തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസില്‍ രണ്ടുമാസത്തിലേറെ ഒളിവില്‍ക്കഴിഞ്ഞ ശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ കീഴടങ്ങിയ പ്രതി സുകാന്തിനെ നേരില്‍ക്കണ്ടപ്പോള്‍ പൊട്ടിത്തെറിച്ച് യുവതിയുടെ ബന്ധുക്കള്‍. ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയ്ക്ക് പിന്നാലെ പ്രതി ചേര്‍ക്കപ്പെട്ട സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിനെ തിരിച്ചറിയാനായി പേട്ട പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ബന്ധുക്കള്‍ പ്രതിക്കെതിരെ പൊട്ടിത്തെറിച്ചത്.

നീയിപ്പോഴും ജീവിച്ചിരിക്കുന്നല്ലോ... നിനക്കു പോയി ചത്തുകൂടായിരുന്നോ...'-ഐബി ഉദ്യോഗസ്ഥയുടെ ബന്ധുക്കളില്‍ ഒരാള്‍ സുകാന്തിന്റെ മുഖത്തുനോക്കി ചോദിച്ചു. ചൊവ്വാഴ്ച രാവിലെ ഇയാളെ തിരിച്ചറിയാനായി പെണ്‍കുട്ടികളുടെ ബന്ധുക്കളെ പൊലീസ് വിളിച്ചുവരുത്തുകയായിരുന്നു. സ്റ്റേഷനില്‍ പ്രതിയെ കണ്ട് പെണ്‍കുട്ടിയുടെ അമ്മാവന്‍ ഉള്‍പ്പെടെയുള്ളവര്‍ പൊട്ടിത്തെറിച്ചു. ബന്ധുക്കള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയെങ്കിലും സുകാന്ത് അക്ഷോഭ്യനായി തലതാഴ്ത്തി നില്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞതിന് പിന്നാലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജൂണ്‍ 10 വരെ റിമാന്‍ഡ് ചെയ്തു.

ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് സുകാന്ത് കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പിന്നാലെ പേട്ട സ്റ്റേഷനില്‍ നിന്നുള്ള പൊലീസ് സംഘം രാത്രിയോടെ പ്രതിയെ കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.

ഇതിനിടെ സുകാന്തിനെതിരെയുള്ള റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. സുകാന്ത് വേറെയും യുവതികളെ പീഡിപ്പിച്ചുവെന്നും ഇവരില്‍നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കിയതിന് തെളിവുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അറസ്റ്റിലായ സുകാന്തിനെ ജൂണ്‍ പത്താം തീയതി വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച അമ്മാവന്‍ മോഹനനെ കേസില്‍ രണ്ടാം പ്രതിയായി ചേര്‍ത്തിട്ടുണ്ട്.

തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയ്ക്ക് പുറമെ മറ്റു രണ്ടു യുവതികളെ കൂടി ഇയാള്‍ ചൂഷണം ചെയ്തതായി തെളിയിക്കുന്ന വിവരങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. സഹപ്രവര്‍ത്തകയായിരുന്ന യുവതി, ഇയാള്‍ക്കൊപ്പം ജയ്പൂരില്‍ ഐഎഎസ് പരീക്ഷാ പരിശീലനത്തിന് ഉണ്ടായിരുന്ന മറ്റൊരു യുവതി എന്നിവരെ ശാരീരികമായും സാമ്പത്തികമായും സുകാന്ത് ചൂഷണം ചെയ്തതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവിടെയും വിവാഹ വാഗ്ദാനം നല്‍കിയാണ് ഇയാള്‍ യുവതികളെ ചൂഷണം ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമൂഹമനസാക്ഷിയെ ഞെട്ടിച്ച ക്രൂരമായ കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സുകാന്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ നല്‍കും. വിവാഹവാഗ്ദാനം ചെയ്ത് ലൈഗിംകമായും സാമ്പത്തികമായും ചൂഷണം ചെയ്ത ശേഷം സുഹൃത്തും സഹപ്രവര്‍ത്തകയുമായ യുവതിയെ വഞ്ചിച്ച സുകാന്ത് ആത്മഹത്യക്ക് പ്രേരിപ്പിക്കുകയായിരുന്നു. യുവതിയുമായുള്ള ചാറ്റുകള്‍ ഇതിന് തെളിവാണെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റൊരു വിവാഹം കഴിക്കണമെന്നും ചാവില്ലേന്നുമായിരുന്നു ചാറ്റിലെ സുകാന്തിന്റെ ചോദ്യം. ചതിക്കപ്പെട്ടതില്‍ മനംനൊന്ത് യുവതി മരിക്കാമെന്ന് മറുപടി നല്‍കി.

മാര്‍ച്ച് 24നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഐബി ഉദ്യോഗസ്ഥയായ പത്തനംതിട്ട സ്വദേശിനിയെ പേട്ടയ്ക്ക് സമീപം തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടത്. സഹപ്രവര്‍ത്തകനായ മലപ്പുറം സ്വദേശി സുകാന്തിന്റെ മാനസിക, ശാരീരിക പീഡനം കാരണം പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തുകയായിരുന്നു. സുകാന്തില്‍ നിന്ന് യുവതി ലൈംഗിക ചൂഷണം നേരിട്ടിരുന്നതായും ഇത് ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളിലൊന്നാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു നിരന്തര ലൈംഗികപീഡനം എന്നും പൊലീസ് പറയുന്നു.