തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസില്‍ പ്രതി ഷെറിന്റെ മോചനത്തിനായി സര്‍ക്കാര്‍ ഉത്തരവിറങ്ങി. മന്ത്രിസഭ ശുപാര്‍ശ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അംഗീകരിച്ചതിന് പിന്നാലെയാണ് ഉത്തരവിറങ്ങിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ബോണ്ട് പതിപ്പിച്ചാല്‍ ഷെറിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാം. ഷെറിന്‍ നിലവില്‍ 15 ദിവസത്തെ പരോളില്‍ ആണ്. പരോള്‍ കാലാവധി തീരും മുന്‍പ് ജയിലില്‍ ഹാജരായി നടപടി പൂര്‍ത്തിയാക്കിയാല്‍ മതി. ജീവപര്യന്തം തടവിന്റെ ഏറ്റവും കുറഞ്ഞ കാലമായ 14 വര്‍ഷം പൂര്‍ത്തിയായതിന് പിന്നാലെയാണ് ഷെറിന്‍ സ്വതന്ത്രയാകുന്നത്.

ഷെറിന്‍ അടക്കം 11 പേര്‍ക്ക് ശിക്ഷാ ഇളവ് നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ ശിപാര്‍ശ. 14 വര്‍ഷം പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെയാണ് മോചനം. ശിക്ഷാകാലയളവില്‍ ഇളവ് നല്‍കി വിട്ടയക്കാനുള്ള മന്ത്രിസഭാ തീരുമാനം സര്‍ക്കാര്‍ നേരത്തെ മരവിപ്പിച്ചിരുന്നു. ഷെറിനെ വിട്ടയയ്ക്കുന്നതില്‍ ബാഹ്യസമ്മര്‍ദമുണ്ടായെന്ന് ആരോപണമുയര്‍ന്നതിനാലും മന്ത്രിസഭാ തീരുമാനത്തിനുശേഷം ജയിലില്‍ സഹതടവുകാരിയെ കയ്യേറ്റം ചെയ്ത കേസില്‍ ഇവര്‍ പ്രതിയായതിനാലുമായിരുന്നു അന്നത്തെ പിന്മാറ്റം.

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നല്‍കാന്‍ മന്ത്രിസഭ യോഗം നേരത്തെ തീരുമാനിച്ചത് വിവാദമായിരുന്നു. 14 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് മോചനം. 2009 നവംബര്‍ 7നാണ് ഷെറിന്റെ ഭര്‍തൃപിതാവ് കൂടിയായ കാരണവര്‍ വില്ലയില്‍ ഭാസ്‌കര കാരണവര്‍ കൊല്ലപ്പെട്ടത്. മരുമകള്‍ ഷെറിന്‍ ഒന്നാം പ്രതിയും ഷെറിന്റെ കാമുകന്‍മാരും കൊലപാതകത്തില്‍ പ്രതികളായിരുന്നു. വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട കേസായിരുന്നു ഇത്.

കാരണവരുടെ കൊലപാതകത്തില്‍ അതിവേഗം തന്നെ പ്രതികളിലേക്ക് എത്താന്‍ പൊലീസിന് സാധിച്ചു. വീടിനകത്തുള്ള ആരുടെയെങ്കിലും സഹായമില്ലാതെ, നായ്ക്കളുള്ള വീട്ടിലെത്തി, ഭാസ്‌കര കാരണവരെ കൊല്ലാന്‍ കഴിയില്ലെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. അങ്ങനെയാണ് മരുമകള്‍ ഷെറിനെയും സുഹൃത്തുക്കളെയും പിടികൂടിയത്. ഷെറിന്റെ ബന്ധങ്ങള്‍ ഭാസ്‌കര കാരണവര്‍ എതിര്‍ത്തതായിരുന്നു പ്രകോപനം. കേസിലെ ഒന്നാം പ്രതിയായ ഷെറിന് തുടര്‍ച്ചയായി പരോളുകള്‍ നല്‍കിയത് വിവാദമായിരുന്നു.

