തൃശൂര്‍: തൃശൂരിലെ മൂന്ന് എടിഎം സെന്ററുകളില്‍ നിന്ന് പണം മോഷ്ടിച്ച് കടന്ന പ്രതികള്‍ ഹരിയാനക്കാരാണെന്ന് സേലം ഡിഐജി വ്യക്തമാക്കി. അഞ്ച് പേര്‍ പള്‍വാര്‍ ജില്ലക്കാരാണെന്നും രണ്ട് പേര്‍ നൂഹ് ജില്ലക്കാരാണ്. പിടിയിലായത് 'ഗ്യാസ് കട്ടര്‍ ഗ്യാങ്' എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാക്കളെന്നും പൊലീസ് പറഞ്ഞു. 2021-ല്‍ കണ്ണൂരിലെ എ.ടി.എം. കവര്‍ച്ചാ കേസിന് പിന്നിലും ഇവരായിരുന്നുവെന്നാണ് വിവരം.

വാഹന പരിശോധന വെട്ടിച്ച് പാഞ്ഞ കണ്ടെയ്‌നര്‍ നിരവധി വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചാണ് മുന്നോട്ട് പോയത്. പിടിയിലായ ശേഷവും രക്ഷപ്പെടാന്‍ ശ്രമം നടത്തിയ പ്രതികള്‍ക്കെതിരെ പൊലീസിന് ആക്രമിച്ചതിന് അടക്കം കേസെടുക്കുമെന്ന് ഡിഐജി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു സംഘം സഞ്ചരിച്ചിരുന്നത്. പണം നിറച്ചുവെച്ചിരിക്കുന്ന പ്രമുഖ ബാങ്കിന്റെ എ.ടി.എം. ലക്ഷ്യം വെച്ചായിരുന്നു കവര്‍ച്ചാ സംഘം നീങ്ങിയിരുന്നത്. നേരത്തെ ഹരിയാണ, മേവാര്‍ തുടങ്ങിയിടങ്ങളില്‍ കവര്‍ച്ച നടത്തിയതും ഈ സംഘമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മോഷണത്തിനായി പ്രത്യേക രീതിയായിരുന്നു സംഘം സ്വീകരിച്ചിരുന്നത്.

രാവിലെ കേരളാ പോലീസില്‍ നിന്ന് വിവരം കിട്ടിയപ്പോള്‍ വിവിധ സംഘങ്ങളായി പരിശോധന തുടങ്ങിയെന്ന് സേലം ഡിഐജി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കണ്ടെയ്‌നര്‍ ലോറിയിലാണ് പ്രതികള്‍ എന്ന വിവരം 8:45ന് ലഭിച്ചു. തുടര്‍ന്ന് കുമാരപാളയം ജംഗ്ഷന്‍ ബൈപാസില്‍ വച്ച് പൊലീസ് സംഘം വാഹനം കൈ കാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും വേഗത്തില്‍ മുന്നോട്ട് പോയി. പിന്തുടര്‍ന്നപ്പോള്‍ അടുത്ത ടോള്‍ ഗേറ്റിന് അടുത്ത് വച്ച് ലോറി തിരിച്ച് അടുത്ത വഴിയിലേക്ക് പോകാന്‍ ശ്രമിച്ചു. ഇതിനിടെ നിരവധി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചുവെന്നും ഡിഐജി പറയുന്നു.

പിന്തുടര്‍ന്ന് പോയ പൊലീസ് 10:45ന് സന്യാസിപ്പെട്ടിയില്‍ വച്ച് വാഹനം നിര്‍ത്തി ഡ്രൈവറെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കണ്ടെയ്‌നറില്‍ മുന്നില്‍ നാല് പേര്‍ ഇരിക്കുന്നുണ്ടായിരുന്നു. അവരെയും കസ്റ്റഡിയില്‍ എടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് യാത്ര തിരിച്ചു. വഴിയില്‍ വച്ച് ലോറിയുടെ ഉള്ളില്‍ എന്തോ ഉണ്ടെന്ന് സംശയം തോന്നി. ഭാരം ഉള്ള വസ്തു ഇടിക്കുന്ന പോലെ തോന്നി. അതിനാല്‍ ലോറി നിര്‍ത്തി തുറന്നു പരിശോധിക്കാന്‍ ശ്രമിച്ചു . അപ്പോഴാണ് അകത്ത് കാറും 2 പേരും ഉണ്ടെന്ന് കണ്ടതെന്നും ഡിഐജി പറഞ്ഞു.

