ന്യൂയോര്‍ക്ക്: എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 25 വര്‍ഷം തടവ് ശിക്ഷ. വെസ്റ്റേണ്‍ ന്യൂയോര്‍ക്ക് കോടതിയാണ് വിധി പറഞ്ഞത്. 27 കാരനായ ഹാദി മതാര്‍ ആക്രമണത്തിനും കൊലപാതകശ്രമത്തിനും കുറ്റക്കാരനെന്ന ജൂറി കണ്ടെത്തിയിരുന്നു.

ന്യൂയോര്‍ക്കിലെ ഒരു പ്രഭാഷണ വേദിയില്‍ വച്ച് 2022 ഫെബ്രുവരിയില്‍ സല്‍മാന്‍ റുഷ്ദി ആക്രമിക്കപ്പെട്ട സംഭവത്തിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. ആക്രമണത്തിന് ഇരയായ സല്‍മാന്‍ റുഷ്ദിയുടെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടിരുന്നു.

റുഷ്ദിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് മതാറിന് പരമാവധി 25 വര്‍ഷം തടവും, അദ്ദേഹത്തോടൊപ്പം വേദിയിലുണ്ടായിരുന്ന ഒരാളെ മുറിവേല്‍പ്പിച്ചതിന് ഏഴ് വര്‍ഷം തടവുമാണ് കോടതി വിധിച്ചത്. ഒരേ സംഭവത്തില്‍ രണ്ട് ഇരകള്‍ക്കും പരിക്കേറ്റതിനാല്‍ ശിക്ഷകള്‍ ഒരേസമയം അനുഭവിക്കണമെന്ന് ചൗതൗക്വാ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജേസണ്‍ ഷ്മിഡ്റ്റ് അറിയിച്ചു.

അക്രമിക്ക് ശിക്ഷ വിധിക്കുന്ന ദിനത്തില്‍ വെസ്റ്റേണ്‍ ന്യൂയോര്‍ക്ക് കോടതിയില്‍ റുഷ്ദി കോടതിയില്‍ എത്തിയിരുന്നില്ല. കേസിലെ പ്രധാന സാക്ഷി കൂടിയായിരുന്നു റുഷ്ദി. എഴുത്തുകാരുടെ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു ന്യൂയോര്‍ക്കിലെ ചൗട്ടൗക്വാ ഇന്‍സ്റ്റിറ്റിയൂഷനില്‍ വച്ച് റുഷ്ദി ആക്രമിക്കപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ അക്രമി റുഷ്ദിയുടെ തലയിലും ശരീരത്തിലും പലതവണ കുത്തിയിരുന്നു. റുഷ്ദിയുടെ കഴുത്തില്‍ മൂന്നുകുത്തും വയറിനുചുറ്റുമായി നാലുകുത്തും ഏറ്റിരുന്നതായാണ് റിപ്പോര്‍ട്ട്. യു എസ് പൗരത്വമുള്ള ലെബനീസ് വംശജനാണെന്ന് അക്രമിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുത്തേറ്റ റുഷ്ദി പെന്‍സില്‍വാനിയ ആശുപത്രിയില്‍ 17 ദിവസവും ന്യൂയോര്‍ക്കിലെ പുനരധിവാസ കേന്ദ്രത്തില്‍ മൂന്നാഴ്ചയിലേറെയും ചികിത്സയിലായിരുന്നു. മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍, ദ മൂര്‍സ് ലാസറ്റ് സൈ, വിക്ടറി സിറ്റി എന്നീ കൃതികളുടെ കര്‍ത്താവായ റുഷ്ദി തന്റെ സുഖം പ്രാപിക്കലിനെ കുറിച്ച് 2024 ലെ ഓര്‍മ്മക്കുറിപ്പ് നൈഫില്‍ വിശദീകരിച്ചിരുന്നു.

മതാര്‍ ഇനി ഭീകരവാദ കുറ്റവുമായി ബന്ധപ്പെട്ട ഫെഡറല്‍ വിചാരണ നേരിടണം. പ്രാഥമിക വിചാരണ കത്തിക്കുത്തിനെ ആധാരമാക്കിയായിരുന്നപ്പോള്‍ അടുത്തത് വധശ്രമത്തിന്റെ പ്രേരണാ ശക്തിയിലേക്ക് ആഴ്ന്നിറങ്ങുന്ന സങ്കീര്‍ണമായ വിചാരണയാണ്.