ജോഹന്നാസ്ബര്‍ഗ്: കഴിഞ്ഞയാഴ്ച കെല്ലി സ്മിത്ത് എന്ന 35 കാരിയെ ദക്ഷിണാഫ്രിക്കന്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത് സ്വന്തം മകളെ തട്ടിക്കൊണ്ട് പോയി വിറ്റതിനായിരുന്നു. ജോഷ്‌ലിന്‍ സ്മിത്ത് എന്ന ആറ് വയസ്സുകാരിയെ അമ്മ വിറ്റത് സ്വയം പ്രഖ്യാപിച രോഗശാന്തി ശുശ്രൂഷകര്‍ക്കായിരുന്നു. നല്ല വെളുത്ത നിറവും തിളങ്ങുന്ന കണ്ണുകളുമായിരുന്നു അവളുടെ ആകര്‍ഷണം. അതാണ് മന്ത്രവാദങ്ങളിലൂടെ രോഗം ഭേദമാക്കുമെന്ന് അവകാശപ്പെടുന്നവര്‍ക്ക് ആവശ്യമായതും.2024 ഫെബ്രുവരിയിലാണ് ഈ ആറു വയസ്സുകാരിയെ കാണാതായത്. അവളുടെ ശരീരഭാഗങ്ങള്‍ക്കായി അവളെ കൊന്നു എന്നാണ് കരുതപ്പെടുന്നത്.

എന്നാല്‍, ജോഷ്‌ലിന്റെ കഥ ഒരു ഒറ്റപ്പെട്ട സംഭവമല്ല. നിരവധി കുട്ടികള്‍, തങ്ങളുടെ ശരീരത്തിന്റെ ആകര്‍ഷണീയത ഒന്നു കൊണ്ടു മാത്രം ദുര്‍മന്ത്രവാദികളുടെ കൈകളില്‍ ജീവനൊടുക്കിയിട്ടുണ്ടത്രെ. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതും, ശരീരാവയവങ്ങള്‍ക്കായി അവരെ കൊല്ലുന്നതും ആഫ്രിക്കയുടെ ചില ഭാഗങ്ങളില്‍ വര്‍ദ്ധിച്ചു വരികയാണത്രെ. ശരീര ഭാഗങ്ങള്‍ക്ക് നിറം നല്‍കുന്ന വര്‍ണ്ണകമായ മെലാനിന്റെ കുറവോടെ ജനിക്കുന്ന ആല്‍ബിനിസം എന്ന അവസ്ഥയുള്ള കുട്ടികളാണ് കൂടുതലായി ഇത്തരത്തില്‍ ബലിമൃഗങ്ങള്‍ ആക്കപ്പെടുന്നത്.

ആഫ്രിക്കയില്‍, ആല്‍ബിനിസം ബാധിച്ച കുട്ടികളുടെ വിധി എന്നും ദുര്‍വിധി ആയിരുന്നു. ഇവരെ ദുശകുനമായി കണക്കാക്കുന്നതിനാല്‍ അടുത്ത കാലം വരെ ഇത്തരത്തിലുള്ള കുട്ടികളെ, ജനിച്ച ഉടനെ കൊല്ലുന്നതും പതിവായിരുന്നു. ഇന്ന് ശിശുഹത്യ ഏറെ കുറഞ്ഞിട്ടുണ്ട്. എന്നാല്‍, ആല്‍ബിനിസം ബാധിച്ച കുട്ടികള്‍ ദുര്‍മന്ത്രവാദത്തിന്റെ ഇരുണ്ട വിപണികളില്‍ വില്‍പന ചരക്കുകളാവുകയാണ്. അവരുടെ വെളുത്ത ചര്‍മ്മവും തിളങ്ങുന്ന കണ്ണുകളും ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. മാത്രമല്ല, പരമ്പരാഗത ഔധങ്ങളില്‍ ചേരുവകളായും ഇവരുടെ ശരീര ഭാഗങ്ങള്‍ ചേര്‍ക്കപ്പെടുന്നു.






ആല്‍ബിനോ ബാധിച്ച കുട്ടികളും മുതിര്‍ന്നവരും ക്രൂരമായി കൊലപെയ്യപെട്ട നിരവധി സംഭവങ്ങളാണ് കിഴക്കന്‍ ആഫ്രിക്കയിലും മദ്ധ്യ ആഫ്രിക്കയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ അവരുടെ അടുത്ത ബന്ധുക്കള്‍ തന്നെയായിരിക്കും അവരുടെ ശരീര ഭാഗങ്ങള്‍ ഉപയോഗിക്കുന്നത്. ശരീര ഭാഗങ്ങള്‍ പല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനു പുറമെ അല്‍ബിനിസം ബാധിച്ച കുട്ടികളുടെ അസ്ഥികള്‍ മണ്ണില്‍, ആഴത്തില്‍ കുഴിച്ചിടും. അവ രത്‌നങ്ങളായി മാറുമെന്നാണ് വിശ്വാസം.

ഇവരുടെ ജനനേന്ദ്രിയങ്ങള്‍ മരുന്നുകളാക്കി മാറ്റും. ഇത് കഴിച്ചാല്‍ ലൈംഗിക ശേഷി വര്‍ദ്ധിക്കും എന്നാണ് വിശ്വാസം. തലമുടി മീന്‍ പിടുത്തക്കാര്‍ക്കുള്ള വല നെയ്യാന്‍ ഉപയോഗിക്കും. ചില ജനിതക തകരാറുകള്‍ മൂലമാണ് കുട്ടികള്‍ മെലാനിന്റെ കുറവോടെ ജനിക്കുന്നത്. ചര്‍മ്മത്തിലെ കാന്‍സറിന് ഇത് സാധ്യത വര്‍ദ്ധിപ്പിക്കും എന്ന് ആരോഗ്യരംഗത്തെ പ്രമുഖര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. എന്നാല്‍, വേണ്ടത്ര സംരക്ഷണം ഉറപ്പാക്കിയാല്‍ ഇവര്‍ക്കും ദീര്‍ഘകാലം ജീവിക്കാന്‍ കഴിയും എന്ന് തെളിഞ്ഞിട്ടുണ്ട്.




എന്നാല്‍, ആഫ്രിക്കയില്‍ ഇവര്‍ അനുഭവിക്കുന്നത് കടുത്ത സാഹചര്യങ്ങളാണ്. കൊല്ലുകല്‍ മാത്രമല്ല, അല്‍ബിനോ ബാധിച്ച വ്യക്തിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ എച്ച് ഐ വി ഭേദമാകുമെന്ന തെറ്റായ വിശ്വാസം ഇവിടെ ശക്തമായതിനാല്‍, ഈ വിഭാഗത്തില്‍ പെട്ടവര്‍ പലപ്പോഴും ലൈംഗിക പീഢനങ്ങള്‍ക്കും വിധേയരാകാറുണ്ട്. ഇതിന്റെ ഫലമായി എച്ച് ഐ വി ബാധിച്ച നിരവധി ആല്‍ബിനിസം ബാധിതരും ഇവിടെയുണ്ട്.