ഭോപ്പാല്‍: മേഘാലയയില്‍ മധുവിധുയാത്രയ്ക്കിടെ യുവാവിനെ കൊലപ്പെടുത്താന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ആസൂത്രണം നടത്തിയത് വിവാഹത്തിന്റെ ഏഴാം നാളിലെന്ന് പൊലീസ്. മേയ് പതിനൊന്നാം തീയതിയായിരുന്നു രാജയും സോനവും തമ്മിലുള്ള വിവാഹം. ഇന്‍ഡോര്‍ സ്വദേശിയായ രാജാ രഘുവംശി(29)യെ കൊലപ്പെടുത്താന്‍ ഭാര്യ സോന(25)വും കാമുകന്‍ രാജ് കുശ്വാഹയും ചേര്‍ന്ന് മൂന്ന് വാടകക്കൊലയാളികളെയാണ് ഏര്‍പ്പെടുത്തിയിരുന്നതെന്ന് ഇന്‍ഡോര്‍ അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ രാജേഷ് ദാന്ദോതിയ പറഞ്ഞു.

വിവാഹം നടന്ന് ഏഴുദിവസം കഴിഞ്ഞ് മേയ് 18-ന് രാജയെ കൊലപ്പെടുത്താനുള്ള പദ്ധതി സോനവും കാമുകനും ചേര്‍ന്ന് ആസൂത്രണം ചെയ്തു. ഇതിന്റെ ഭാഗമായി വിശാല്‍ ചൗഹാന്‍, അനന്ത് കുമാര്‍, ആകാശ് രാജ്പുത് എന്നിവരെ രാജ് വാടകയ്ക്കെടുത്തു. മേയ് ഇരുപതാം തീയതിയാണ് രാജയും സോനവും മേഘാലയയിലേക്ക് പുറപ്പെട്ടത്. മധുവിധുയാത്രയ്ക്കിടെ തങ്ങളുള്ള സ്ഥലത്തേക്കുറിച്ചുള്ള വിവരങ്ങള്‍ കൊലയാളികള്‍ക്ക് നല്‍കിയത് സോനമായിരുന്നു.

മേയ് 23-നാണ് സോഹ്രയില്‍നിന്ന് ദമ്പതിമാരെ കാണാനില്ലെന്ന വാര്‍ത്ത പുറത്തെത്തിയത്. ഒരാഴ്ചയ്ക്കപ്പുറം ജൂണ്‍ രണ്ടാംതീയതി രാജാ രഘുവംശിയുടെ മൃതദേഹം മേഘാലയയിലെ വെയ്സാവഡോങ് വെള്ളച്ചാട്ടത്തിന് സമീപത്തെ കൊക്കയില്‍നിന്ന് കണ്ടെത്തി. സോനത്തിനെ കാണാതാവുകയും ചെയ്തിരുന്നു. ഇതോടെ സംഭവം വലിയ മാധ്യമശ്രദ്ധ നേടുകയും പഴുതടച്ചുള്ള അന്വേഷണം പോലീസ് ആരംഭിക്കുകയും ചെയ്തു.

തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ഉത്തര്‍ പ്രദേശിലെ ഘാസിപുരിലെ നന്ദ്ഗഞ്ജില്‍നിന്ന് സോനത്തെ കണ്ടെത്തിയത്. കരഞ്ഞുകൊണ്ട് സോനം തന്റെ അടുത്തുവരികയും കുടുംബവുമായി ബന്ധപ്പെടാന്‍ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെടുകയും ചെയ്തുവെന്ന് പ്രദേശത്തെ ഭക്ഷണശാല ഉടമ സാഹില്‍ യാദവ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ കൊടുത്തതിന് പിന്നാലെ സോനം വിളിക്കുകയും പോലീസ് വരുന്നതുവരെ അവിടെത്തന്നെ ഇരിക്കുകയും ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുപി പോലീസ് അവരെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരോട് അധികമൊന്നും സംസാരിക്കാന്‍ സോനം കൂട്ടിക്കിയില്ലെന്നാണ് റിപ്പോര്‍ട്ട്. സോനം സ്വമേധയാ കീഴടങ്ങിയതിന് പിന്നാലെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. മറ്റ് പ്രതികളായ രാജ് കുഷ്വാഹയെയും വിശാലിനെയും ഇന്‍ഡോറില്‍നിന്നും ആകാശിനെ ലളിത്പുരില്‍നിന്നും ആനന്ദിനെ ബിനയില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്.

രാജയുടെ കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഘാസിപുര്‍ പോലീസ് സോനത്തെ മേഘാലയ പോലീസിന് കൈമാറും. മധുവിധുയാത്രയ്ക്കിടെ സോനത്തിനും രാജയ്ക്കുമൊപ്പം മൂന്ന് പുരുഷന്മാരെകൂടി കണ്ടിരുന്നെന്ന ട്രെക്കിങ് ഗൈഡിന്റെ മൊഴിക്ക് പിന്നാലെയാണ് സോനവും രാജും ഏര്‍പ്പെടുത്തിയ വാടകക്കൊലയാളികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതെന്ന് മേഘാലയ പോലീസ് മേധാവി ഐ. നോങ്രാങ് പറഞ്ഞു. രാജ മൂന്ന് പുരുഷന്മാര്‍ക്കൊപ്പം മുന്‍പിലും സോനം പിന്നിലും നടക്കുന്നത് കണ്ടെന്നും ഗൈഡ് മൊഴി നല്‍കിയിരുന്നു.

