കൊച്ചി: അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ താരമായി ജഗതി ശ്രീകുമാര്‍. വാഹനാപകടത്തില്‍ പരിക്കേറ്റ ശേഷം താര സംഘടനയുടെ യോഗത്തില്‍ ജഗതി എത്തി. കവളില്‍ മുത്തമിട്ടും കാതില്‍ രഹസ്യം പറഞ്ഞും മോഹന്‍ലാല്‍ ആ സന്തോഷത്തിനൊപ്പം ചേര്‍ന്നു. മോഹന്‍ലാലിന്റെ രഹസ്യം കേട്ട് തലകുലുക്കി ചിരിച്ചു മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട്. ഇതിനൊപ്പം ജഗതിയ്ക്ക് ഒരു തംപ്‌സ് അപ്പും. വെള്ള ഷര്‍ട്ടും കറുത്ത പാന്റുമായി വീല്‍ ചെയറിലാണ് ജഗതി എത്തിയത്. ആദ്യ നിരയില്‍ തന്നെ ജഗതിയ്ക്ക് സ്ഥാനവും നല്‍കി. താരങ്ങളെല്ലാം സെല്‍ഫിയെടുക്കാന്‍ മത്സരിച്ചു. ജഗനാഥവര്‍മ്മയെ പോലുള്ളവര്‍ പഴയ അനുഭവങ്ങള്‍ പങ്കുവച്ചു. അങ്ങനെ അമ്മയുടെ 31-ാം വാര്‍ഷിക യോഗം ജഗതിയുടേതായി മാറി. വിവാദങ്ങളെല്ലാം മറന്ന് നടി നടന്മാര്‍ ജഗതിയുടെ സാന്നിധ്യം ആസ്വദിച്ചു.

നടന്‍ ജഗതി ശ്രീകുമാറുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ച പങ്കുവച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്റ് വൈറലായിരുന്നു. കൊച്ചിയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് മുഖ്യമന്ത്രി അപ്രതീക്ഷിതമായി നടനെ കണ്ടത്. ജഗതി ശ്രീകുമാറിന്റെ അടുത്തു ചെന്ന് സുഖവിവരങ്ങള്‍ അന്വേഷിച്ച മുഖ്യമന്ത്രി ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചു. അമ്മ യോഗത്തിനുള്ള യാത്രയായിരുന്നു ഇത്. 2012ല്‍ തേഞ്ഞിപ്പലത്തുണ്ടായ അപകടത്തെത്തുടര്‍ന്ന് സിനിമാരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയാണ് ജഗതി ശ്രീകുമാര്‍. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജഗതി അടുത്തിടെയാണ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ആദ്യമായാണ് അമ്മയുടെ വേദിയില്‍ ജഗതി എത്തുന്നത്. അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം 'വല'യില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കാനിരിക്കുകയാണ് ജഗതി. ഇതിന്റെ ചിത്രീകരണം ആഗസ്തിലോ, സെപ്തംബറിലോ ആരംഭിച്ചേക്കും. ഇനി എന്നും സിനിമയ്‌ക്കൊപ്പം ജഗതിയുണ്ടാകുമെന്നാണ് കൊച്ചിയിലെ സംഗമ വേദി നല്‍കുന്ന സന്ദേശം.

മുമ്പ് വിവാദങ്ങളില്‍ അമ്മയ്ക്ക് ജഗതി പ്രതിരോധം തീര്‍ത്തിട്ടുണ്ട്. തിലകനെ മലയാള സനിമയില്‍ നിന്ന് താര സംഘടനയായ അമ്മ വിലക്കിയിട്ടില്ലെന്ന് ജഗതി പറഞ്ഞിട്ടുണ്ട്. വിലക്ക് ഏര്‍പ്പെടുത്താന്‍ ഔദ്യോഗികമായി താരസംഘടനയായ അമ്മ തീരുമാനിച്ചതായി അറിയില്ല. തിലകന്‍ സ്വയം പറയുന്നത് കൊണ്ട് മാത്രം വിലക്കാവില്ലെന്നും ജഗതി പറഞ്ഞിരുന്നു. തിലകനെന്നല്ല ആര് അച്ചടക്ക ലംഘനം നടത്തിയാലും ശിക്ഷാ നടപടി നേരിടേണ്ടി വരും. സൂപ്പര്‍ സ്റ്റാറുകള്‍ക്കും അത് ബാധകമാണ്. മുന്‍പ് തനിയ്ക്കും ശിക്ഷ കിട്ടിയിട്ടുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. താരങ്ങളല്ല മറിച്ച് താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകളാണ് മലയാള സിനിമയിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഫാന്‍സുകളുടെ അമിത ബഹളം മൂലം തീയേറ്ററുകളില്‍ സ്വസ്ഥമായി സിനിമ കാണാനാവാത്ത അവസ്ഥയാണെന്നും പ്രതികരിച്ചിരുന്നു. അമ്മയില്‍ നടന്‍ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തിരിച്ചെത്തുമെന്നാണ് വിവരം. പൊതുയോഗത്തില്‍ അംഗങ്ങള്‍ക്ക് മുന്‍ സ്ഥാനങ്ങളില്‍ തുടരാന്‍ അനുവാദം നല്‍കിയേക്കും.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്നാണു മോഹന്‍ലാലിന്റെ നിലപാടെന്നാണ് സൂചന. വോട്ടെടുപ്പ് വേണമെന്ന ആവശ്യമുയര്‍ന്നാല്‍ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉണ്ടാകില്ല. ജനറല്‍ സെക്രട്ടറിയായ സിദ്ദിഖും ട്രഷററായ ഉണ്ണി മുകുന്ദനും അടക്കമുള്ളവര്‍ രാജിവച്ച സ്ഥാനങ്ങളിലേക്ക് പുതിയ ഭാരവാഹികളെ പൊതുയോഗം കണ്ടെത്തും. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ജനറല്‍ സെക്രട്ടറിയായ സിദ്ദിഖ് ഉള്‍പ്പെടെ നേതൃപദവിയിലുള്ള ചിലര്‍ക്കെതിരേ ലൈംഗികപീഡന ആരോപണം ഉയര്‍ന്നിരുന്നു. ഇതോടെ കഴിഞ്ഞ ഓഗസ്റ്റില്‍ ചില ഭാരവാഹികള്‍ രാജിവയ്ക്കുകയുണ്ടായി. ഭരണസമിതി പിരിച്ചുവിട്ടതോടെ അഡ്ഹോക് കമ്മിറ്റിയാണു ഭരണം നിര്‍വഹിച്ചിരുന്നത്.

സിനിമാ സെറ്റുകളിലടക്കം ലഹരി ഉപയോഗം വിലക്കിയുള്ള നിര്‍മാതാക്കളുടെ കത്ത് യോഗം ഇന്നു ചര്‍ച്ച ചെയ്യും. ലഹരിക്കെതിരേയുള്ള ബോധവത്കരണവുമായി നാര്‍കോട്ടിക് സെല്‍ ഉദ്യോഗസ്ഥര്‍, സ്ത്രീശക്തീകരണവുമായി ബന്ധപ്പെട്ട് ലേബര്‍ കമ്മീഷന്‍ അംഗങ്ങള്‍ തുടങ്ങിയവരും യോഗത്തിന്റെ ഭാഗമായേക്കും.