ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍, നിര്‍ണായക പങ്കുവഹിച്ചത് എയര്‍ കമ്മഡോര്‍ ഹിലാല്‍ അഹമ്മദ്. പാക്കിസ്ഥാനിലെയും, പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങളില്‍ ക്യത്യതയോടെ ആക്രമണം അഴിച്ചുവിടുമ്പോള്‍ സ്‌കാള്‍പ്, ക്രൂസ് മിസൈലുകള്‍ ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചത് റഫേല്‍ വിമാനങ്ങളില്‍ നിന്നാണ്. റഫേല്‍ വിമാന ഓപ്പറേഷന് നേതൃത്വം വഹിച്ചത് ഹിലാല്‍ അഹമ്മദും. അദ്ദേഹം അനന്ത്‌നാഗില്‍ നിന്നുള്ള കശ്മീരി മുസ്ലിമാണ്.

ഫ്രാന്‍സിലെ ഇന്ത്യയുടെ എയര്‍ അറ്റാഷെയായിരുന്നു. ഫ്രാന്‍സില്‍ നിന്ന് വാങ്ങിയ റഫേല്‍ വിമാനങ്ങളുടെ പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കിയത് ഹിലാല്‍ അഹമ്മദ് ആയിരുന്നു. റഫാലുകള്‍ നേരത്തെ എത്തിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. റഫാല്‍ വിതരണം ചെയ്യേണ്ട സമയക്രമം, ആയുധവത്കരണം, കസ്റ്റമൈസേഷന്‍ എന്നിവയെല്ലാം ഇന്ത്യയുടെ ആവശ്യാനുസരണം മാറ്റിയെടുക്കുന്നതില്‍ മേല്‍നോട്ടം വഹിച്ചു,

അപകടരഹിതമായി 3000 മണിക്കൂറിലേറെ പറന്ന പരിചയം. പോര്‍വിമാനങ്ങളായ മിറാഷ് 2000, മിഗ്-21 എന്നിവയെല്ലാം പറത്തിയിട്ടുണ്ട്. റഫാല്‍ ജെറ്റ് വിമാനം ആദ്യമായി പറത്തിയ ഇന്ത്യന്‍ പൈലറ്റ് എന്ന അംഗീകാരവും അദ്ദേഹത്തിന് കിട്ടി.

റഫാല്‍ പദ്ധതിയുടെ പേരിലാണ് ഹിലാല്‍ അഹമ്മദ് അറിയപ്പെടുന്നതെങ്കിലും വിമാന വികസനത്തിന് അപ്പുറം പോകുന്നു അദ്ദേഹത്തിന്റെ സംഭാവനകള്‍. ഇന്ത്യന്‍ വ്യോമസേനയെ ആധുനിക വെല്ലുവിളികളെ നേരിടാന്‍ പര്യാപ്തമായ വിധം ആധുനികവത്കരിച്ചതില്‍ സുപ്രധാന പങ്കുവഹിച്ചു.

1988 ഡിസംബര്‍ 17 ന് ഇന്ത്യന്‍ വ്യോമസേനയില്‍ ഫൈറ്റര്‍ പൈലറ്റായി ഹിലാല്‍ കമ്മീഷന്‍ ചെയ്യപ്പെട്ടു. 1993 ല്‍ ഫ്‌ലൈറ്റ് ലെഫ്റ്റനന്റും 2004 ല്‍ വിംഗ് കമാന്‍ഡറും 2016 ല്‍ ഗ്രൂപ്പ് ക്യാപ്റ്റനും 2019 ല്‍ എയര്‍ കമ്മഡോറും ആയി.

വായുസേന മെഡലും വിശിഷ്ട സേവാ മെഡലും നേടിയ ഹിലാലിന്, വ്യത്യസ്ത വിമാനങ്ങളിലായി 3,000 അപകടരഹിത മണിക്കൂര്‍ പറത്തിയതിന്റെ റെക്കോര്‍ഡുണ്ട്.

മാധ്യമ പ്രവര്‍ത്തകന്‍ ജാവേദ് പര്‍വേശിന്റെ പോസ്റ്റ് കൂടി വായിക്കാം

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഭീകരക്യാംപുകള്‍ക്കു നേരെയുള്ള ഓപ്പറേഷന്‍ സിന്ദൂരില്‍ നിര്‍ണായക പങ്കാണ് റഫേല്‍ യുദ്ധവിമാനങ്ങള്‍ നിര്‍വഹിച്ചത്.SCALPK ക്രൂസ് മിസൈലുകള്‍ തൊടുത്തുവിട്ടത് റഫേല്‍ വിമാനങ്ങളില്‍ നിന്നാണ്. ഓപ്പറേഷന്‍ സിന്ദൂരിന്റെ നെടുനായകത്വം വഹിച്ചവരില്‍ ഒരാള്‍ മുസ്ലിം ആണ്. ഭീകരര്‍ നിരപരാധികളെ കൊന്നൊടുക്കിയ അതേ കശ്മീരിലെ അനന്ത്‌നാഗ് സ്വദേശി എയര്‍ കമ്മഡോര്‍ ഹിലാല്‍ അഹമ്മദ്. റഫേല്‍ ഫൈറ്റര്‍ പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കിയതും അദ്ദേഹമായിരുന്നു. ഇന്ത്യ റഫേല്‍ വിമാനങ്ങള്‍ കമ്മിഷന്‍ ചെയ്യുമ്പോള്‍ ഫ്രാന്‍സിലെ ഇന്ത്യയുടെ എയര്‍ അറ്റാഷെയായിരുന്നു അദ്ദേഹം. മുന്‍പ് മിറാഷ് 2000 സ്‌ക്വാഡ്രനെ നയിച്ച സമര്‍ത്ഥനായ ഫൈറ്റര്‍ പൈലറ്റാണ് വായുസേന മെഡലും വിശിഷ്ട സേവാ മെഡലും നേടിയ അദ്ദേഹം.

കാക്കാ പുരാണം എന്തിന് കുറക്കണം. ബ്രിട്ടീഷ് സൈന്യത്തെ കീഴ്‌പ്പെടുത്തി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മി ബര്‍മ്മ കടന്ന് മോറെയിലൂടെ ഇന്ത്യയിലെത്തി ഇംഫാലിനു സമീപത്തെ മൊയ്രാങ്ങില്‍ ഐ എന്‍ എ പതാക നാട്ടി. ദേശസ്‌നേഹികള്‍ക്ക് എക്കാലത്തും രോമാഞ്ചമുണ്ടാക്കുന്ന നിമിഷം. രാജ്യത്ത് ആദ്യമായി ത്രിവര്‍ണപതാക പാറി.ആ പതാക നാട്ടിയത് കേണല്‍ ഷൗക്കത്ത് അലി മാലിക്. അശോക ചക്രത്തിന് പകരം ചാടുന്ന കടുവയായിരുന്നു പതാകയിലുണ്ടായിരുന്നത്. ചുരുങ്ങിയത് പത്തുതവണയെങ്കിലും മൊയ്രാങ്ങിലെ ഐഎന്‍എ മ്യൂസിയത്തില്‍ പോയിട്ടുണ്ട്.

ഇതെല്ലാം കണ്ട് മുസ്ലിം ലീഗ് നാളെ എന്‍ഡിഎയില്‍ ചേരേണ്ടതില്ല.

ജസ്റ്റ് ബി പ്രൗഡ് ഓഫ് ബീയിങ് എ മുസ്ലിം.