ന്യൂയോര്‍ക്ക്: പായ്ക്ക് ചെയ്ത് കൊണ്ടു വന്ന ഉച്ചഭക്ഷണത്തിന്റെ ഗന്ധത്തെക്കുറിച്ചുള്ള പരാതിയുമായി ബന്ധപ്പെട്ട് ഒരു അമേരിക്കന്‍ സര്‍വ്വകലാശാലയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് രണ്ട് ലക്ഷം ഡോളറിലധികം നഷ്ടപരിഹാരം ലഭിച്ചു. നേരത്തേ ഇതുമായി ബന്ധപ്പെട്ട കേസിന്റെ പേരില്‍ നേരത്തേ ഈ വിദ്യാര്‍ത്ഥിക്ക് പഠനം അവസാനിപ്പിക്കേണ്ടി വന്നിരുന്നു.

കൊളറാഡോ ബൗള്‍ഡര്‍ സര്‍വകലാശാലയില്‍ നരവംശശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയിരുന്ന ആദിത്യ പ്രകാശിന്, ഇന്ത്യന്‍ ഭക്ഷണത്തിന് കഠിനമായ ഗന്ധം ഉള്ളതിനാല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ മൈക്രോവേവ് ഉപയോഗിക്കുന്നത് നിര്‍ത്താന്‍ ഒരു സ്റ്റാഫ് അംഗം ആവശ്യപ്പെട്ടിരുന്നു. രണ്ട് വര്‍ഷമാണ് ഇത് സംബന്ധിച്ച തര്‍ക്കം നീണ്ടു നിന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് യാതൊരു ബാധ്യതയും ഇല്ലെന്നാണ് സര്‍വ്വകലാശാല പറയുന്നത്. കൊളറാഡോ ബൗള്‍ഡര്‍ സര്‍വകലാശാലയില്‍ സാംസ്‌കാരിക നരവംശശാസ്ത്രത്തില്‍ പ്രകാശ് പിഎച്ച്ഡി നേടിയിട്ട് ഏകദേശം ഒരു വര്‍ഷമായി.

അദ്ദേഹം വീട്ടില്‍ നിന്ന് കൊണ്ടുവന്ന പാലക് പനീര്‍, ചീര, കോട്ടേജ് ചീസ് എന്നിവ ഡിപ്പാര്‍ട്ട്‌മെന്റിന്റെ അടുക്കളയിലെ മൈക്രോവേവില്‍ ചൂടാക്കുകയായിരുന്നു . 2023 സെപ്റ്റംബര്‍ 5 നാണ് സംഭവം നടന്നത്. യൂണിവേഴ്സിറ്റിക്കെതിരെ ഫയല്‍ ചെയ്ത ഫെഡറല്‍ സിവില്‍ റൈറ്റ്സ് കേസ് പ്രകാരം, ഒരു സ്റ്റാഫ് അംഗം മുറിയില്‍ പ്രവേശിച്ചതിന് ശേഷം പ്രകാശിന്റെ ഭക്ഷണം രൂക്ഷമായി ഗന്ധം ഉണ്ടാക്കുകയാണെന്നും ഇത്തരം ഭക്ഷണം ഡിപ്പാര്‍ട്ട്മെന്റിലെ ഓവനില്‍ ചൂടാക്കുന്നതിന് വിലക്കുണ്ടെന്ന് പറയുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം തനിക്ക് അസ്വസ്ഥതയും സങ്കടവും ഉണ്ടാക്കി എന്നാണ് പ്രകാശ് പറയുന്നത്.

എന്നാല്‍ താമസിയാതെ ഇക്കാര്യം ഒരു വംശീയ പ്രശ്നമായി മാറുകയായിരുന്നു. മാസങ്ങള്‍ക്കുള്ളില്‍, പ്രകാശിനും പങ്കാളിയായ ഉര്‍മി ഭട്ടാചേര്യയ്ക്കും, അവരുടെ പിഎച്ച്ഡി സൂപ്പര്‍വൈസര്‍മാരും ഫണ്ടിംഗും നഷ്ടപ്പെട്ടു. ഇത് ഫലത്തില്‍ അവരുടെ ഡോക്ടറല്‍ ജോലി നിര്‍ത്തി വെയ്ക്കാന്‍ ഇടയാക്കി. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ വിവേചനവും പ്രതികാര നടപടിയും ആരോപിച്ച് ദമ്പതികള്‍ കേസ് ഫയല്‍ ചെയ്തു. നാല് മാസത്തിന് ശേഷം സര്‍വകലാശാല ഇക്കാര്യത്തില്‍ ബാധ്യതയില്ലെന്ന് പറഞ്ഞു എങ്കിലും രണ്ട് ലക്ഷം ഡോളര്‍ ദമ്പതികള്‍ക്ക് നല്‍കിയിരുന്നു.