വിവിധ ജയിലുകളില്‍ പ്രശ്‌നമുണ്ടാക്കിയ ഷെറിനെ ഒടുവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. ശിക്ഷ കാലാവധി പൂര്‍ത്തിയായി സാഹചര്യത്തില്‍ ഷെറിന്‍ നേരത്തെ നല്‍കിയ പരാതി കൂടി പരിഗണിച്ചാണ് ഇപ്പോള്‍ ഇളവ് നല്‍കാനുള്ള തീരുമാനമെടുത്തത്. സ്ത്രീയെന്നുള്ള പരിഗണന കൂടി കണക്കിലെടുത്താണ് ഇപ്പോള്‍ തീരുമാനമുണ്ടായിരിക്കുന്നത്. ഷെറിന് ഒരു മകന്‍ പുറത്തുണ്ട്. ഇത്തരത്തില്‍ പല കാര്യങ്ങള്‍ പരിഗണിച്ച്, ജയില്‍ ഉപദേശക സമിതിയുടെ നിര്‍ദേശം കൂടി പരിഗണിച്ചാണ് ഇളവ് നല്‍കാന്‍ തീരുമാനിച്ചതെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം.

കാരണവര്‍ വധക്കേസിന്റെ നാള്‍വഴി

2009 നവംബര്‍ എട്ടിനാണ് ചെറിയനാട് കാരണവേഴ്സ് വില്ലയിലെ ഭാസ്‌കര കാരണവരെ(66) കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഭാസ്‌കര കാരണവരുടെ മകന്റെ ഭാര്യയായ ഷെറിനായിരുന്നു കേസിലെ ഒന്നാംപ്രതി. ഷെറിന്റെ ആണ്‍സുഹൃത്ത് കുറിച്ചി സ്വദേശി ബാസിത് അലി, ഇയാളുടെ കൂട്ടാളികളായ കളമശ്ശേരി സ്വദേശി നിഥിന്‍, ഏലൂര്‍ സ്വദേശി ഷാനു റഷീദ് എന്നിവരായിരുന്നു കേസിലെ മറ്റുപ്രതികള്‍.

ഭാസ്‌കര കാരണവരുടെ സ്വത്തില്‍ ഷെറിന് കൂടി അവകാശമുണ്ടായിരുന്ന ധനനിശ്ചയാധാരം കാരണവര്‍ റദ്ദുചെയ്തതിലെ പകയും ബാസിത് അലിയുമായി ഒരുമിച്ച് ജീവിക്കുന്നതിനുമാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. സംഭവം നടന്ന് ഏഴാംമാസം കേസില്‍ കോടതി വിധി പറഞ്ഞു. ഒന്നാംപ്രതി ഷെറിന് വിവിധ വകുപ്പുകളിലായി മൂന്ന് ജീവപര്യന്തവും 85,000 രൂപ പിഴയുമാണ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷയായി വിധിച്ചത്.

രണ്ടുമുതല്‍ നാലുവരെ പ്രതികളായ കുറിച്ചി ബാസിത് അലി, കളമശേരി നിഥിന്‍, കൊച്ചി ഏലൂര്‍ ഷാനു റഷീദ് എന്നിവര്‍ക്ക് വിവിധ വകുപ്പുകളിലായി രണ്ട് ജീവപര്യന്തവും 80,000 രൂപ പിഴയും വിധിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ല, പ്രതികള്‍ മുന്‍പ് ക്രിമിനല്‍ കൃത്യത്തില്‍ ഏര്‍പ്പെട്ടില്ല, മക്കളുണ്ട്, ചെറുപ്പക്കാരാണ് തുടങ്ങിയ കാരണങ്ങളാലാണ് പ്രതികള്‍ക്ക് വധശിക്ഷ പരിഗണിക്കാതിരുന്നതെന്ന് കോടതി അന്ന് ചൂണ്ടിക്കാണിച്ചിരുന്നു.

ഭാസ്‌കര കാരണവരുടെ ഇളയ മകനായ ബിനു പീറ്റര്‍ കാരണവരുടെ ഭാര്യയാണ് ഷെറിന്‍. ശാരീരികവെല്ലുവിളികള്‍ നേരിടുന്ന ബിനുവിന്റെ സംരക്ഷണത്തിനായാണ് ഷെറിനുമായുള്ള വിവാഹം നടത്തിയത്. അമേരിക്കന്‍ മലയാളി കുടുംബാംഗമായ ബിനുവുമായുള്ള വിവാഹം സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന ഷെറിന്റെ കുടുംബത്തിന് സാമ്പത്തികപരാധീനതകളില്‍നിന്നുള്ള മോചനംകൂടിയായിരുന്നു.

