കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവില്‍ ഇടപെട്ട് ഹൈക്കോടതി. വാഹനങ്ങള്‍ 10 സെക്കന്റിനുള്ളില്‍ ടോള്‍ കടന്നു പോകണം. 100 മീറ്ററില്‍ കൂടുതല്‍ വാഹനങ്ങളുടെ നിര പാടില്ല. അങ്ങനെ വന്നാല്‍ ടോള്‍ ഒഴിവാക്കി ആ വരിയിലെ വാഹനങ്ങളെ കടത്തിവിടണം.

ഇത് നടപ്പാക്കുന്നുണ്ട് എന്ന് ദേശീയ പാത അതോറിറ്റി ഉറപ്പാക്കണമെന്നും ഇല്ലെങ്കില്‍ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്നതില്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കി. പൊതുപ്രവര്‍ത്തകന്‍ ഒ ജെ ജെനീഷ് സമര്‍പ്പിച്ച പൊതു താത്പര്യം ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ഹര്‍ജി ഈ മാസം 21ന് വീണ്ടും പരിഗണിക്കും. പരാതിക്കാരന് വേണ്ടി അഡ്വ.ശ്രീലക്ഷ്മി ഒ.ആര്‍.ഹാജരായി.

സുഗമമായ ഗതാഗതസൗകര്യം ഉറപ്പുവരുത്തുന്നതുവരെ പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തിവച്ച് കഴിഞ്ഞ മാസം തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉത്തരവിട്ടിരുന്നു. യാത്രക്കാര്‍ക്ക് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാതെ ടോള്‍ പിരിക്കുന്നതിലാണ് ജില്ലാ കളക്ടറുടെ കടുത്ത നടപടി.

ദേശീയ പാത 544ല്‍ ഇടപ്പള്ളി -മണ്ണൂത്തി മേഖലയില്‍ നാല് സ്ഥലങ്ങളില്‍ മേല്‍പ്പാല നിര്‍മ്മാണം നടക്കുന്നുണ്ടായിരുന്നു. സര്‍വീസ് റോഡ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സുഗമാകാത്തതിനെ തുടര്‍ന്ന് വലിയ ഗതാഗതക്കുരുക്കാണ് ഇവിടങ്ങളില്‍ ഉണ്ടായത്. ഇതേ തുടര്‍ന്നാണ് കളക്ടറുടെ നടപടി.

അടിപ്പാത നിര്‍മ്മാണ മേഖലയില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് പൊലീസിന്റെ സഹായത്തോടെ ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കുന്നതിന് നാഷണല്‍ ഹൈവേ അതോറിറ്റിക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ഉത്തരവ് നാഷണല്‍ ഹൈവേ അതോറിറ്റി പാലിക്കുന്നുണ്ടെന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഉറപ്പുവരുത്തണം. സുഗമമായ ഗതാഗതസൗകര്യം ഉറപ്പായതിനുശേഷം ഉത്തരവ് പുന:പരിശോധിക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.