റാനിലെ ഇസ്ലാമിക ഭരണകൂടത്തിനെതിരെ നടക്കുന്ന പ്രക്ഷോഭം ക്രൂരമായി അടിച്ചമര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍. ഒന്നരമാസത്തിനുള്ളില്‍ അരലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്്. ശവങ്ങള്‍ കൂന കൂട്ടി സംസ്‌ക്കരിച്ചതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പല സംഘടനകളും പറയുന്നത്, 90,000 ത്തോളം പേര്‍ ഒരു മാസത്തിനുള്ളില്‍ അവിടെ മരിച്ചുവീണുവെന്നാണ്. ഖമനേയിയുടെ ചിത്രം കത്തിച്ച് സിഗരറ്റ് വലിച്ച സ്ത്രീകളെല്ലാം കൊല്ലപ്പെട്ടു കഴിഞ്ഞുവെന്നോ, തടവിലാക്കി വിരലുകള്‍ വെട്ടിയെന്നോ എന്നാണ് ഒരു റിപ്പോര്‍ട്ട് പറയുന്നത്.

പരമോന്നത നേതാവ് അലി ഖമനേയിയുടെ നിര്‍ദ്ദേശപ്രകാരം അതിശക്തമായ രീതികളാണ് പ്രതിഷേധക്കാരെ നേരിടാന്‍ ഉപയോഗിക്കുന്നത്. നേരിട്ട് വെടിവെച്ച് കൊല്ലുകയാണ്. കണ്ണീര്‍വാതകത്തിന് പുറമെ മാരകമായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതായും ആരോപണമുണ്ട്. പ്രക്ഷോഭകാരികള്‍ തമ്മിലുള്ള ആശയവിനിമയം തടയാനും വിവരങ്ങള്‍ പുറംലോകം അറിയാതിരിക്കാനും രാജ്യം മുഴുവന്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പലപ്പോഴും റദ്ദാക്കുന്നു. ആയിരക്കണക്കിന് ആളുകളെ അറസ്റ്റ് ചെയ്യുകയും പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്ക് വധശിക്ഷ നല്‍കുകയും ചെയ്യുന്നു.

കഴിഞ്ഞമാസം മുതലാണ്, അതിരൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, കറന്‍സിയുടെ മൂല്യത്തകര്‍ച്ച എന്നിവ മൂലം ഇറാനിലെ ജനങ്ങള്‍ തെരുവിലറങ്ങിയത്. 'സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇറാനിലെ വനിതകള്‍ പ്രക്ഷോഭത്തിനിറങ്ങിയത്. പക്ഷേ അവര്‍ എല്ലാം കൊല്ലപ്പെടുകയോ, തടവിലാക്കുകയോ ചെയ്യപ്പെട്ടിരിക്കയാണ്. എന്നിട്ടും ഇടപെടാതെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് തങ്ങളെ വഞ്ചിച്ചുവെന്നാണ് ഇറാന്‍ പ്രക്ഷോഭകാരികള്‍ കരുതുന്നത്. ഷിയാ ഭൂരിപക്ഷ രാഷ്ട്രമായ ഇറാന്‍ സുന്നികള്‍ക്ക് എതിരെയും കടുത്ത അക്രമങ്ങള്‍ അഴിച്ചുവിടുന്നുണ്ട്. കാലാകാരന്‍മാരും ഇവിടെ വേട്ടയാടപ്പെടുകയാണ്.

'ടീം 12' സംഘം എന്ന ക്രൂരന്‍മാര്‍

ഇറാന്‍ റവല്യൂഷണനറി ഗാര്‍ഡിസിന്റെ നേതൃത്വത്തില്‍ 'ടീം 12' സംഘം ക്രൂരന്‍മാരുണ്ട്. ഇവര്‍ ചെയ്യാത്ത അതിക്രമങ്ങളില്ല. 2022-ല്‍ ഹിജാബ് ശരിക്കും ധരിച്ചില്ല എന്നു പറഞ്ഞ്, മഹ്‌സ അമിനി എന്ന യുവതിയെ പൊലീസ് തല്ലിക്കൊന്നപ്പോള്‍ ഉണ്ടായ പ്രക്ഷോഭങ്ങള്‍ അടിച്ചൊതുക്കിയത് ഇവരാണ്. സ്ത്രീകള്‍ എന്ന പരിഗണന ഇവര്‍ കൊടുക്കാറില്ല. ഇപ്പോള്‍ ഇതേ സംഘം അഴിഞ്ഞാടുകയാണ്. ഖമനേയിയുടെ ചിത്രം കത്തിച്ച് സിഗരറ്റ് വലിച്ച സ്ത്രീകളെ വെടിവെച്ച് കൊല്ലുകയോ വിരല്‍ മുറിച്ചുമാറ്റുകയോ ചെയ്തു കഴിഞ്ഞു. പല സ്ത്രീകളും ക്രൂരമായ ലൈംഗിക ആക്രമണത്തിനും ഇരയായി. സുന്നികളെയും കമ്യൂണിസ്റ്റുകാരെയും കൂട്ടക്കൊലക്ക് ഇരയായി.

പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം നേരിട്ട് വെടിയുതിര്‍ക്കുന്നു. തലയ്ക്കും നെഞ്ചിനും വെടിയേറ്റാണ് മിക്കവരും കൊല്ലപ്പെടുന്നത്. ആളുകള്‍ ഓടി രക്ഷപ്പെടുമ്പോള്‍ പോലും പിന്നില്‍ നിന്ന് വെടിവയ്ക്കുന്നതായും, അന്ധരാക്കാന്‍ ലക്ഷ്യമിട്ട് കണ്ണുകളിലേക്ക് പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തടവിലാക്കപ്പെട്ട സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും സൈനികര്‍ ബലാത്സംഗം ചെയ്യുന്നതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രക്ഷോഭകാരികളെ മാനസികമായി തകര്‍ക്കാനും ഭയപ്പെടുത്താനും ഇതൊരു ആയുധമായി ഭരണകൂടം ഉപയോഗിക്കുന്നു. അറസ്റ്റ് ചെയ്യപ്പെടുന്നവരെ ചാട്ടവാറടി, നഖത്തിനടിയില്‍ സൂചി കയറ്റുക, വിരലുവെട്ടുക, കഠിനമായ മര്‍ദ്ദനം എന്നിവയ്ക്ക് വിധേയരാക്കുന്നു. പരിക്കേറ്റവര്‍ ചികിത്സ തേടി ആശുപത്രികളില്‍ എത്തുമ്പോള്‍ അവിടെ വെച്ച് അവരെ പിടികൂടുകയും ചികിത്സ നിഷേധിക്കുകയും ചെയ്യുന്നതായും റിപ്പോര്‍ട്ടുണ്ട്.

കുട്ടികളെയും വിദ്യാര്‍ത്ഥികളെയും സൈന്യം വെറുതെ വിടുന്നില്ല. നൂറുകണക്കിന് കുട്ടികള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ തടവിലാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മൂന്ന് വയസ്സുള്ള കുട്ടി വരെ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചതായി പറയപ്പെടുന്നു. പ്രക്ഷോഭകരെ നേരിടാന്‍ കണ്ണീര്‍വാതകത്തിന് പുറമെ പേശികളെ തളര്‍ത്തുന്നതും ശ്വാസതടസ്സം ഉണ്ടാക്കുന്നതുമായ അജ്ഞാത രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതായി ആരോപണമുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഐസ്‌ക്രീം വണ്ടികളിലും മറ്റും രഹസ്യമായി കടത്തിക്കൊണ്ടുപോയി അജ്ഞാത കേന്ദ്രങ്ങളില്‍ സംസ്‌കരിക്കുന്നതായും ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാത്തതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

ഇസ്ലാമിക ഭരണകൂടം ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് സ്വാതന്ത്ര്യത്തിനും സ്ത്രീ സമത്വത്തിനുവേണ്ടി പാടുന്ന സംഗീതജ്ഞരെയാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഇറാന്‍ മൂന്ന് റാപ്പര്‍മാര്‍ക്കാണ് വധശിക്ഷ വിധിച്ചിട്ടുള്ളത്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് ടാറ്റലൂ എന്ന പേരില്‍ അറിയപ്പെടുന്ന, അമീര്‍ ഹുസൈന്‍ മഗ്‌സൗദ്‌ലൂ എന്ന 37 കാരന്‍. ലോകം മുഴവന്‍ ആരാധകരുള്ള, യൂട്യൂബിന്റെ കമന്റ് റെക്കോര്‍ഡ് ബ്രേക്ക് ചെയ്ത, ഈ അസാമാന്യ പ്രതിഭയെ പ്രവാചകനിന്ദാകുറ്റം ചുമത്തി ഇറാന്‍ സുപ്രീം കോടതി കഴിഞ്ഞവര്‍ഷം വധശിക്ഷക്ക് വിധിച്ചിരിക്കയാണ്. എറ്റവും വിചിത്രം 5 വര്‍ഷത്തെ കീഴ്കോടതി ശിക്ഷയുടെ അപ്പീലിലാണ്, സുപ്രീം കോടതി ശിക്ഷ വധശിക്ഷയാക്കി വര്‍ധിപ്പിച്ചത് എന്നാണ്! ആഗോളവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടും അദ്ദേഹം ജയിലിലാണ്.