തുടര്‍ന്ന് ദമ്പതികള്‍ക്ക് മാസ്റ്റേഴ്‌സ് ബിരുദവും നല്‍കിയെങ്കിലും ഭാവിയില്‍ ഗവേഷണത്തിനോ ജോലിയിലോ ചേരുന്നതില്‍ നിന്ന് അവരെ വിലക്കുകയായിരുന്നു. ഒടുവില്‍ ഈ മാസം പ്രകാശും ഭാര്യയും അമേരിക്ക വിട്ടിരുന്നു. എന്നാല്‍ അവര്‍ അമേരിക്ക വിടാന്‍ ഇടയാക്കിയ സാഹചര്യങ്ങള്‍ ഇപ്പോള്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹങ്ങള്‍ക്കിടയില്‍ വലിയ തോതിലുള്ള ചര്‍ച്ചയായി മാറുകയാണ്. പ്രകാശ് പിന്നീട് വെളിപ്പെടുത്തിയത് താന്‍ നേരത്തേ യൂറോപ്പില്‍ താമസിക്കുന്ന കാലത്തും ഇന്ത്യന്‍ ഭക്ഷണത്തിന്റെ പേരില്‍ തനിക്ക് പരിഹാസം നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ്. താന്‍ എന്ത് കഴിക്കുന്നു, എവിടെ കഴിക്കുന്നു തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് പലരും പരാമര്‍ശിച്ചിരുന്നത്.

അമേരിക്കന്‍ സര്‍വ്വകലാശാലയില്‍ ഭക്ഷണത്തിന്റെ പേരില്‍ പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ ഏതൊക്കെ ഭക്ഷണങ്ങളാണ് സ്വീകാര്യമെന്ന് പ്രകാശ് അഡ്മിനിസ്ട്രേറ്ററോട് ചോദിച്ചപ്പോള്‍, 'സാന്‍ഡ്വിച്ചുകള്‍' നല്ലതാണെന്നും 'കറി' അല്ലെന്നും അവര്‍ മറുപടി നല്‍കി. കറി തന്റെ മുഴുവന്‍ പാചകരീതിയാണെന്നും, മണമാണ് മാനദണ്ഡമെങ്കില്‍, കഴിഞ്ഞ വര്‍ഷം താന്‍ കൊണ്ടുവന്ന ബീഫ് ചില്ലി ് അതേ രീതിയില്‍ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

രണ്ട് ദിവസത്തിന് ശേഷം ഉച്ചഭക്ഷണം ചൂടാക്കുമ്പോള്‍, മറ്റൊരു സ്റ്റാഫ് അംഗം അവരെ 'ശല്യപ്പെടുത്താന്‍' തുടങ്ങിയതായും അടുക്കള വാതില്‍ അടച്ചതായും പ്രകാശ് വെളിപ്പെടുത്തി. വിദ്യാര്‍ത്ഥികള്‍ പ്രധാന ഓഫീസിലെ അടുക്കള ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കുന്ന ഒരു ഔപചാരിക നയവും ആ സമയത്ത് ഉണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ പ്രകാശും കൂട്ടുകാരും മറ്റ് വിദ്യാര്‍്ത്ഥികളെ കലാപത്തിന് പ്രേരിപ്പിക്കുന്നതായി അധികൃതര്‍ കുറ്റപ്പെടുത്തിയിരുന്നു. തുടര്‍ന്ന് അധ്യാപകരുടെ ലിസ്റ്റില്‍ നിന്ന് തന്നെ നീക്കം ചെയ്തതായി പ്രകാശ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ചില സഹപ്രവര്‍ത്തകര്‍ തന്നെ കായികമായി ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറയുന്നു.