2001 മെയ് 21-നാണ് ഷെറിനും ബിനുവും വിവാഹിതരായത്. ഷെറിനെ അമേരിക്കയില്‍ കൊണ്ടുപോകുമെന്ന ഉറപ്പിലായിരുന്നു കല്യാണം. ഒരുവര്‍ഷത്തിനകം ഇരുവരും അമേരിക്കയില്‍ എത്തി. അമേരിക്കയില്‍ ഭാസ്‌കരകാരണവര്‍ക്കും ഭാര്യ അന്നമ്മയ്ക്കും ഒപ്പമായിരുന്നു ഇവരുടെ താമസം. എന്നാല്‍, അവിടെ ജോലിക്കുനിന്നിരുന്ന സ്ഥാപനത്തില്‍ ഷെറിന്‍ മോഷണത്തിന് പിടിക്കപ്പെട്ടതോടെ കാര്യങ്ങള്‍ കൈവിട്ടു. അമേരിക്കയില്‍വെച്ച് സാമ്പത്തികപ്രശ്നങ്ങളുമായി ബന്ധപ്പെട്ടും ഷെറിനെതിരേ ആരോപണമുയര്‍ന്നു. ഇതോടെ ബിനുവിനെയും ഷെറിനെയും ഭാസ്‌കര കാരണവര്‍ നാട്ടിലേക്ക് പറഞ്ഞയച്ചു. കൈക്കുഞ്ഞുമായിട്ടായിരുന്നു ഇവരുടെ മടക്കം. കുഞ്ഞിന്റെ പിതൃത്വം വരെ തര്‍ക്കത്തിലെത്തിയതോടെ പിതൃത്വപരിശോധന വരെ നടത്തിയിരുന്നു.

2007-ല്‍ ഭാര്യ അന്നമ്മയുടെ മരണത്തോടെ ഭാസ്‌കര കാരണവരും നാട്ടിലേക്ക് മടങ്ങി. ചെറിയനാട്ടെ വീട്ടിലെത്തിയതിന് പിന്നാലെയാണ് മരുമകളുടെ യഥാര്‍ഥമുഖം അദ്ദേഹത്തിന് പിടികിട്ടിയത്. മരുമകളുടെ വഴിവിട്ട ബന്ധങ്ങള്‍ക്കും മകന്റെ നിസ്സഹായതയ്ക്കും അദ്ദേഹം സാക്ഷിയായി. ഷെറിനെ വിശ്വസിച്ച ഭര്‍ത്താവ് ബിനു പീറ്റര്‍ വീടിന്റെ മുകള്‍നിലയിലായിരുന്നു കിടന്നിരുന്നത്. ഷെറിന്‍ താഴത്തെനിലയിലെ മുറിയിലും. അന്നത്തെ സാമൂഹികമാധ്യമമായ ഓര്‍ക്കൂട്ട് വഴി പലരുമായും ഷെറിന് സൗഹൃദമുണ്ടായിരുന്നു. ഭാസ്‌കര കാരണവരുടെ സാന്നിധ്യത്തിലടക്കം ഇത്തരത്തില്‍ ഷെറിന്റെ പല സുഹൃത്തുക്കളും കാരണവേഴ്സ് വില്ലയില്‍ കയറിയിറങ്ങി. ഇതോടെ ഭാസ്‌കര കാരണവര്‍ തന്റെ ആത്മസുഹൃത്തിനോട് വിവരം പങ്കുവെച്ചു. ഒടുവില്‍ ഇദ്ദേഹവുമായി മധ്യസ്ഥശ്രമങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും ഭാസ്‌കര കാരണവരുടെ മുഖത്തടിച്ചാണ് ഷെറിന്‍ അരിശംതീര്‍ത്തത്. ഷെറിനെ വേഗം കുടുംബത്തില്‍നിന്ന് ഒഴിവാക്കുകയാണെന്ന് നല്ലതെന്ന് ഇതോടെ കാരണവര്‍ക്ക് ബോധ്യമായി. ആദ്യപടിയായി തന്റെ വസ്തുവില്‍ ഷെറിനുണ്ടായിരുന്ന അവകാശം ഒഴിവാക്കി പുതിയ ധനനിശ്ചയാധാരം ഉണ്ടാക്കി.

