തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗക്കേസില്‍ പരാതിക്കാരിയും അവരെ പിന്തുണച്ച കന്യാസ്ത്രീകള്‍ക്കും ജീവിതം ഏറെ ദുഷ്‌ക്കരമായ അവസ്ഥയിലാണ്. കഴിഞ്ഞ എട്ട് വര്‍ഷക്കാലമായി അനുഭവിക്കുന്ന യാതനകള്‍ തുറത്തു പറഞ്ഞ് അതിജീവിതയായ കന്യാസ്ത്രീ രംഗത്തു വന്നു. ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ വിനു വി ജോണിന് നല്‍കിയ അഭിമുഖത്തിലാണ് അവരുടെ തുറന്നുപറച്ചില്‍.

കൈകളും കാലുകളും കെട്ടപ്പെട്ട നിലയിലാണ് ഇപ്പോഴുള്ള ജീവിതമെന്നും ഒറ്റപ്പെടുത്തലും കല്ലേറും കാരണം മൂന്ന് കന്യാസ്ത്രീകള്‍ സഭ വിട്ട് പോയെന്നും സിസ്റ്റര്‍ തുറന്നു പറഞ്ഞു. കൂടാതെ, മഠത്തില്‍ തയ്യല്‍ ജോലി ചെയ്താണ് ബാക്കിയുള്ള ഞങ്ങള്‍ മൂന്ന് പേര്‍ കഴിയുന്നതെന്നും സഭ നേതൃത്വത്തിന്റെ നിശബ്ദതയാണ് തെരുവിലേക്ക് എത്തിച്ചത്. പീഡന പരാതി സഭയ്ക്കകത്ത് പറഞ്ഞതോടെ തന്നെ ഒറ്റപ്പെടുത്തി.

കുടുംബത്തെയും കന്യാസ്ത്രീകളെയും ബിഷപ് ഫ്രാങ്കോ കള്ളക്കേസില്‍ കുടുക്കാന്‍ നോക്കി. ബിഷപ് ഫ്രാങ്കോയ്ക്ക് സഹായം ചെയ്യുന്ന കന്യാസ്ത്രീകള്‍ മഠത്തില്‍ ഉണ്ടായിരുന്നു. പണം കിട്ടാത്തത് കൊണ്ടാണ് പരാതി എന്ന വ്യാജ പ്രചാരണം നടന്നു. രൂപതയില്‍ നിന്നോ ഫ്രാങ്കോയില്‍ നിന്നോ ഒരു രൂപ കൈപറ്റിയിട്ടില്ല എന്നും സിസ്റ്റര്‍ പറയുന്നു.

കൂടാതെ, ഭയംകൊണ്ടാണ് മിണ്ടാതിരുന്നതെന്നും പതിമൂന്ന് തവണ പീഡിപ്പിച്ചിട്ടും മിണ്ടാതിരുന്നോ എന്ന ചോദ്യം ഉയര്‍ന്നു. ഒരു കന്യാസ്ത്രീ എറ്റവും പ്രധാനമായി കാണുന്നത് ചാരിത്ര്യ ശുദ്ധിയാണ്. അത് നഷ്ടപ്പെട്ടു എന്ന് പൊതുസമൂഹത്തിന് മുന്നില്‍ വന്നാല്‍ അന്ന് താന്‍ സഭയില്‍ നിന്ന് ഇറക്കപ്പെടും. സഭ വിട്ട് പോയ പലരുടെയും അനുഭവം എനിക്ക് നേരിട്ട് അറിയാം.

'മഠം ചാടി' എന്ന പേരിലാണ് പിന്നീട് താന്‍ അറിയപ്പെടുക. തനിക്കും കുടുംബത്തിനും അത് എല്ലാകാലത്തേക്കും നാണക്കേടാണ്. ആ ഭയം കൊണ്ടാണ് ആദ്യം ഇത് പുറത്ത് പറയാതെ ജീവിച്ചത്. എല്ലാം ഉള്ളിലൊതുക്കി മഠത്തില്‍ കഴിയേണ്ട സാഹചര്യമായിരുന്നു. പല മഠത്തിലും വേറെ ചിലര്‍ക്കും സമാനമായ അനുഭങ്ങളുണ്ട് എന്നും കന്യാസ്ത്രീ പറഞ്ഞു.

മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗങ്ങളും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസികളുമായിരുന്ന സിസ്റ്റര്‍ അനുപമ, സിസ്റ്റര്‍ നീന റോസ്, സിസ്റ്റര്‍ ജോസഫൈന്‍ എന്നിവരാണ് മഠം ഉപേക്ഷിച്ചത്. പരാതിക്കാരിയടക്കം ആറ് കന്യാസ്ത്രീകളാണ് മഠത്തിലുണ്ടായിരുന്നത്. മൂന്നുപേര്‍ മഠത്തില്‍ തുടരുന്നുണ്ട്. പല സമയങ്ങളിലായാണ് ഇവര്‍ മഠം ഉപേക്ഷിച്ചത്. മൂന്നുപേരും ഇപ്പോള്‍ അവരവരുടെ വീടുകളിലാണ് കഴിയുന്നത്. കോണ്‍വെന്റില്‍ തങ്ങുന്നതിന്റെ മാനസിക സമ്മര്‍ദമാണ് മഠം വിടാന്‍ പ്രേരിപ്പിച്ചതെന്നാണ് ഇവരോട് അടുപ്പമുള്ളവര്‍ പറയുന്നത്.

സിസ്റ്റര്‍ നീനക്ക് ഇടക്ക് വാഹനാപകടം സംഭവിച്ചിരുന്നു. ഏറെനാള്‍ ചികിത്സയിലായിരുന്നതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടും നേരിട്ടിരുന്നു. മഠം വിടുന്ന കാര്യം ജലന്ധര്‍ രൂപതയേയും കോണ്‍വെന്റ് അധികൃതരെയും അറിയിച്ചിരുന്നു. മഠത്തില്‍ തുടരുന്ന പരാതിക്കാരിയും രണ്ട് സിസ്റ്റര്‍മാരും തയ്യല്‍ ജോലി ചെയ്താണ് ദൈനംദിന കാര്യങ്ങള്‍ മുന്നോട്ടുനീക്കിയത്. കത്തോലിക്കാ സഭയെ പിടിച്ചുകുലുക്കിയ കേസായിരുന്നു ജലന്ധര്‍ രൂപത അധ്യക്ഷനായിരുന്ന ബിഷപ് ഫ്രാങ്കോ മുളക്കലിന് എതിരായ ബലാത്സംഗ ആരോപണം. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു മഠം അന്തേവാസിയായ കന്യാസ്ത്രീയുടെ പരാതി.

കുറുവിലങ്ങാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2018 സെപ്റ്റംബറില്‍ ബിഷപ് അറസ്റ്റിലായി. കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയിലെ അടച്ചിട്ട മുറിയില്‍ 105 ദിവസം നീണ്ട വിചാരണ നടപടികള്‍ക്ക് ശേഷം 2022 ജനുവരി 14ന് ബിഷപ്പിനെ വെറുതെവിടുകയായിരുന്നു. ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്ക ബിഷപ്പായിരുന്നു ഫ്രാങ്കോ മുളക്കല്‍.