- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അടുക്കും ചിട്ടയുമുള്ള ആഘോഷം മതി; അഭിവാദ്യം അർപ്പിച്ചാൽ മതി
കണ്ണൂർ: വനിതാ ലീഗ് പ്രവർത്തകർ റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കരുതെന്ന് ലീഗ് നേതാവ്. പാനൂരിൽ ഇന്ന് നടക്കാനിരിക്കുന്ന ഷാഫി പറമ്പിലിന്റെ റോഡ് ഷോയിൽ വനിതാ ലീഗ് പ്രവർത്തകർ പങ്കെടുക്കരുതെന്ന് പറയുന്ന ലീഗ് നേതാവിന്റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്. കൂത്തുപറമ്പ് നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി ഇന്ന് പാനൂരിൽ ഷാഫി പറമ്പിലിന് സ്വീകരണം ഒരുക്കിയിട്ടുണ്ടെന്നും അതിൽ വനിതാ ലീഗ് പ്രവർത്തകരുടെ സാന്നിധ്യം ഉണ്ടാകണമെന്നും എന്നാൽ, റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കേണ്ടതില്ലെന്നുമാണ് ലീഗ് നേതാവ് ഓഡിയോ സന്ദേശത്തിൽ പറയുന്നത്.
അടുക്കും ചിട്ടയുമുള്ള ആഘോഷം മതിയെന്നും വനിതാ ലീഗ് പ്രവർത്തകർ അഭിവാദ്യം അർപ്പിച്ചാൽ മാത്രം മതിയെന്നുമാണ് നിർദ്ദേശം. കൂത്തുപറമ്പ് മണ്ഡലം ലീഗ് ജനറൽ സെക്രട്ടരി ഷാഹുൽ ഹമീദിന്റേതാണ് സന്ദേശം. ആവേശതിമിർപ്പിന് മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ലെന്നും വനിതാ പ്രവർത്തകർ ആക്ഷേപം വരാതെ ജാഗ്രത പുലർത്തണമെന്നും മറ്റ് രാഷ്ട്രീയ പാർട്ടിയിലെ വനിതകൾ കാണിക്കുന്ന ആവേശം നമുക്ക് പാടില്ലെന്നും നിർദേശിക്കുന്നുണ്ട്.
അനുഭവങ്ങളുടെ വെളിച്ചത്തിലാണ് നിർദേശമെന്നും ലീഗ് നേതാവ് പറയുന്നുണ്ട്. വോട്ടെണ്ണൽ ദിവസം പാനൂരിൽ വനിതാ ലീഗ് പ്രവർത്തകർ നൃത്തം ചെയ്ത് ആഘോഷിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് ലീഗ് നേതാവിന്റെ വിവാദ നിർദേശത്തിന്റെ ഓഡിയോ പുറത്ത് വന്നത്.
ഇന്നലെ ഷാഫിക്ക് കുറ്റ്യാടിയിൽ അടക്കം വലിയ സ്വീകരണമാണ് ലഭിച്ചത്. ഇന്നലെ വൈകിട്ട് പേരാമ്പ്രയിലെ സ്വീകരണത്തിന് ശേഷമാണ് ഷാഫി കുറ്റ്യാടിയിൽ എത്തിയത്. കുറ്റ്യാടി പാലത്തിന് അടുത്ത് നിന്നു തുറന്ന വാഹനത്തിൽ സ്വീകരിച്ച ഷാഫിയെ പറമ്പിൽ ടൗൺ ജക്ഷനിലെ സ്വീകരണ കേന്ദ്രത്തിൽ എത്താൻ മണിക്കൂറുകൾ വേണ്ടി വന്നു.
വടകര മണ്ഡലത്തിൽ യുഡിഎഫിന്റെ കനത്ത വിജയം മതനിരപേക്ഷ മനസ്സുകളുടെ വിജയമെന്ന് നിയുക്ത എംപി ഷാഫി പറമ്പിൽ കുറ്റ്യാടിയിൽ നൽകിയ സ്വീകരണത്തിൽ പറഞ്ഞു.വർഗീയതയോട് സന്ധിയില്ലാ സമരം ചെയ്യുന്ന രാഹുൽ ഗാന്ധിക്ക് കേരളത്തിലെ ജനങ്ങൾ വോട്ടു നൽകിയപ്പോൾ, അനാവശ്യ പ്രയോഗങ്ങൾ നടത്തി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് സിപിഎം ശ്രമിച്ചത്. വടകരയിലെ ജനങ്ങൾ ഇതെല്ലാം തിസ്‌കരിക്കുകയായിരുന്നുവെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഇടയിൽ പ്രവാസികളുടെ സഹായം തേടി ഗൾഫ് നാടുകളിൽ പര്യടനം നടത്തിയ ഷാഫി തനിക്ക് വോട്ടും മറ്റു സഹായങ്ങളും നൽകിയ ഗൾഫുകാർക്ക് നന്ദി പറയാനായി യുഎഇയിലേക്കും തിരിക്കുന്നുണ്ട്. 22ന് കണ്ണൂരിൽ നിന്ന് ഷാഫി ഷാർജയിലേക്ക് പോകും. ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാറും അനുഗമിക്കും. ദുബായ് കെഎംസിസി ജില്ലാ പ്രസിഡന്റ് കെ.പി.മുഹമ്മദ്, ഇൻകാസ് ഖത്തർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അൻസാർ കൊല്ലാടൻ എന്നിവരുടെ ക്ഷണം സ്വീകരിച്ചാണ് യുഎഇയിലേക്കു പോകുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക് ഇറങ്ങിയപ്പോൾ ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനു തന്നെ ജയിപ്പിക്കുമെന്ന് യുഡിഎഫ് നേതാക്കൾ പ്രഖ്യാപിച്ചപ്പോൾ അത്രയങ്ങു പോകണമോ എന്നു നേതാക്കളോട് ചോദിച്ചിരുന്നെന്നും അപ്പോൾ അക്കാര്യം ഉറപ്പാണെന്ന മറുപടി പൂർണമായി വിശ്വസിച്ചിരുന്നില്ലെന്നും ഷാഫി പറമ്പിൽ ഇന്നലെ സ്വീകരണത്തൽ പറഞ്ഞു.
വോട്ടെണ്ണിക്കഴിഞ്ഞപ്പോഴാണ് വടകരയിലെ ജനങ്ങൾ ഒന്നു തീരുമാനിച്ചാൽ അതു തീരുമാനം തന്നെയാണെന്നു തനിക്കു ബോധ്യമായതെന്നും നാദാപുരത്ത് ആയിരങ്ങൾ അണിനിരന്ന സ്വീകരണത്തിൽ ഷാഫി പറഞ്ഞു.തിരഞ്ഞെടുപ്പ് വേളയിൽ തനിക്കെതിരെ പ്രചരിച്ചതും പ്രചരിപ്പിച്ചതുമായ എല്ലാം വടകരയിലെ ജനം തള്ളിക്കളഞ്ഞിരിക്കുന്നു. കാഫിറെന്ന് എതിർ സ്ഥാനാർത്ഥിയെക്കുറിച്ചു പ്രചരിപ്പിച്ചെന്ന പച്ചക്കള്ളം പടച്ചു വിട്ടവർക്കെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും ഷാഫി പറഞ്ഞു.