തിരുവനന്തപുരം: മാറാട് കൂട്ടക്കൊലക്കേസിന്റെ ഗൂഢാലോചനയും സാമ്പത്തിക സ്രോതസ്സും പുറത്തുകൊണ്ടുവരുന്നതില്‍ അന്നത്തെ ബിജെപി നേതൃത്വം പരാജയപ്പെട്ടുവെന്ന ഗുരുതര ആരോപണവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.കെ. സുരേഷ് ബാബു. സംഘപരിവാര്‍ സഹയാത്രികന്‍ കൂടിയായ ജികെ ജനം ടിവിയുടെ മുന്‍ ചീഫ് എഡിറ്ററാണ്. പി പരമേശ്വരന്റെ പ്രധാന ശിഷ്യനായ ജികെയാണ് ബിജെപിയുടെ മുന്‍കാല സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നത്.

മാറാട് കേസിലെ ഗൂഢാലോചന കേന്ദ്ര ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കുന്നതില്‍ അന്നത്തെ ബിജെപി നേതൃത്വം വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'രാജീവ് ചന്ദ്രശേഖര്‍ ഇപ്പോള്‍ വന്നതേയുള്ളൂ. എന്നാല്‍ അതിനുമുമ്പുള്ള ബിജെപി നേതൃത്വം കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതിലോ കാര്യക്ഷമമായ അന്വേഷണം കൊണ്ടുവരുന്നതിലോ വിജയിച്ചുവെന്ന് കരുതുന്നില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ മാറാട് കേസില്‍ ഇപ്പോള്‍ കാണുന്ന തരത്തിലുള്ള ചര്‍ച്ചയല്ല ഉണ്ടാകുക,' -ഇതാണ് ജികെയുടെ വെളിപ്പെടുത്തല്‍.

വീഴ്ച മാറാട് കലാപസമയത്ത് ഉദ്യോഗസ്ഥ തലത്തില്‍ വലിയ കെടുകാര്യസ്ഥത കാണിച്ചുവെന്ന് തോമസ് പി. ജോസഫ് കമ്മീഷന്‍ കണ്ടെത്തിയ മഹേഷ് കുമാര്‍ സിംഗ്ല ഐപിഎസ് പിന്നീട് കേന്ദ്ര ആഭ്യന്തര വകുപ്പില്‍ ഉയര്‍ന്ന പദവിയിലെത്തിയത് ബിജെപിയുടെ വലിയ വീഴ്ചയാണെന്ന് സുരേഷ് ബാബു ആരോപിക്കുന്നു. ചിലര്‍ക്ക് തീവ്രവാദ ബന്ധമുള്ളവരുമായി ബിസിനസ് പങ്കാളിത്തമുണ്ടെന്ന വിവരം കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതില്‍ അന്നത്തെ സംസ്ഥാന ബിജെപി നേതൃത്വം പരാജയപ്പെട്ടു. ചിലരുടെ തീവ്രവാദ ബന്ധമുണ്ടെന്ന കാര്യം അറിയിച്ചിരുന്നെങ്കില്‍ ഇങ്ങനെയാകില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാറാട് റിപ്പോര്‍ട്ട് നടപ്പിലാക്കാനും സിബിഐ അന്വേഷണം വേണമെന്നും സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ നിന്ന് ആത്മാര്‍ത്ഥമായി ആവശ്യപ്പെട്ടത് കുമ്മനം രാജശേഖരന്‍ മാത്രമാണെന്ന് സുരേഷ് ബാബു പറഞ്ഞു. 2014-ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വന്ന ശേഷമാണ് സിബിഐ അന്വേഷണം ആരംഭിച്ചതെങ്കിലും, അതിന്റെ നാനാവശങ്ങളും ധനസ്രോതസ്സും വെളിച്ചത്തുകൊണ്ടുവരുന്നതില്‍ ബിജെപി നേതൃത്വം പരാജയപ്പെട്ടുവെന്നത് ഒരു വസ്തുതയാണെന്നും അദ്ദേഹം അഭിമുഖത്തില്‍ തുറന്നടിച്ചു.

മാറാട് നടന്നത് വെറുമൊരു കലാപമല്ലെന്നും വ്യക്തമായ ആസൂത്രണത്തോടെയുള്ള ഗറില്ലാ ആക്രമണമായിരുന്നുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പള്ളിയില്‍ ആയുധങ്ങള്‍ ശേഖരിച്ചതും, കൃത്യം നടക്കുന്ന ദിവസം മുസ്ലിം സ്ത്രീകളെയും കുട്ടികളെയും ആസൂത്രിതമായി സ്ഥലത്തുനിന്ന് മാറ്റിയതും ഇതിന് തെളിവാണ്. ഈ ഗൂഢാലോചനയുടെ വേരുകള്‍ കണ്ടെത്താന്‍ ബിജെപി നേതൃത്വം കൂടുതല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തേണ്ടിയിരുന്നുവെന്ന ആംഗിളിലാണ് സുരേഷ് ബാബുവിന്റെ വിമര്‍ശനം.

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്തെ പ്രവര്‍ത്തനങ്ങളെയാണ് ജി.കെ. സുരേഷ് ബാബു ഇതിലൂടെ പരോക്ഷമായി വിമര്‍ശിക്കുന്നത്.