കൊച്ചി: കൊച്ചി കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിനെ കുത്തിപ്പരിക്കേല്‍പ്പിച്ച മകനെ ഇനിയും പിടിക്കാനായില്ല. മൂന്ന് തവണ കുത്തേറ്റ ഗ്രേസിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കലൂരില്‍ ഇവര്‍ നടത്തിയിരുന്ന കടയിലെത്തിയാണ് മകന്‍ ആക്രമിച്ചതെന്ന് നോര്‍ത്ത് പൊലീസ് പറഞ്ഞു. പരിക്കുകള്‍ സാരമുള്ളതല്ലെന്നാണ് വിവരം. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും മകന്‍ ഓടി രക്ഷപ്പെട്ടു. തടയാന്‍ ശ്രമിച്ച ഇയാളുടെ അച്ഛനും പരിക്കുള്ളതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസിന് പരാതി ലഭിച്ചിട്ടില്ല. എങ്കിലും പ്രതിയെ പോലീസ് അന്വേഷിക്കുന്നുണ്ട്. 2015-2020 കാലഘട്ടത്തില്‍ കതൃക്കടവ് ഡിവിഷനില്‍ നിന്നുള്ള കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്നു ഗ്രേസി ജോസഫ്.

വൈകിട്ട് എട്ട് മണിയോടെയായിരുന്നു സംഭവം. മകന്‍ കടയില്‍ എത്തിയ ശേഷം ഗ്രേസിയുമായി വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. ഇതിനിടെ പ്രകോപിതനായ മകന്‍ കടയിലുണ്ടായിരുന്ന കത്തിയെടുത്ത് ഗ്രേസിയെ കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഗ്രേസിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗ്രേസിയുടെ മകന്‍ ലഹരിക്കടിമയാണെന്ന് പൊലീസ് പറയുന്നു.

പരാതി നല്‍കാത്തതു കൊണ്ട് തന്നെ പോലീസ് എഫ് ഐ ആറും ഇട്ടില്ലെന്നാണ് സൂചന. ഗ്രേസിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മകനെതിരെ കേസെടുക്കുന്നതിനോട് ഗ്രേസിക്ക് താല്‍പ്പര്യമില്ലെന്നാണ് സൂചന. എങ്കിലും അന്വേഷണം നടക്കുന്നതിനാല്‍ 23കാരനായ ഷെറന്‍ ജോസഫ് ഒളിവിലാണ്.