തിരുവനന്തപുരം: ആരോഗ്യ കേരളത്തെ തളര്‍ത്തുന്നത് തള്ളുകള്‍ മാത്രം. സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ ബോധപൂര്‍വ്വം ചിലര്‍ ഇടപെടുന്നുണ്ട്. സാന്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ആരോഗ്യ മേഖലയ്ക്കുള്ള ഫണ്ട് വന്‍ തോതില്‍ വെട്ടിക്കുറച്ചത് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെയും ജില്ലാ- താലൂക്ക് ആശുപത്രികളുടെയും പ്രവര്‍ത്തനത്തെ ഗുരുതര പ്രതിസന്ധിയിലാക്കി. അനുവദിക്കുന്ന തുക ചെലവഴിച്ച് ഉപകരണങ്ങള്‍ വാങ്ങാത്തതും സര്‍ക്കാരിലെ ചില ലോബികളുടെ ഇടപെടലിന്റെ ഭാഗമാണെന്ന ആരോപണവും ശക്തം. ആശുപത്രികളില്‍ പുതിയ വിദഗ്ധ ചികിത്സാ ഉപകരണങ്ങള്‍ എത്തിച്ചാല്‍ സ്ഥാപിച്ചുനല്‍കാത്തതും വേഗത്തില്‍ കേടാക്കുന്നതും ചില സ്വകാര്യ ലോബികളുടെ ഇടപെടലിന്റെ ഭാഗമാണ്. ഇതിന്റെ ഗുണം സ്വകാര്യ ആശുപത്രികള്‍ക്കും കിട്ടുന്നു. ഇതിനൊപ്പം അഴിമതി സാധ്യതയും കൂടുന്നു. കമ്മീഷന്‍ മോഹവും ഇതിന് പിന്നിലുണ്ട്.

മെഡിക്കല്‍ കോളജുകളില്‍ ഉപകരണങ്ങളും മരുന്നും വാങ്ങാനായി കഴിഞ്ഞ സാന്പത്തിക വര്‍ഷം ബജറ്റില്‍ വകയിരുത്തിയ 401.24 കോടി രൂപ ഗുരുതര സാന്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 254.35 കോടി രൂപയാക്കി വെട്ടിക്കുറച്ചു. അതായത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനുള്ള ഫണ്ടില്‍ 146.89 കോടി രൂപയുടെ ഫണ്ടാണ് ഒഴിവാക്കിയത്. ആരോഗ്യ വകുപ്പിനു വകയിരുത്തിയ 152.13 കോടിയുടെ ബജറ്റ് വിഹിതം 90.02 കോടി രൂപയാക്കി വെട്ടിക്കുറച്ചു. ഇതുവഴി ജില്ലാ- ജനറല്‍- താലൂക്ക് ആശുപത്രികള്‍ക്കും പ്രാഥമിക- സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ക്കും ലഭിക്കേണ്ട ഫണ്ടില്‍ 62.11 കോടി രൂപയുടെ കുറവാണ് അനുഭവപ്പെട്ടത്. ഇത് വകുപ്പിനെ പ്രതിസന്ധിയിലാക്കി. കുറച്ചു തുക പിന്നീട് അനുവദിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ വെട്ടിലാക്കി ഈ കുറവ് കണക്കുകള്‍ ആരോഗ്യ വകുപ്പ് തന്നെയാണ് പുറത്തു വിട്ടത്. ഇതൊന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയുന്നില്ലേ എന്നതാണ് ഉയരുന്ന ചോദ്യം. ബജറ്റില്‍ അവതരിപ്പിക്കുന്ന തുക ആരോഗ്യ വകുപ്പിന് എങ്കിലും കിട്ടുന്നുവെന്ന് മുഖ്യമന്ത്രി ഇനിയെങ്കിലും ഉറപ്പാക്കണം.