ജയിലിനു വെളിയില്‍ 500 ദിവസം

സംസ്ഥാനത്ത് ശിക്ഷാകാലയളവില്‍ ഏറ്റവുമധികംതവണ പരോള്‍ ലഭിച്ച തടവുകാരിയാണ് ഷെറിന്‍. ശിക്ഷാകാലയളവിനിടെ 500 ദിവസത്തോളം ഇവര്‍ ജയിലിനു പുറത്തായിരുന്നു. ഉന്നത ഇടപെടലാണ് പരോളിനു പിന്നിലെന്ന ആരോപണവുമുണ്ടായി. കോവിഡ് സമയത്തും ഷെറിന്‍ മാസങ്ങളോളം പുറത്തുതന്നെയായിരുന്നു. ജയില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഷെറിനെതിരേ പരാതിയുയര്‍ന്നിരുന്നു. ജയിലിലെ വി.ഐ.പി. സന്ദര്‍ശനവും വലിയ ചര്‍ച്ചയായി. വനിതാ ജയിലിലെ സൗകര്യങ്ങളെച്ചൊല്ലി ഇവര്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

മൂന്നു ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതി ശിക്ഷാകാലാവധി തുടങ്ങി ഒന്നരവര്‍ഷം പിന്നിട്ടപ്പോള്‍ത്തന്നെ പരോള്‍ നേടിത്തുടങ്ങി. 2016-ല്‍ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍വന്ന് കേരളത്തിലെ മറ്റു തടവുകാര്‍ക്കൊന്നും പരോള്‍ അനുവദിക്കാതിരുന്നപ്പോഴും ഷെറിന് പരോള്‍ കിട്ടി. 30 ദിവസത്തെ പരോള്‍ പിന്നീട് 30 ദിവസത്തേക്കുകൂടി നീട്ടുകയും ചെയ്തു. 2010 ജൂണ്‍ 11-നാണ് കാരണവര്‍ കൊലക്കേസില്‍ വിധിവന്നത്. 2012 മാര്‍ച്ച് മൂന്നിന് ഷെറിന് ആദ്യ പരോള്‍ അനുവദിക്കുകയും ചെയ്തു. തിരുവനന്തപുരം ജയിലില്‍വെച്ചുമാത്രം ഇവര്‍ എട്ടുതവണ പരോള്‍ നേടി. രണ്ടെണ്ണം അടിയന്തര പരോളായിരുന്നു.

ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഷെറിനെ സ്‌കോര്‍പിയോ കാറില്‍ സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോയതും വിവാദമായിരുന്നു. ആലപ്പുഴ സബ് ജയിലില്‍നിന്ന് രണ്ടു വനിതാ പോലീസുകാരുടെ മാത്രം സാന്നിധ്യത്തില്‍ ടാക്‌സിയില്‍ കൊണ്ടുപോയത് പോലീസിന്റെ വീഴ്ചയായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും നല്‍കി. ഷെറിന്‍ ആദ്യം പൂജപ്പുര സെന്‍ട്രല്‍ ജയിലിലും പിന്നീട് നെയ്യാറ്റിന്‍കര വനിതാ ജയിലിലുമായിരുന്നു. ഇവിടെ അനധികൃതമായി ഫോണ്‍ ഉപയോഗം ഉള്‍പ്പെടെയുള്ള ഒട്ടേറെ ആരോപണങ്ങളുയര്‍ന്നു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയെങ്കിലും വീണ്ടും ആരോപണങ്ങളുണ്ടായി. പിന്നീട് തിരുവനന്തപുരം വനിതാ ജയിലിലേക്കയച്ചു. ഏറെ വൈകാതെ ശിക്ഷ ഇളവുനല്‍കേണ്ട തടവുകാരുടെ പട്ടികയില്‍ ഷെറിന്‍ ഇടംപിടിച്ചു.