എന്നാല്‍ കണ്ടെയ്‌നര്‍ തുറന്നതും ഉള്ളിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടാന്‍ ശ്രമിച്ചു. ഇതോടെ അവരെ കീഴ്‌പ്പെടുത്തി. ഇതിനിടയിലാണ് ഡ്രൈവര്‍ ഇന്‍സ്പെക്ടറെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിച്ചത്. അയാളെ വെടി വച്ച് വീഴ്‌ത്തേണ്ടി വന്നുവെന്നും ഡിഐജി പറഞ്ഞു. ക്രെറ്റ കാര്‍ കേരളത്തില്‍ വച്ച് തന്നെ കണ്ടെയ്‌നരിന്റെ ഉള്ളില്‍ കയറ്റി. ഇതിനകത്ത് നിരവധി വ്യാജ നമ്പര്‍ പ്ലേറ്റുകളും കണ്ടെത്തി.

കൃത്യമായ ആസൂത്രണത്തോടെയാണ് കവര്‍ച്ചാ സംഘത്തിന്റെ നീക്കം. ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് ആദ്യം എടിഎമ്മുകള്‍ ലക്ഷ്യം വെക്കും. ഏതൊക്കെ എടിഎമ്മുകളാണെന്ന് കണ്ടുവെച്ചശേഷം ഗ്യാസ് കട്ടറുമായെത്തി മോഷണം നടത്തുകയായിരുന്നു പതിവ്. എടിഎം പരിസരത്ത് എത്തിയ ശേഷം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മെഷീന്‍ വേര്‍പ്പെടുത്തി വാഹനത്തില്‍ കൊണ്ടു പോകും. തുടര്‍ന്ന് വിജനമായ സ്ഥലത്തുവെച്ച് എ.ടി.എമ്മില്‍നിന്ന് പണം വേര്‍തിരിച്ചെടുക്കും. അവിടെനിന്ന് സ്വന്തം വാഹനം കണ്ടെയിനറില്‍ ഓടിച്ചുകയറ്റി രക്ഷപ്പെടുകയായിരുന്നു സംഘത്തിന്റെ രീതിയെന്ന് സേലം ഡി.ഐ.ജി. ഇ.എസ്. ഉമ പറഞ്ഞു.

മൂന്ന് എ.ടി.എമ്മുകളില്‍ നിന്നാണ് പ്രതികള്‍ പണം കവര്‍ന്നത്. തൃശൂര്‍ നഗരത്തിലെ ഷൊര്‍ണൂര്‍ റോഡ്, കോലഴി, മാപ്രാണം എന്നിവിടങ്ങളിലെ എ.ടി.എം. മെഷീനുകള്‍ തകര്‍ത്താണ് 65 ലക്ഷം രൂപയോളം കവര്‍ന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയില്‍ ഗ്യാസ് കട്ടര്‍ ഉപോഗിച്ച് എ.ടി.എം. മെഷീന്‍ തകര്‍ത്തായിരുന്നു കൊള്ള. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും ജില്ലാ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്തിയും കേരളാ പോലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലാകുന്നത്.

ഈ മൂന്ന് എ.ടി.എമ്മുകളും മൂന്ന് വ്യത്യസ്ത പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് സ്ഥിതിചെയ്യുന്നത്. അന്വേഷണം തുടങ്ങുമ്പോള്‍ തന്നെ ആശയക്കുഴപ്പം സൃഷ്ടിക്കാനും അതിനിടയില്‍ സംസ്ഥാനം വിടാനുമായിരുന്നു ഇതിലൂടെ പ്രതികള്‍ ലക്ഷ്യമിട്ടതെന്നാണ് വിവരം. സി.സി.ടി.വി. ക്യാമറകള്‍ ഇല്ലാത്ത എ.ടി.എമ്മുകളായിരുന്നു ഇവ. കഴിഞ്ഞ ദിവസമാണ് ഈ എ.ടി.എമ്മുകളില്‍ പണം നിറച്ചത്. തിരക്കൊഴിഞ്ഞ ഇടങ്ങളിലെ എ.ടി.എമ്മുകളായതിനാല്‍ പണം അധികം പിന്‍വലിക്കപ്പെട്ടിട്ടില്ല എന്നതും കൊള്ളയ്ക്കായി പ്രതികള്‍ ഈ എ.ടി.എമ്മുകള്‍ തിരഞ്ഞെടുക്കാന്‍ കാരണമായി.

