കൊച്ചി: മുമ്പേ രോഗമുണ്ടെന്ന കാരണം കാണിച്ച് മെഡിക്ലെയിം നിഷേധിച്ച ഇന്‍ഷുറന്‍സ് കമ്പനിയുടെ നിലപാടിനെതിരെ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി വിധി പുറപ്പെടുവിച്ചത് നിര്‍ണ്ണായകം. ഇത് ഇനി നിരവധി പേര്‍ക്ക് തുണയാകും. അടുത്ത കാലത്ത് നിരവധി ജനകീയ വിധികളാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കോര്‍പ്പറേറ്റുകളെ തുറന്നു കാട്ടുകയും ചെയ്യുന്നു. ഇതിന് സമാനമാണ് ഇന്‍ഷുറന്‍സ് കമ്പനിക്കെതിരായ കഴിഞ്ഞ ദിവസത്തെ വിധിയും.

പോളിസിയെടുക്കും മുമ്പ് പരിശോധന നടത്താതെ ഇത്തരമൊരു വാദം എങ്ങനെ ഉന്നയിക്കുമെന്ന് കോടതി ചോദിച്ചു. ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാന്റെ നിലപാടും തള്ളിയാണ് രോഗിയായ ഉപഭോക്താവിന് പരിരക്ഷ ഉറപ്പാക്കി കൊണ്ടുള്ള കോടതിയുടെ നീക്കം. ഇന്‍ഷുറന്‍സ് പോളിസി എടുത്ത് നാല് മാസത്തിന് ശേഷമുള്ള പരിശോധനയിലാണ് എറണാകുളം പിറവം സ്വദേശി അജയകുമാര്‍ കെ.കെ. കാന്‍സര്‍ ബാധിതനാണെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് ചികിത്സാ ചെലവിനായി ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചപ്പോള്‍ നല്‍കാനാവില്ല എന്ന നിലപാടാണ് സ്വീകരിച്ചത്. ഇതാണ് കോടതി തള്ളുന്നത്.

ഇന്‍ഷുറന്‍സ് എടുക്കുന്നതിന് മുമ്പ് തന്നെ ക്യാന്‍സര്‍ ബാധിതനായിരുന്നു എന്നായിരുന്നു കമ്പനി പണം കൊടുക്കാതിരിക്കാന്‍ കാരണം പറഞ്ഞത്. എന്നാല്‍ ഇതിന് തെളിവിനായി മുന്‍കൂര്‍ മെഡിക്കല്‍ ചെക്കപ്പ് നടത്തിയിരുന്നില്ല. രോഗബാധിതനാണെന്ന കാര്യം മറച്ചുവെച്ചാണ് പോളിസി എടുത്തതെന്ന വാദം ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാന്‍ അംഗീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതി തള്ളിയതാണെന്ന് ഇന്‍ഷുറന്‍സ് കമ്പനി ഉപഭോക്തൃ കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ രോഗം മറച്ചുവെച്ച് പോളിസി എടുത്തു എന്ന വാദം അടിസ്ഥാനരഹിതമാണെന്ന് പരാതിക്കാരന്‍ കോടതി മുമ്പാകെ ബോധിപ്പിച്ചു.

'ഇന്‍ഷൂറന്‍സ് പോളിസിയില്‍ ചേര്‍ക്കുന്നതിനു മുന്‍പ് വിശദമായ ആരോഗ്യ പരിശോധന നടത്തേണ്ട ചുമതല കമ്പനിക്കാണ്. പോളിസിയില്‍ ചേര്‍ന്നതിനു ശേഷം ക്ലെയിം തുക ചോദിക്കുമ്പോള്‍ നേരത്തെ രോഗിയായിരുന്നു എന്ന് തര്‍ക്കം ഉന്നയിച്ച് ക്ലെയിം നിഷേധിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഡി.ബി.ബിനു അധ്യക്ഷനും, വി.രാമചന്ദ്രന്‍, ടി.എന്‍.ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി.

രണ്ട് ലക്ഷം രൂപ ക്ലെയിം തുകയും 50,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും സഹിതം 2,60,000 രൂപ 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്നാണ് കോടതി നിര്‍ദേശം. വീഴ്ച വരുത്തിയാല്‍ പലിശസഹിതം നല്‍കേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. പരാതിക്കാരന്‍ വേണ്ടി അഡ്വ. സന്തോഷ് പീറ്റര്‍ മാമലയില്‍ ഹാജരായി.