ഫണ്ട് വെട്ടിയതോടെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രികളിലും ജില്ലാ- ജനറല്‍- താലൂക്ക് ആശുപത്രികളിലും വേണമെന്നു ശിപാര്‍ശ ചെയ്തിരുന്ന ചികിത്സയ്ക്കുള്ള അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനേയും ബാധിച്ചു. ഇതാണ് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിലെ ഡോ. ഹാരിസ് ചിറക്കല്‍ പരസ്യമായി പറഞ്ഞ ഉപകരണങ്ങളുടെ ക്ഷാമത്തിന് കാരണം. ഹാരിസ് ചിറക്കലിനെപ്പോലുള്ള മികച്ച ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്ന, വിദഗ്ധ ചികിത്സയ്ക്ക് അത്യന്താപേക്ഷിതമായ ഉപകരണങ്ങള്‍ എത്തിച്ചു നല്‍കാന്‍ കഴിയാത്തതിന് കാരണം ഫണ്ട് കുറവ് മാത്രമാണ്. ബജറ്റ് എന്നാല്‍ വെറും തള്ളു മാത്രമാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. ആശുപത്രി ഡെവലപ്പ്‌മെന്റ് സൊസൈറ്റികളടെ തലപ്പത്തുള്ളവരുടെ അഴിമതി മോഹവും ആരോഗ്യ വകുപ്പിനെ തളര്‍ത്തുകയാണ്. പാര്‍ട്ടി നിയമനമാണ് ഇവിടെ നടക്കുന്നത്. പല ഉപകരണങ്ങളും ആശുപത്രിക്കായി വാങ്ങുന്നത് ഈ സംവിധാനത്തിലൂടെയാണ്. എന്നാല്‍ സര്‍ക്കാരിന് ജീവനക്കാരില്‍ ഒരു നിയന്ത്രണവും ഇല്ല.

വെട്ടികുറച്ച തുക ഇങ്ങനെ

മെഡിക്കല്‍ കോളജുകളുടെ വികസനത്തിനായി വകയിരുത്തിയ 217.4 കോടി രൂപയിലാണ് വലിയ വെട്ടലുണ്ടായത്. ഇത് 157.37 കോടിയാക്കിയാണ് വെട്ടിക്കുറച്ചത്. മെഡിക്കല്‍ കോളജിനു കീഴിലുള്ള ദന്തല്‍ കോളജുകളുടെ വികസനത്തിനായി നീക്കിവച്ച 22.79 കോടി രൂപ ഏതാണ്ട് മൂന്നിലൊന്നാക്കി വെട്ടിക്കുറച്ചു. 8.65 കോടി രൂപ മാത്രമാണ് ദന്തല്‍ കോളജുകളുടെ വികസനത്തിന് അനുവദിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നഴ്‌സിംഗ് കോളജുകള്‍ക്കുള്ള ഫണ്ട് 13.78 കോടി രൂപ എന്നത് 5.09 കോടിയാക്കിയാണ് പുനഃക്രമീകരിച്ചത്.

ആരോഗ്യ വകുപ്പിനു കീഴില്‍ രക്ത ബാങ്കുകളുടെ പ്രവര്‍ത്തനത്തിന് അനുവദിച്ച 30 കോടി രൂപ 15.5 കോടി രൂപയാക്കി വെട്ടിക്കുറച്ചതായും സാന്പത്തിക വര്‍ഷത്തിന്റെ അവസാന മാസമായ മാര്‍ച്ചിലെ ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ കാന്‍സര്‍ സെന്ററുകള്‍ക്ക് അനുവദിച്ച ഫണ്ടും സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിന് (ആര്‍സിസി) അനുവദിച്ച 73 കോടി രൂപ പിന്നീട് പകുതിയാക്കി വെട്ടിക്കുറച്ചു.

36.5 കോടി രൂപ മാത്രമാണ് ആര്‍സിസിക്ക് കഴിഞ്ഞ സാന്പത്തിക വര്‍ഷം നല്‍കിയത്. മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള (എംസിസി) ഫണ്ടും പകുതിയാക്കി. കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന് അനുവദിച്ച 14.5 കോടി രൂപയില്‍ സാന്പത്തിക വര്‍ഷാവസാനം നല്‍കിയത് 9.3 കോടി രൂപ മാത്രമാണ്. ഇതുപോലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്‌സിന് അനുവദിച്ച ഫണ്ടിലും വെട്ടിക്കുറവു വരുത്തിയതായാണ് കണക്കുകള്‍.