പ്രതികള്‍ വെള്ളിയാഴ്ച രാവിലെ തന്നെ ഷൊര്‍ണൂര്‍-ഒറ്റപ്പാലം വഴി പാലക്കാട്ടേക്കും തുടര്‍ന്ന് അതിര്‍ത്തി കടന്ന് തമിഴ്നാട്ടിലേക്കും പോയി. തുടര്‍ന്ന് കോയമ്പത്തൂര്‍ നഗരത്തിന് പുറത്തുകൂടെ വഴി ലോറി നാമക്കല്‍ ഭാഗത്തേക്കാണ് പോയത്. കവര്‍ച്ചയ്ക്ക് പിന്നാലെ തമിഴ്‌നാട് അതിര്‍ത്തി ജില്ലകളിലേക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൃഷ്ണഗിരി, ഈറോഡ്, നാമക്കല്‍ തുടങ്ങിയ ഇടങ്ങളില്‍ പോലീസ് ശക്തമയ പരിശോധന ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെ നാമക്കല്‍ ഭാഗത്തുകൂടി ഒരു കണ്ടെയിനര്‍ വന്നു. പോലീസ് കൈ കാട്ടിയിട്ടും നിര്‍ത്താന്‍ കൂട്ടാക്കാതെ വേഗത്തില്‍ ഓടിച്ചു പോയി. പിന്നാലെ പോലീസും പോകുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

അതിവേഗത്തില്‍ പോകുകയായിരുന്ന കണ്ടെയിനര്‍ ലോറി മറ്റൊരു വാഹനത്തെ ഇടിക്കുകയായിരുന്നു. ഇതിനകം തമിഴ്നാട് പോലീസ് ലോറിയെ പിന്തുടരാന്‍ ആരംഭിച്ചിരുന്നു. സിനിമയെ വെല്ലുന്ന ചേസാണ് പിന്നീട് നടന്നതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പോലീസ് ജീപ്പുകളും ബൈക്കുകളുമെല്ലാം ലോറിയെ പിന്തുടര്‍ന്നു. കണ്ടെയിനര്‍ ലോറിയില്‍ രക്ഷപ്പെടുന്നത് അസാധ്യമെന്ന് തോന്നിയതോടെയാണ് പ്രതികള്‍ അക്രമത്തിലേക്ക് കടന്നത്. കണ്ടെയിനര്‍ നിര്‍ത്തിയ ഉടന്‍ പ്രതികള്‍ പോലീസിന് നേരെ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടര്‍ന്ന് ഓടിരക്ഷപ്പെടാനാണ് ഇവര്‍ ശ്രമിച്ചത്.

എന്നാല്‍ സര്‍വസന്നാഹങ്ങളുമായാണ് തമിഴ്നാട് പോലീസ് എത്തിയിരുന്നത്. തങ്ങള്‍ക്കുനേരെ വെടിവെപ്പ് ഉണ്ടായതോടെ ഒട്ടും വൈകാതെ 'കൗണ്ടര്‍ അറ്റാക്ക് മോഡി'ലേക്ക് കടക്കുകയായിരുന്നു പോലീസ്. ഈ വെടിവെപ്പിലാണ് പ്രതികളിലൊരാള്‍ കൊല്ലപ്പെട്ടത്. ബാക്കിയുള്ളവരെ തമിഴ്നാട് പോലീസ് പിന്തുടര്‍ന്ന് കീഴ്പ്പെടുത്തിയാണ് അറസ്റ്റ് ചെയ്തത്. ഏറ്റുമുട്ടലില്‍ ചില പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ഈ 'ഗ്യാസ് കട്ടര്‍ ഗ്യാങ്ങി'ല്‍ പെട്ടവര്‍ നേരത്തെയും കേരളത്തില്‍ കൊള്ളനടത്തിയിട്ടുണ്ടെന്നാണ് വിവരം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട് ജില്ലകളിലാണ് ഇവര്‍ എ.ടി.എം. കൊള്ള നടത്തിയത്. അന്നും തമിഴ്നാട്ടിലേക്ക് കടന്ന ശേഷമാണ് പ്രതികള്‍ ഉത്തരേന്ത്യയിലേക്ക് രക്ഷപ്പെട്ടത്.