വാഷിങ്ടന്‍: ഓപ്പറേഷന്‍ സിന്ദൂറൂമായി ബന്ധപ്പെട്ട് ഇന്ത്യയുടെ വിദേശപര്യടന പ്രതിനിധിസംഘം അമേരിക്കയില്‍ എത്തിയിരിക്കയാണ്. ശശി തരൂര്‍ നയിക്കുന്ന സംഘം വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിനെ അടക്കം കണ്ടു കഴിഞ്ഞു. വിവിധ ഗ്രൂപ്പുകളുമായി സംവാദം നടത്തിയാണ് തരൂരും സംഘത്തിന്റെയും പ്രയാണം. ഇതിനിടെ ഒരു സംവാദ പരിപാടിയില്‍ ശശി തരൂരിനോട് ചോദ്യം ചോദിച്ചത് അദ്ദേഹത്തിന്റെ മകനായിരുന്നു. വാഷിങ്ടന്‍ പോസ്റ്റ് പത്രത്തിന്റെ പ്രതിനിധിയായാണ് തരൂരിന്റെ മകന്‍ ഇഷാന്‍ തരൂര്‍ എത്തിയത്. അച്ഛനും മകനും തമ്മിലുള്ള സംസാരം സദസ്സില്‍ ചിരി പടര്‍ത്തി.

ഗ്ലോബല്‍ അഫയേഴ്‌സ് കോളമിസ്റ്റായ ഇഷാന്‍ കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സിലെ പരിപാടിയില്‍ ചോദ്യം ചോദിക്കാനായി എഴുന്നേറ്റപ്പോള്‍ത്തന്നെ, 'ഇത് അനുവദിക്കരുത്, എന്റെ മകനാണ്' എന്ന് ചിരിയോടെ തരൂര്‍ പറഞ്ഞു. അച്ഛന്‍ അടുത്ത ദൗത്യത്തിനു തിരിക്കും മുന്‍പ് ഒന്നു കണ്ട് ഹായ് പറയാന്‍ വന്നതാണെന്നു തമാശ പറഞ്ഞുകൊണ്ടായിരുന്നു പഹല്‍ഗാം ആക്രമണത്തില്‍ പാക്കിസ്ഥാനുള്ള പങ്കിന്റെ തെളിവുകള്‍ വിദേശസര്‍ക്കാരുകള്‍ അന്വേഷിച്ചോ എന്ന് ഇഷാന്റെ ചോദ്യം.


സുവ്യക്തമായ കാരണമില്ലാതെ ഇന്ത്യ സൈനിക നടപടി സ്വീകരിക്കില്ലെന്നു മറുപടി നല്‍കിയ തരൂര്‍, തെളിവുകള്‍ ആരും ചോദിച്ചില്ലെന്നും വ്യക്തമാക്കി. അളന്നു മുറിച്ച് കൃത്യമായി തന്നെയായിരുന്നു തരൂരിന്റെ മറുപടി. പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ 37 ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്, ഓരോ തവണയും അവര്‍ പങ്കാളിത്തം നിഷേധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരും ഞങ്ങളോട് തെളിവ് ചോദിച്ചില്ല, പക്ഷേ മാധ്യമങ്ങളാണ് ആവശ്യപ്പെട്ടത്. ശക്തമായ തെളിവുകളില്ലാതെ സൈനിക നടപടികള്‍ നടത്താന്‍ കഴിയുന്ന ഒരു രാജ്യമല്ല ഇന്ത്യ. പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ 37 ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്, ഓരോ തവണയും അവര്‍ പങ്കാളിത്തം നിഷേധിച്ചിട്ടുണ്ട്. തങ്ങളുടെ രാജ്യത്ത് ലാദന്റെ സാന്നിധ്യവും അവര്‍ നിഷേധിച്ചിട്ടുണ്ട്, പക്ഷേ അവിടെ അദ്ദേഹത്തെ കണ്ടെത്തിയെന്നും തരൂര്‍ പറഞ്ഞു.

പൂര്‍ണ്ണ ആത്മവിശ്വാസം നേടിയതിനു ശേഷമാണ് ഇന്ത്യ നടപടിയെടുത്തതെന്നും പാക്കിസ്ഥാന്‍ തുടര്‍ച്ചയായി തീവ്രവാദത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര സമൂഹവും അറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒസാമ ബിന്‍ ലാദന്റെയും മുംബൈ ഭീകരാക്രമണങ്ങളുടെയും ഉദാഹരണം ഉദ്ധരിച്ച് തരൂര്‍, പാകിസ്ഥാന്‍ തീവ്രവാദികളെ അയയ്ക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്യുന്നുവെന്ന് തരൂര്‍ വ്യക്തമാക്കി.

ഇതോടൊപ്പം, ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ മധ്യസ്ഥത വഹിക്കുമെന്ന അമേരിക്കയുടെ വാദത്തെ ശശി തരൂര്‍ പൂര്‍ണ്ണമായും നിരാകരിച്ചു. മധ്യസ്ഥത എന്ന വാക്ക് തന്നെ നമുക്ക് സ്വീകാര്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു വശത്ത് പാകിസ്ഥാന്‍ തീവ്രവാദത്തിന് അഭയം നല്‍കുന്ന രാജ്യമാണെന്നും മറുവശത്ത് ജനാധിപത്യ ഇന്ത്യയാണെന്നും അദ്ദേഹം തുറന്നു പറഞ്ഞു. രണ്ടും തമ്മില്‍ ഒരു താരതമ്യവുമില്ലെന്നും തരൂര്‍ പറഞ്ഞു.

മേയ് 24ന് ആരംഭിച്ച യാത്രയില്‍ പാനമ, ഗയാന, കൊളംബിയ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചശേഷമാണു തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം വാഷിങ്ടനില്‍ എത്തിയത്. വാഷിംങ്ടണ്‍ പോസ്റ്റിന്റെ വിദേശകാര്യ കോളമിസ്റ്റുമായ ഇഷാന്‍ തരൂരിന് അന്താരാഷ്ട്ര മാധ്യമ പുരസ്‌കാരം അടക്കം ലഭിച്ചിട്ടുണ്ട്. അമേരിക്കന്‍ അക്കാദമി ഓഫ് ഡിപ്ലോമസി ഏര്‍പ്പെടുത്തിയ ആര്‍തര്‍ റോസ് മീഡിയ അവാര്‍ഡ് ആണ് ഇഷാന്‍ തരൂരിന് ലഭിച്ചിരിക്കുന്നത്. നയതന്ത്രം, വിദേശകാര്യം എന്നീ വിഷയങ്ങളില്‍ റിപ്പോര്‍ട്ടിങ്ങും വിശകലനവും നടത്തുന്ന വ്യക്തികള്‍ക്കോ സംഘങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന പുരസ്‌ക്കമാരണ് ആര്‍തര്‍ റോസ് മീഡിയ അവാര്‍ഡ്. 2014 മുതല്‍ വാഷിംങ്ടണ്‍ പോസ്റ്റില്‍ ജോലി ചെയ്യുകയാണ് ഇഷാന്‍ തരൂര്‍. നേരത്തെ ടൈം മാഗസിന്റെ സീനിയര്‍ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.