ന്യൂഡല്‍ഹി: ലത്തീന്‍ സഭയുടെ കീഴിലുളള ജലന്ധറിലെ പുതിയ ബിഷപ്പായി ഫാ.ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേലിനെ നിയമിച്ചു. ശനിയാഴ്ചയാണ് പ്രഖ്യാപനം വന്നത്. 63 കാരനായ ഫാ.ജോസ് നിലവില്‍ അതിരൂപത ഫിനാന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്ററാണ്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവച്ച് രണ്ട് വര്‍ഷം കഴിഞ്ഞാണ് പുതിയ ബിഷപ്പിനെ ലത്തീന്‍ സഭ ജലന്ധര്‍ രൂപതയില്‍ നിയമിച്ചിരിക്കുന്നത്. പോപ് ലിയോ പതിനാലാമനാണ് ഫാ.ജോസിനെ നിയമിച്ചത്.

പാലാ അതിരൂപതയ്ക്ക് കീഴിലുള്ള കാളകെട്ടിയാണ് സ്വദേശം. 1991 മെയ് 1 ന് ജലന്ധര്‍ അതിരൂപതയിലാണ് വൈദികനായി നിയുക്തനായത്. 2020 മുതല്‍ 2022 വരെ ജലന്ധര്‍ കന്റോണ്‍മെന്റിലെ സെന്റ്‌മേരീസ് കത്തീഡ്രലില്‍ ഇടവക വികാരിയും റെക്‌റുമായിരുന്നു. 2022 ന് ശേഷം അതിരൂപതയുടെ സാമ്പത്തിക കാര്യ അഡ്മിനിസ്‌ട്രേറ്ററായി. നിലവില്‍, ഫഗ്വാരയിലെ സെന്റ് ജോസഫ്‌സ് പള്ളി ഇടവക വികാരിയും സെന്റ് ജോസഫ്‌സ് കോണ്‍വന്റ് സ്‌കൂള്‍ ഡയറക്ടറുമാണ്.

പീഡനക്കേസ് വിവാദത്തെ തുടര്‍ന്നാണ് 2023 ജൂണില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ ബിഷപ്പ് സ്ഥാനം ഒഴിഞ്ഞത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതേ വിട്ടിരുന്നു. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍ വെച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ്പായ ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്.

പോലീസില്‍ പരാതി നല്‍കുന്നതിന് മുമ്പേ സഭയുമായി ബന്ധപ്പെട്ടവരെ അവര്‍ പരാതി അറിയിച്ചിരുന്നു. 2017 മാര്‍ച്ചിലാണ് പീഡനം സംബന്ധിച്ച് മദര്‍ സുപ്പീരിയറിന് കന്യാസ്ത്രീ പരാതി നല്‍കിയത്. കന്യാസ്ത്രീ ജൂണ്‍ 27-ന് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. പിറ്റേദിവസം തന്നെ പോലീസ് പരാതിയില്‍ കേസെടുത്തു. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് കന്യാസ്ത്രീകള്‍ സമരത്തിനിറങ്ങുകയും മറ്റ് സംഘടനകള്‍ അവര്‍ക്ക് പിന്തുണയുമായി എത്തുകയും ചെയ്തതോടെയാണ് പോലീസിന് അറസ്റ്റ് ചെയ്യേണ്ടി വന്നത്. തെളിവുകളുടെ അഭാവത്തിലാണ് ബിഷപ്പിനെ കോടതി വെറുതേവിട്ടത്. ഇതിനെ തുടര്‍ന്നാണ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ രാജി വത്തിക്കാന്‍ അംഗീകരിച്ചത്.

