കൊച്ചി: സെന്‍സര്‍ ബോര്‍ഡിനെതിരെ സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറാക്കാര്‍ നല്‍കിയ ഹര്‍ജിയിലെ ഹൈക്കോടതി നിരീക്ഷണം നിര്‍ണ്ണായകമാകും. ജാനകി എന്ന പേര് മാറ്റാന്‍ നിര്‍ദേശിച്ച കാരണം സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കണം. ജെഎസ്‌കെ അഥവാ 'ജാനകി വെര്‍സസ് ഓഫ് സ്റ്റേറ്റ് ഓഫ് കേരള' എന്ന മലയാള സിനിമയുടെ പ്രദര്‍ശനനാനുമതിക്ക് കാലതാമസംനേരിട്ടതിനെ തുടര്‍ന്നാണ് അണിയറപ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എന്‍ നഗരേഷ് ആണ് ഹര്‍ജി പരിഗണിക്കുന്നത്. അതേസമയം, നാളെ മുംബൈയില്‍ ചേരുന്ന റിവ്യൂ കമ്മിറ്റി ചിത്രം കാണും. റിവ്യൂ കമ്മറ്റി ചിത്രത്തിന് അനുമതി നല്‍കുമെന്നാണ് അണിയറക്കാരുടെ നിലപാട്. സീതാ ദേവിയുടെ പര്യായമാണ് ജാനകി എന്ന പേര്. അതുകൊണ്ടാണ് അനുമതി നല്‍കാത്തത് എന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ സിനിമയ്ക്ക് കേന്ദ്ര ഏജന്‍സി അനുമതി നിഷേധിച്ചത് ദേശീയ തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.

ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രം കോസ്‌മോസ് എന്റര്‍ടൈന്‍മെന്റ് ആണ് നിര്‍മിച്ചിരിക്കുന്നത്. പ്രവീണ്‍ നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. ജൂണ്‍ 12നാണ് ചിത്രം ഇ-സിനിമാപ്രമാണ്‍ പോര്‍ട്ടല്‍ വഴി സര്‍ട്ടിഫിക്കേഷനായി സമര്‍പ്പിച്ചത്. സിനിമയുടെ സെന്‍സര്‍ പ്രദര്‍ശനം ജൂണ്‍ 18ന് പൂര്‍ത്തിയായിരുന്നു. എന്നാല്‍ സിനിമയുടെ പേരിലെ ജാനകി ഹിന്ദു ദേവതയായ 'സീത'യെ പരാമര്‍ശിക്കുന്നുവെന്നും അത് മാറ്റണമെന്നും കാണിച്ച് പ്രദര്‍ശനാനുമതി തടഞ്ഞു. ഇത് രേഖാമൂലം അണിയറ പ്രവര്‍ത്തകരെ സെന്‍സര്‍ബോര്‍ഡ് അറിയിച്ചിട്ടില്ല. സിനിമയുടെ ട്രെയിലറിന് സിബിഎഫ്സി നേരത്തെ തടസങ്ങളൊന്നും ചൂണ്ടിക്കാണിക്കാതെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ സിനിമയുടെ സെന്‍സറില്‍ നിലപാട് മാറ്റി. ഈ സിനിമയെ വിവാദത്തിലേക്ക് കൊണ്ടു വന്നതില്‍ കേന്ദ്ര ബിജെപി നേതൃത്വവും അമര്‍ഷത്തിലാണ്. സെന്‍സര്‍ ബോര്‍ഡിലെ ബിജെപി നോമിനികളെ ബന്ധപ്പെട്ടവര്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്.

കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി, പ്രധാനമന്ത്രി മോദിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് അഭിനയിക്കാന്‍ എത്തിയത്. അത്തരത്തിലൊരു സിനിമയെയാണ് സെന്‍സര്‍ ബോര്‍ഡ് സാങ്കേതികത്വത്തില്‍ പെടുത്തിയത്. ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ കാലതാമസം നേരിട്ടാല്‍ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് കാണിച്ചാണ് നിര്‍മാതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ചിത്രം പുറത്തിറക്കാന്‍ അനുവദിക്കാത്തത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(മ), 19(1)(ഴ) പ്രകാരമുള്ള അവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ജൂണ്‍ 27നാണ് ച്ത്രം പ്രദര്‍ശിപ്പിക്കാന്‍ നിശ്ചയിച്ചിരുന്നത്. സിനിമയുടെ പരസ്യത്തിനും വിതരണത്തിനുമായി കോടിക്കണക്കിന് രൂപ നിക്ഷേപിച്ചിരുന്നതായും സിനിമ യഥാസമയം പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഗുരുതരമായ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും നിര്‍മാതാവ് ഹര്‍ജിയില്‍ പറയുന്നു. ഈ വിഷയത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചിട്ടില്ല. എന്നാല്‍ പ്രധാനമന്ത്രി മോദിയുടെ ഓഫീസിനേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും സുരേഷ് ഗോപി അതൃപ്തി അറിയിച്ചിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കുമെന്ന ഉറപ്പ് മന്ത്രി അമിത് ഷാ സുരേഷ് ഗോപിക്ക് നല്‍കിയിട്ടുണ്ട്.

