കോട്ടയം: ഐടി ജീവനക്കാരനായ യുവാവ് ജീവനൊടുക്കി. കോട്ടയം കഞ്ഞിക്കുഴിയില്‍ താമസിക്കുന്ന യുവാവ് ഫ്‌ളാറ്റില്‍ നിന്ന് ചാടുകയായിരുന്നു. ജേക്കബ് തോമസ് (23) ആണ് മരിച്ചത്. കോട്ടയം കഞ്ഞിക്കുഴി മുട്ടമ്പലത്തെ ഫ്‌ലാറ്റിലാണ് സംഭവം. ജോലി സമ്മര്‍ദമാണ് മരണത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംംഭവം. കാക്കനാട് പ്രവര്‍ത്തിക്കുന്ന ലിന്‍വേയ്‌സ് ടെക്‌നോളജീസ് എന്ന കമ്പനിയിലെ കമ്പ്യൂട്ടര്‍ എന്‍ജിനീയറാണ് ജേക്കബ് തോമസ്. ജോലിസമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്ന് ജേക്കബ് മാതാപിതാക്കളോട് പലതവണ പറഞ്ഞിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് ഇതുമായി ബന്ധപ്പെട്ട വീഡിയോ സന്ദേശം ജേക്കബ് അമ്മയ്ക്ക് അയക്കുകയും ചെയ്തു. ഉറങ്ങാന്‍ പോലും സാധിക്കാത്ത രീതിയില്‍ ജോലിസമ്മര്‍ദ്ദം താങ്ങാന്‍ ആകുന്നില്ലെന്നാണ് ഈ വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നത്. അതിന് പിന്നാലെയാണ് ആത്മഹത്യ.

രാത്രിയില്‍ ഏറെ വൈകി ജേക്കബ് ഫ്‌ലാറ്റില്‍ ഇരുന്ന് ജോലി ചെയ്തിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അമിത ജോലി സമ്മര്‍ദത്തിലായിരുന്നു ജേക്കബെന്നും ബന്ധുക്കള്‍ പറഞ്ഞു. പുലര്‍ച്ചെ മാതാപിതാക്കള്‍ എഴുന്നേറ്റപ്പോള്‍ മകനെ ഫ്‌ലാറ്റില്‍നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി മൃതദേഹം കോട്ടയം ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഡിഗ്രി പഠനത്തിന് ശേഷം കഴിഞ്ഞ ഡിസംബറിലാണ് ജേക്കബ് സോഫ്റ്റ്വെയര്‍ എന്‍ജിനിയറായി ജോലിയില്‍ പ്രവേശിക്കുന്നത്. ജോലിയില്‍ പ്രവേശിച്ച് നാല് മാസം കഴിയുമ്പോഴാണ് യുവാവിന്റെ ആത്മഹത്യ. കുടുംബം പോലീസില്‍ പരാതി നല്‍കി.