തൃശൂര്‍ സ്വദേശിയായ ഫ്രാങ്കോ മുളയ്ക്കലിന് ശേഷം ഈ സ്ഥാനത്തെത്തുന്ന മലയാളിയാണ് ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേല്‍. കുറവിലങ്ങാട്ടെ കന്യാസ്ത്രികള്‍ ലൈംഗികാരോപണം ഉന്നയിച്ചപ്പോഴും കേസില്‍ പ്രതിയായപ്പോഴും അറസ്റ്റിലായി ജയിലില്‍ കിടന്നപ്പോഴും ഫ്രാങ്കോ മുളയ്ക്കലിനെതിരായ നടപടിയ്ക്ക് ലത്തീന്‍ സഭ തുനിഞ്ഞിരുന്നില്ല. ഭരണ നിര്‍വഹണ ചുമതലകള്‍ മറ്റൊരു സംഘത്തിന് കൈമാറിയെങ്കിലും ഫ്രാങ്കോ മുളയ്ക്കല്‍ തന്നെയായിരുന്നു ജലന്ധര്‍ രൂപതാ ബിഷപ്. കുറ്റവിമുക്തമായി രണ്ടു വര്‍ഷത്തിനുശേഷം 2023 ജൂണ്‍ 01 നാണ് അദ്ദേഹം ജലന്ധര്‍ രൂപതയുടെ ബിഷപ്പ് സ്ഥാനത്ത് നിന്ന് രാജിവച്ചത്. തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം സഭയിലെ കാര്യങ്ങളെല്ലാം നിര്‍വഹിച്ച് പോന്നത് റവ.ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേലിന്റെ നേതൃത്വത്തിലായിരുന്നു.

കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളെ ഒറ്റപ്പെടുത്തിയെന്ന പരാതി

ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ പരാതിപ്പെട്ട കന്യാസ്ത്രീയെ പിന്തുണച്ച സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെ മൂന്നുപേര്‍ സഭാവസ്ത്രം ഉപേക്ഷിച്ചതോടെ കുറവിലങ്ങാട് നാടുകുന്ന് മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍ പരാതിക്കാരിയും മറ്റ് രണ്ടുപേരും ഒറ്റപ്പെട്ട നിലയിലാണ്. ആറ് പേരുണ്ടായിരുന്ന മഠത്തിലെ അനുപമ, നീന റോസ്, ജോസഫൈന്‍ എന്നീ കന്യാസ്ത്രീകളാണ് സഭാവസ്ത്രം ഉപേക്ഷിച്ചത്. നിലവില്‍ പരാതിക്കാരിയും, സിസ്റ്റര്‍മാരായ ആല്‍ഫി, അന്‍സിറ്റ എന്നിവര്‍ മാത്രമേ ഇവിടെയുള്ളൂ. കേസ് തുടങ്ങിയ നാള്‍ മുതല്‍ ഏര്‍പ്പെടുത്തിയ പോലീസ് സുരക്ഷ തുടരുന്നുണ്ട്. കേസ് ഉണ്ടായതുമുതല്‍ നിത്യച്ചെലവിനുള്ള പണം മുടങ്ങിയതിനാല്‍ മൂന്നുപേരും ബുദ്ധിമുട്ടുകയാണ്.

കന്യാസ്ത്രീകള്‍ സ്വയം ഒറ്റപ്പെട്ടതെന്ന് ജസന്ധര്‍ രൂപത

കുറവിലങ്ങാട് മിഷനറീസ് ഓഫ് ജീസസ് മഠത്തിന്റെ മന്ദിരത്തില്‍ നിലവില്‍ താമസിക്കുന്ന കന്യാസ്ത്രീകള്‍ സന്യാസിനീ സമൂഹത്തിലെ അംഗങ്ങളായി തുടരാന്‍ തയ്യാറാകുന്നപക്ഷം അവരുടെ ചെലവുകള്‍ വഹിക്കുമെന്ന് ജലന്ധര്‍ രൂപത പ്രതികരിച്ചിരുന്നു. അങ്ങനെയെങ്കില്‍ അവര്‍ക്ക് അര്‍ഹമായ സഹായം മദര്‍ ജനറല്‍ മുമ്പേ ഉറപ്പ് നല്‍കിയിരുന്നു. അവരുടെ മെഡിക്കല്‍ ബില്‍ തുകയും ദൈനംദിന ചെലവുകള്‍ക്കായി പ്രതിമാസം 20,000 രൂപയും നല്‍കുമെന്ന ആ വാഗ്ദാനം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും രൂപതാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.