തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ഗതാഗത കമ്മീഷണര്‍ സ്ഥാനത്ത് ചുമതല ഏല്‍ക്കാന്‍ വിസമ്മതിച്ച ഐജി എ അക്ബറിനെ മാറ്റി. ക്രൈംബ്രാഞ്ച് ഐ ജി സി എച്ച് നാഗരാജുവാണ് പുതിയ ഗതാഗത കമ്മീഷണര്‍. എ അക്ബറിനെ എറണാകുളം ക്രൈം ബ്രാഞ്ച് ഐജിയാക്കി.

പി വി അന്‍വറിന്റെ ആരോപണങ്ങളെ തുടര്‍ന്ന് വിവാദങ്ങളില്‍ പെട്ട മലപ്പുറം എസ്പി എസ് ശശിധരനെ മാറ്റി. എറണാകുളം റേഞ്ച് വിജിലന്‍സ് എസ്പിയായി ശശിധരന്‍ ചുതലയേക്കും.പൊലീസ് ആസ്ഥാനത്തെ എഐജി ആര്‍. വിശ്വനാഥ് പുതിയ മലപ്പുറം എസ്പിയാകും.

കൊച്ചി പൊലീസ് കമ്മീഷണര്‍ ശ്യാം സുന്ദറാണ് പുതിയ ദക്ഷിണ മേഖല ഐജി. കേരള പൊലീസ ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എംഡിയുടെ അധിക ചുമതലയും ഉണ്ടായിരിക്കും. കേരള പൊലീസ ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എംഡി ജയനാഥ് ജെ സിവില്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഡിഐജിയായി ചുമതലയേല്‍ക്കും.

തീവ്രവാദ വിരുദ്ധ സ്വക്വാഡ് ഡിഐജി പുട്ട വിമലാദിത്യയാണ് പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. തീവ്രവാദ വിരുദ്ധ സ്വാജിന്റെ പൂര്‍ണ അധിക ചുമതലയും ഉണ്ടായിരിക്കും.

തൃശ്ശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസിന് എറണാകുളം റേഞ്ചിന്റെ അധിക ചുമതല കൂടി നല്‍കും. ഇന്‍ഫൊര്‍മേഷന്‍, കമ്യൂണിക്കേഷന്‍ ആന്‍ഡ് ടെക്‌നോളജി( സൈബര്‍ ഓപ്പറേഷന്‍സ് ) സൂപ്രണ്ട് ഹരി ശങ്കറിന് പഴ്‌സോണല്‍ വിഭാഗം അസിസ്റ്റന്റ് ഇന്‍സ്പക്ടര്‍ ജനറലിന്റെ പൂര്‍ണ അധിക ചുമതല കൂടി നല്‍കി.

എറണാകുളം റേഞ്ച് വിജിലന്‍സ് സൂപ്രണ്ട് ജെ ഹിമേന്ദ്രനാഥിനെ കോട്ടയം ക്രൈംബ്രാഞ്ച് സൂപ്രണ്ടായി മാറ്റി. എക്‌സൈസ് സെക്ഷന്‍ ഓഫീസര്‍ വകുപ്പ് വിജിലന്‍സ് ഓഫീസര്‍ സന്തോഷ് കെ വിയെ മലപ്പുറം ക്രൈംബ്രഞ്ച് സൂപ്രണ്ടായി മാറ്റി നിയമിച്ചു. കോട്ടയം ക്രൈംബ്രാഞ്ച് സൂപ്രണ്ട് ജോണിക്കുട്ടി കെ എല്‍ നെ തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് സൂപ്രണ്ടായും നിയമിച്ചു.

ഡിവൈ എസ് പിമാര്‍ക്കും സ്ഥലംമാറ്റമുണ്ട്. മലപ്പുറം ജില്ലയില്‍ മാത്രം എട്ട് ഡിവൈഎസ്പിമാരെ മാറ്റി. മൊത്തം 16 ഡിവൈഎസ്പിമാര്‍ക്കാണ് സ്ഥലംമാറ്റം.

സ്പെഷ്യല്‍ ബ്രാഞ്ചടക്കം സബ്ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ക്കും മാറ്റമുണ്ട്. മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ താനൂര്‍ ഡിവൈ.എസ്.പി വി.വി ബെന്നിയെയും സ്ഥലംമാറ്റി. പൊന്നാനിയിലെ വീട്ടമ്മയുടെ പരാതിയിലാണ് നടപടി. മലപ്പുറത്തെ പൊലീസിനെ കുറിച്ച് വ്യാപക പരാതി ഉയര്‍ന്നതോടെയാണ് നടപടി. പൊലീസ് ആസ്ഥാനത്തെ എഐജി വിശ്വനാഥ് മലപ്പുറം എസ്പിയാകും.

പാലക്കാട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം വി മണികണ്ഠനെ അച്ചടക്ക ലംഘനത്തിന് സസ്‌പെന്‍ഡ് ചെയ്തു. പരാതി നല്‍കാന്‍ എത്തിയ യുവതിയുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെട്ടു, 2016 ല്‍ ബലാല്‍സംഗ കേസിലെ ഇരയോട് മോശമായി പെരുമാറി, മലപ്പുറത്ത് എസ്‌ഐയായി ജോലി ചെയ്യവേ വനിതാ ഉദ്യോഗസ്ഥരോടും മോശമായി പെരുമാറി, തുടങ്ങിയ അച്ചടക്ക ലംഘനങ്ങള്‍ കണക്കിലെടുത്താണ് ഡിവൈഎസ്പി മണികണ്ഠനെ ഉടനടി സസ്‌പെന്‍ഡ് ചെയ്തത്.

മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം സ്ഥലം മാറ്റം ലഭിച്ച ഡി.വൈ.എസ്.പിമാര്‍

പ്രേംജിത്ത് (ഡി.വൈ.എസ്.പി. മലപ്പുറം)

സാജു കെ എബ്രഹാം (ഡി.വൈ.എസ്.പി. പെരിന്തല്‍മണ്ണ)

ബൈജു കെ.എം. (തിരൂര്‍ ഡി.വൈ. എസ്.പി.)

ഷിബു പി (കൊണ്ടോട്ടി ഡി.വൈ.എസ്.പി.)

സന്തോഷ് പി.കെ. (നിലമ്പൂര്‍ ഡി.വൈ.എസ്.പി.)

അബ്ദുള്‍ ബഷീര്‍ (ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് മലപ്പുറം)

മൂസ വല്ലോക്കാടന്‍ (മലപ്പുറം സ്‌പെഷ്യല്‍ ബ്രാഞ്ച്).