പുകവലി കാരണം പ്രിയപ്പെട്ടവരൊക്കെ അദ്ദേഹത്തെ ശാസിച്ചു.

സീതയെന്ന് പേരില്‍ അദ്ദേഹത്തെ അവിസംബോധന ചെയ്യുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്.സിഎംപി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ യച്ചുരിയുടെ പുകവലിയെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്..''ഇങ്ങനെ സീഗരറ്റ് വലിക്കല്ലേ സീതായെന്ന് ഫോണില്‍ സംസാരിക്കുമ്പോഴൊക്കെ ഞാന്‍ പറയുമായിരുന്നു. എന്നെയും ബേബിയേയും പോലുള്ള അടുപ്പക്കാര്‍ക്ക് സീതാറാമോ യച്ചൂരിയോ ആയിരുന്നില്ല അദ്ദേഹം, ഞങ്ങളുടെ സീത ആയിരുന്നു. സിഗരറ്റ് എന്നേയും കൊണ്ടേ പോകൂ, അല്ലാതെ ഞാന്‍ സിഗരറ്റ് വലി നിര്‍ത്തില്ലെന്നായിരുന്നു എല്ലാ ശാസനകള്‍ക്കും സീതയുടെ മറുപടി.

അനീതിക്കെതിരെ അചഞ്ചലമായി മനുഷ്യപക്ഷത്ത് നിലകൊണ്ട കരുത്തനായ ഒരു പോരാളിയെയാണ് യെച്ചൂരിയുടെ വിയോഗത്തിലൂടെ ഇന്ത്യയെന്ന മതേതര-ജനാധിപത്യ രാഷ്ട്രത്തിന് നഷ്ടമാവുന്നത്.ഇന്ത്യ മുന്നണി കരുത്താര്‍ജ്ജിച്ചു വരുമ്പോള്‍ അതിന്റെ മുന്‍നിര ശബ്ദമാകാനും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നവീകരണത്തിനും യച്ചൂരിയുടെ സാന്നിദ്ധ്യം അവിഭാജ്യഘടകമായിരുന്നു