പ്രണയം മറച്ചുവച്ച് വിവാഹം

വിവാഹത്തിനു മുന്‍പുതന്നെ സോനത്തിന് രാജ് കുശ്വാഹയുമായി പ്രണയമുണ്ടായിരുന്നു. സോനത്തിന്റെ സഹോദരന്റെ ടൈല്‍സ് ഡിസ്ട്രിബ്യൂഷന്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇരുപതുകാരനായ രാജ്. എന്നാല്‍, വീട്ടുകാര്‍ ബിസിനസുകാരനായ രാജാ രഘുവംശിയുമായി വിവാഹം നടത്തുകയായിരുന്നു.

ധാബ ഉടമയുടെ വെളിപ്പെടുത്തല്‍

ഹണിമൂണിനിടെ വ്യവസായിയായ രാജ രഘുവംശി കൊല്ലപ്പെട്ട സംഭവത്തില്‍ ധാബയുടെ ഉടമ സാഹില്‍ യാദവിന്റെ വെളിപ്പെടുത്തല്‍ കേസില്‍ നിര്‍ണായകമായി. അറസ്റ്റിലാകുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ്, പുലര്‍ച്ചെ 1 മണിക്ക് സോനം രഘുവംശി തന്നെ സഹായത്തിന് സമീപിച്ചു. കുടുംബവുമായി ബന്ധപ്പെടാന്‍ ഒരു ഫോണ്‍ യുവതി ആവശ്യപ്പെട്ടെന്നും സാഹില്‍ യാദവ് പറയുന്നു. എന്താണെന്ന് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടുവെന്നും വളരെ അത്യാവശ്യമായി വീട്ടുകാരെ വിളിക്കണമെന്നും സോനം പറഞ്ഞു. സോനം തന്ന നമ്പറില്‍ വിളിച്ച് കുടുംബത്തോട് സംസാരിച്ചിരുന്നുവെന്നും സാഹില്‍ ഐ എ എന്‍ എസിനോട് പറഞ്ഞതായി എന്‍ ഡി ടി വിയുടെ റിപ്പോര്‍ട്ട്.

കരഞ്ഞ് തളര്‍ന്ന് സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ആ സ്ത്രീ. വെള്ളം ചോദിച്ചപ്പോള്‍ കൊടുത്തുവെന്നും അവരുടെ സുരക്ഷ ഉറപ്പാക്കാനായി അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെടണമെന്ന് പറയുകയും ചെയ്തുവെന്ന് സാഹില്‍ കൂട്ടിച്ചേര്‍ത്തു. കുറച്ചു കഴിഞ്ഞപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് വീണ്ടും ചോദിച്ചു. മെയ് മാസത്തില്‍ വിവാഹിതയായി എന്ന് യുവതി പറഞ്ഞു. ഭര്‍ത്താവിനൊപ്പം ഹണിമൂണിനായി മേഘാലയയിലേക്ക് പോയിരുന്നു. അവരുടെ ആഭരണങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച ഒരു കൂട്ടം പുരുഷന്മാരില്‍ നിന്ന് അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രാജ രഘുവംശി മരിച്ചുവെന്ന് സോനം തന്നോട് പറഞ്ഞു. എന്നാല്‍ എങ്ങനെ പിന്നീട് ഉത്തര്‍പ്രദേശിലെത്തിയെന്ന് ഓര്‍മയില്ലെന്ന് അവര്‍ പറഞ്ഞതായി സാഹില്‍ കൂട്ടിച്ചേര്‍ത്തു.

വീട്ടുകാരെ ഫോണ്‍ വിളിച്ചതിന് തൊട്ടുപിന്നാലെ പ്രാദേശിക പൊലീസിനെ വിവരമറിയിച്ചു. പിന്നീട് ഇവര്‍ ഗാസിപൂരിലെ നന്ദ്ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ പോകുകയായിരുന്നുവെന്നും സാഹില്‍. നിലവില്‍ സോനത്തെ ഗാസിപൂരിലെ വണ്‍ സ്റ്റോപ്പ് സെന്ററില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഒന്നിലധികം സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ട് അന്വേഷണം ശക്തമാക്കിയതോടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സോനം കീഴടങ്ങിയതെന്ന് മേഘാലയ പൊലീസ് പറയുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനും ജുഡീഷ്യല്‍ നടപടികള്‍ക്കുമായി അവരെ സംസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുമെന്ന് മേഘാലയ ഐജിപി ഡാല്‍ട്ടണ്‍ പി. മാരക് ഐഎഎന്‍എസിനോട് പ്രതികരിച്ചു.