കണ്ണൂര്‍: ജയില്‍ ചാടി മണിക്കൂറുകള്‍ക്കകം സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത് തളാപ്പിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ ജാഗ്രത. തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില്‍ നിന്നാണ് പൊലീസ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. ശേഷം ടൗണ്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഗോവിന്ദച്ചാമിയിലേക്ക് എത്തിച്ചത്. പ്രതിയെ പിടികൂടിയെന്നും കൂടുതല്‍ കാര്യങ്ങള്‍ വൈകാതെ പങ്കുവെക്കാമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചു.

ജയില്‍ സ്ഥിതി ചെയ്യുന്ന പള്ളിക്കുന്നില്‍ നിന്ന് വെറും രണ്ട് കിലോമീറ്റര്‍ അകലെയുള്ള തളാപ്പില്‍ നിന്നാണ് പിടിയിലായത്. ആളൊഴിഞ്ഞ പുരയിടത്തില്‍ ഒളിച്ച് നില്‍ക്കുകയായിരുന്നു. പോലീസ് വരുന്നുവെന്ന് മനസ്സിലായപ്പോള്‍ ഓടിയ ഗോവിന്ദച്ചാമി കിണറ്റില്‍ ചാടി. പിന്തുടര്‍ന്ന പോലീസ് ഇയാളെ കിണറ്റില്‍നിന്ന് വലിച്ചെടുത്തു.

ഗോവിന്ദച്ചാമി ജയില്‍ ചാടിയ വിവരം പുറത്ത് വന്നതിന് പിന്നാലെ പൊതുജനങ്ങളും ജാഗ്രതയിലായിരുന്നു. കണ്ണൂര്‍ ഡിസിസി ഓഫീസ് പരിസരത്ത് വെച്ച് ഗോവിന്ദച്ചാമിയോട് സാമ്യമുള്ള ഒരാളെ കണ്ടതായി ഒരാള്‍ പോലീസിനെ വിവരം ലഭിച്ചു. ഒരു കൈ തുണി ഉപയോഗിച്ച് മറച്ചിരുന്നു. ഇതില്‍ സംശയം തോന്നിയ ആള്‍ കൂടുതല്‍ ശ്രദ്ധച്ചപ്പോഴാണ് ഒരു കൈ ഇല്ലെന്ന വിവരം മനസ്സിലാകുന്നത്. ജയില്‍ ചാടിയ വാര്‍ത്ത ഇതിനകം പുറത്ത് വന്നതിനെത്തുടര്‍ന്ന് സംശയം തോന്നി ഗോവിന്ദച്ചാമിയെന്ന് ബസ് ഡ്രൈവര്‍ വിളിച്ച് പറഞ്ഞതിനെത്തുടര്‍ന്ന് ഇയാള്‍ ഓടിയെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.

കണ്ണൂര്‍ ഡിസിസി ഓഫീസ് പരിസരത്ത് വെച്ച് ഗോവിന്ദച്ചാമിയോട് സാമ്യമുള്ള ഒരാളെ കണ്ടതായി വിവരം ലഭിച്ചു. ഒമ്പത് മണിയോടെയാണ് ഇത്തരത്തിലുള്ള ഒരാളെ കണ്ടത്. ജയില്‍ ചാടിയ വാര്‍ത്ത ഇതിനോടകം പുറത്ത് വന്നതിനെത്തുടര്‍ന്ന് സംശയം തോന്നി ഗോവിന്ദച്ചാമിയെന്ന് ബസ് ഡ്രൈവര്‍ വിളിച്ച് പറഞ്ഞതിനെത്തുടര്‍ന്ന് ഇയാള്‍ ഓടിയെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. ഗോവിന്ദച്ചാമിയെ കണ്ടതായി പറയുന്ന സ്ഥലത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു.

നാട്ടുകാരനായ ഒരാള്‍ക്ക് തോന്നിയ സംശയം

ഒരു കയ്യില്ലാത്ത ആളെ കണ്ട നാട്ടുകാരായ ഒരാള്‍ക്ക് സംശയം തോന്നിയതോടെയാണ് ഗോവിന്ദചാമിയെ തളാപ്പിലെ ഒരു വീട്ടില്‍ നിന്നും പിടികൂടാനായത്. വിനോജ് എന്നയാളാണ് ഗോവിന്ദചാമിയെ കണ്ടത്. കണ്ണൂര്‍ ബൈപ്പാസ് റോഡില്‍ വെച്ചാണ് റോഡിന്റെ വലത് വശം ചേര്‍ന്ന് ഒരാള്‍ നടന്ന് പോകുന്നത് കണ്ടത്. തലയിലൊരു ഭാണ്ഡം പിടിച്ചിട്ടുണ്ടായിരുന്നു. രണ്ട് കൈകളും തലയിലെ ഭാണ്ഡത്തിലേക്ക് വെച്ചിരിക്കുകയായിരുന്നു. സംശയം തോന്നിയതോടെ സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറെയും കൂട്ടി 15 മീറ്ററോളം ദൂരത്തിലേക്ക് വന്നു. എടാ എടാ എന്ന് വിളിച്ചു. പിന്നാലെ റോഡ് ക്രോസ് ചെയ്ത് ചെന്ന് എടാ ഗോവിന്ദചാമിയെന്ന് വിളിച്ചു. അതോടെ അയാള്‍ ഓടി മതില്‍ ചാടി ഓടുകയായിരുന്നുവെന്നും ദൃക്‌സാക്ഷി പറയുന്നു. വിവരം ഉടനെ പൊലീസില്‍ അറിയിച്ചു. പൊലീസ് സംഘമെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

അഞ്ച് മണിക്കൂറിന് ശേഷം തിരച്ചില്‍

ഗോവിന്ദച്ചാമി ജയില്‍ ചാടിയ വിവരം അധികൃതര്‍ അറിഞ്ഞത് അഞ്ച് മണിക്കൂര്‍ കഴിഞ്ഞാണ്. രാവിലെ പരിശോധനയ്ക്കിടെയാണ് ഗോവിന്ദച്ചാമി സെല്ലിലില്ലെന്ന വിവരം മനസ്സിലായത്. അതീവസുരക്ഷയുള്ള ജയിലില്‍നിന്നാണ് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഗോവിന്ദച്ചാമി രക്ഷപ്പെട്ടത് എന്നത് ആശങ്കയുളവാക്കുന്നു. അര്‍ധരാത്രി 1.10-നാണ് ഇയാള്‍ ജയില്‍ ചാടിയതെന്നാണ് ലഭിക്കുന്ന വിവരം.

സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ഗോവിന്ദച്ചാമി ചാടിപ്പോയത്. സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്. ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു. ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും. ഇലക്ട്രിക് ഫെന്‍സിങ് പ്രവര്‍ത്തിച്ചില്ല എന്നും കരുതപ്പെടുന്നു.

2011 ഫെബ്രുവരി ഒന്നിന് ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍വെച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി എറണാകുളം- ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ട്രെയിനില്‍നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നാണ് കേസ്.