തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര്‍. അജിത്കുമാര്‍ തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാതെ ആഭ്യന്തര വകുപ്പ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ച വി എസ് സുനില്‍ കുമാറിന്റെ വിവരാവകാശ അപേക്ഷയ്ക്കാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ളതിനാല്‍ റിപ്പോര്‍ട്ട് നല്‍കാനാവില്ലെന്നാണ് മറുപടി നല്‍കിയത്. അപ്പീല്‍ നല്‍കാമെന്നും മറുപടിയില്‍ പറയുന്നു. അപ്പീല്‍ നല്‍കുന്ന കാര്യം സംഘടനയുമായും നിയമ വിദഗ്ധരുമായും ആലോചിച്ച് തീരുമാനിക്കുമെന്ന് വി എസ് സുനില്‍ കുമാര്‍ അറിയിച്ചു.

എഡിജിപി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിയും ആഭ്യന്തരവകുപ്പും തള്ളിയിരുന്നു. തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചു. വിഷയത്തില്‍ എഡിജിപി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിച്ച് സിപിഐയും രംഗത്തെത്തിയിരുന്നു.

കഴിഞ്ഞമാസമാണ് എഡിജിപി എം.ആര്‍.അജിത്കുമാര്‍ തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഒരാഴ്ചയ്ക്കകം നല്‍കേണ്ട റിപ്പോര്‍ട്ടാണ് അഞ്ച് മാസത്തിനു ശേഷം കൈമാറിയത്. എം.ആര്‍.അജിത് കുമാര്‍ തൃശൂരിലുള്ളപ്പോഴായിരുന്നു പൂരം അലങ്കോലപ്പെടുന്നത്. തൃശൂര്‍ പൂരം അലങ്കോലപ്പെടാനുള്ള കാരണം ചൂണ്ടിക്കാട്ടി തൃശൂര്‍ കമ്മിഷണറായിരുന്ന അങ്കിത് അശോകിനെ സ്ഥലം മാറ്റി.

പൂരം കലക്കലുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നില്ലെന്ന വിവരാവകാശ മറുപടിയില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തിരുന്നു. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറും എന്‍ആര്‍ഐ സെല്‍ ഡിവൈഎസ്പിയുമായ എം.എസ്.സന്തോഷിനെതിരെ ആയിരുന്നു നടപടി.

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ടോ എന്നായിരുന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യം. അതില്‍ അന്വേഷണം നടക്കുന്നില്ല എന്നായിരുന്നു മറുപടി. എന്നാല്‍ ഈ അവസരത്തില്‍ എഡിജിപി തലത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടായിരുന്നു. ഈ വിവരം മറച്ചുവച്ചതിനായിരുന്നു നടപടി.

പൂരം കലക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ആരാണ് പൂരം കലക്കാന്‍ ഗൂഢാലോചന നടത്തിയതെന്നും എന്ത് തരത്തിലുള്ള ഇടപെടലാണ് നടത്തിയതെന്നുമുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ പുറത്തുവിടാതിരിക്കുന്നത്. വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 24/4 അനുസരിച്ചുള്ള രഹസ്യ സ്വഭാവമുള്ള രേഖയായി പരിഗണിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിടാത്തത്.

ആഭ്യന്തരമായി രഹസ്യ സ്വഭാവമുള്ളതാണെങ്കില്‍ മറച്ചു വയ്ക്കുന്നതില്‍ പരാതിയില്ലെന്ന് സുനില്‍ കുമാര്‍ പ്രതികരിച്ചു. വിശ്വാസപരമായ കാര്യങ്ങള്‍ ആയതിനാലാകും സര്‍ക്കാര്‍ മറച്ചു വയ്ക്കുന്നത്. പക്ഷെ ജനങ്ങള്‍ അറിയേണ്ടത് പുറത്തു വിടണം. അപ്പീല്‍ നല്‍കാന്‍ സാധ്യത ഉണ്ടോ എന്ന് തീര്‍ച്ചയായും അന്വേഷിക്കും. എഡിജിപിക്ക് വീഴ്ച പറ്റിയിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

മുമ്പ് എ.ഡി.ജി.പിക്ക് എതിരായ അന്വേഷണരേഖ വിവരാവകാശ രേഖയിലൂടെ ആവശ്യപ്പെട്ട ഘട്ടത്തിലും സമാനമായ നിലപാടാണ് ആഭ്യന്തര വകുപ്പ് സ്വീകരിച്ചത്. എന്നാല്‍, തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പൊതുജനങ്ങളില്‍ നിന്ന് സര്‍ക്കാരിന് എന്താണ് മറയ്ക്കാനുള്ളതെന്നാണ് ഉയരുന്ന ചോദ്യങ്ങള്‍. ഇക്കാര്യത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരണമെന്ന് നിലപാടാണ് അവിടുത്തെ ദേവസ്വം പോലും സ്വീകരിച്ചിരുന്നത്.

പൂരം കലക്കലുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയില്‍ ഉള്‍പ്പെടെ നിലനില്‍ക്കുന്നുണ്ടെങ്കിലും അവിടെയൊന്നും സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആര്‍.ടി.ഐ. മുഖേന മാത്രമേ ഈ റിപ്പോര്‍ട്ട് പുറത്തുവരാനുള്ള സാധ്യതയുള്ളൂ.

വിവരാവകാശ നിയമത്തിലെ 24/4 സെക്ഷന്‍ അനുസരിച്ച് രാജ്യതാത്പര്യത്തെ മുന്‍നിര്‍ത്തി രാജ്യസുരക്ഷയെ ബാധിക്കുന്ന രഹസ്യ സ്വഭാവമുള്ള കാര്യങ്ങള്‍, ഇന്റലിജന്‍സ് രേഖകള്‍ എന്നിവയാണ് ആര്‍.ടി.ഐ. വഴി പുറത്തുവിടേണ്ടാത്തവ. ഇത്തരം വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന സെക്ഷനുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ ഇന്റലിജെന്‍സ് രേഖകള്‍, സെന്‍സിറ്റീവ് റെക്കോഡുകള്‍ എന്നിവയാണ് ആഭ്യന്തര വകുപ്പിലെ ആര്‍.ടി.ഐ. പരിധിയില്‍ വരാത്ത രേഖകള്‍.