തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും നീതിനിഷേധങ്ങളും തൊഴില്‍സാഹചര്യങ്ങളുമൊക്കെ പഠിച്ച് അഞ്ച് വര്‍ഷത്തിനു മുന്‍പ് ജസ്റ്റിസ് ഹേമ കമ്മിറ്റി സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തുവിടാന്‍ തീരുമാനം. സംസ്ഥാന വിവരാവകാശ കമ്മിഷന്റെ നിര്‍ദേശ പ്രകാരം വിവാദ ഭാഗങ്ങള്‍ ഒഴിവാക്കിയാകും സാംസ്‌കാരിക വകുപ്പ് റിപ്പോര്‍ട്ട് പുറത്തുവിടുക. വിവരാവകാശ നിയമ പ്രകാരം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടവരോട് ഈ മാസം 24ന് ഹാജരാകാനാണ് സാംസ്‌കാരിക വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച നോട്ടിസ് കൈമാറി.

വിവരം തേടിയ വ്യക്തികള്‍ക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പു നല്‍കാന്‍ സാംസ്‌കാരിക വകുപ്പ് പലവട്ടം വിസമ്മതിച്ചിരുന്നു. ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ അപ്പീലുമായി വിവരാവകാശ കമ്മിഷനെ സമീപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ.എ.ഹക്കിം റിപ്പോര്‍ട്ട് തേടി. ഒരുപാടു പേരുടെ വ്യക്തിവിവരങ്ങള്‍ ഉള്ളതിനാല്‍ നല്‍കാനാവില്ലെന്ന് സാംസ്‌കാരിക വകുപ്പ് മറുപടി നല്‍കി.

കമ്മിഷണര്‍ നടത്തിയ തെളിവെടുപ്പില്‍ വകുപ്പ് പ്രതിനിധികള്‍ നിലപാട് ആവര്‍ത്തിച്ചു. അത്തരം വിവരം ഒഴികെയുള്ളവ നല്‍കാനാണ് അപ്പീല്‍ എന്ന് കമ്മിഷണര്‍ ഓര്‍മിപ്പിച്ചു. വകുപ്പു സെക്രട്ടറി ഫയല്‍ മന്ത്രി ഓഫിസിലേക്ക് അയച്ചതായും അതുകൊണ്ട് വിവരം നല്‍കിയില്ലെന്നും രണ്ടാമത്തെ തെളിവെടുപ്പില്‍ ഉദ്യോഗസ്ഥര്‍ ബോധിപ്പിച്ചു. വിശദീകരണത്തിന്റെ സാധുത കമ്മിഷനു നേരിട്ടു പരിശോധിക്കണമെന്നും മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മൂന്നാമത്തെ തെളിവെടുപ്പില്‍ കമ്മിഷണര്‍ നിര്‍ദേശിച്ചു. വിവരം നല്‍കണോ വേണ്ടയോ എന്നതിനു നിയമോപദേശം തേടിയതായാണു പിന്നീട് സാംസ്‌കാരിക വകുപ്പ് അറിയിച്ചത്.

ഇതോടെയാണ് സിവില്‍ ജുഡീഷ്യല്‍ അധികാരം വിനിയോഗിച്ച്, ഇനി വിശദീകരണത്തിന്റെ ആവശ്യമില്ലെന്നും ഒരാഴ്ചയ്ക്കകം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാനും കമ്മിഷണര്‍ ഫയലില്‍ കുറിച്ചത്.

സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ.എ. അബ്ദുല്‍ ഹക്കീമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഉത്തരവിട്ടത്. ആര്‍.ടി.ഐ.(റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍) നിയമപ്രകാരം വിലക്കെപ്പട്ടവ ഒഴിച്ച് യാതൊന്നും മറച്ചുവയ്ക്കരുതെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് പുറത്തുവിടുമ്പോള്‍ അത് വ്യക്തികളുടെ സ്വകാര്യതയിലേക്കു കടക്കുന്നതാകരുത്. ഉത്തരവു പൂര്‍ണമായി നടപ്പാക്കിയെന്ന് ഗവ. സെക്രട്ടറി ഉറപ്പാക്കണമെന്നും വിവരാവകാശ കമ്മീഷന്‍ പറഞ്ഞു.

സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും നീതിനിഷേധങ്ങളും തൊഴില്‍സാഹചര്യങ്ങളുമൊക്കെ പഠിക്കാന്‍ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മിറ്റി. സിനിമാരംഗത്തെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപം കൊണ്ടത്. മുന്‍ ഹൈക്കോടതി ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി, എന്നിവരടങ്ങിയ മൂന്നംഗ സമിതി ഏറെ ശ്രദ്ധയാണ് തുടക്കം മുതലേ നേടിയത്.

2017-ല്‍ നിയോഗിക്കപ്പെട്ട സമിതി ആറു മാസത്തിനകം പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. 2019 ഡിസംബറില്‍ കമ്മീഷന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. രണ്ടുവര്‍ഷം പിന്നിട്ടിട്ടും റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചകള്‍ ഉണ്ടാവുകയോ നടപടികള്‍ എടുക്കുകയോ ചെയ്യുകയുണ്ടായിട്ടില്ല. മാത്രവുമല്ല, റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഡബ്ല്യൂ.സി.സി അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ തയ്യാറായില്ല.