അതിനിടെ ജാനകി VS സ്റ്റേറ്റ് ഓഫ് കേരള സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധം ശക്തമാണ്. സിനിമയില്‍ അഭിനയിച്ചിട്ടുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള നഗ്നമായ കടന്നു കയറ്റമാണ് സെന്‍സര്‍ ബോര്‍ഡ് നടത്തിയിട്ടുള്ളതെന്നും സങ്കുചിത രാഷ്ട്രീയ താല്‍പര്യം കുത്തിക്കയറ്റി ഇല്ലാത്ത വിഷയങ്ങള്‍ സൃഷ്ടിച്ച് സമൂഹത്തില്‍ ഭിന്നത ഉണ്ടാനാണ് സെന്‍സെര്‍ ബോര്‍ഡ് ശ്രമമെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. സെന്‍സര്‍ ബോര്‍ഡ് നടപടി ഫാസിസമാണെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു. സുരേഷ് ഗോപിയുടെ സിനമയുടെ അനുഭവം ഇതാണെങ്കില്‍ മറ്റുള്ളവരടെ അവസ്ഥ എന്തായിരിക്കുമെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു. ജാനകി എന്ന പേര് ഒരു സിനിമയിലും ഉപയോഗിച്ചു കൂടാ എന്ന സംഘപരിവാര്‍ തിട്ടൂരത്തിന്റെ ഇരയാണ് ജാനകി വെഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയെന്നും അദ്ദേഹം പറഞ്ഞു. ജാനകി എന്ന പേര് കഥാപാത്രത്തിന് ഉപയോഗിക്കുന്ന മറ്റു ചില ചിത്രങ്ങള്‍ക്കും സമാനമായ വിലക്ക് ആര്‍എസ്എസുകാരെ കുത്തിനിറച്ച സെന്‍സര്‍ ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. 'ജാനകി' എന്നത് സീത ദേവിയുടെ പേര് ആയതിനാല്‍ മാറ്റണമെന്നാണ് ആവശ്യം. മുംബൈയിലെ റീജിയണല്‍ ഓഫീസാണ് അനുമതി നിഷേധിച്ചത്. ചിത്രം ജൂണ്‍ 27ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. വക്കീലിന്റെ വേഷത്തിലാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. അനുപമ പരമേശ്വരന്‍, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.എന്നാല്‍ ഇപ്പോഴുണ്ടായ വിവാദത്തില്‍ സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

''ജൂണ്‍ 18ന് സെന്‍സര്‍ കമ്മിറ്റി ചിത്രം കണ്ടു, 13+ UA കാറ്റഗറിയില്‍ കാണിക്കാന്‍ എലിജിബിള്‍ ആണെന്ന് അറിയിച്ചു അതിനാല്‍ ജൂണ്‍ 27 ന് റിലീസ് തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് ജാനകി എന്ന കഥാപാത്രത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെടുകയായിരുന്നു, റിവ്യൂ കമ്മിറ്റി വ്യാഴാഴ്ച ചിത്രം ഒരിക്കല്‍ കൂടി കാണും, അതിന് ശേഷം അന്തിമ തീരുമാനം എന്ന് അറിയിച്ചിട്ടുണ്ട്'' ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ''റിവ്യൂ കമ്മിറ്റി ചിത്രം കണ്ടതിന് ശേഷം ഈ പേര് തന്നെ തുടരാന്‍ അനുവദിക്കണമെന്നാണ് അഭ്യര്‍ത്ഥന. സിനിമയിലെ ലീഡ് തന്നെ ജാനകിയാണ്, ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അനുകൂല നിലപാടാണ്. നിലവില്‍ പേര് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല.നിയമനടപടികളുമായി മുന്നോട്ട് പോകും. ജെ. എസ്. കെയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചതില്‍ പ്രതികരണവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ രംഗത്ത് എത്തിയിരുന്നു. സിനിമ പേര് മാത്രമല്ല കഥാപാത്രത്തിന്റ പേരും മാറ്റണമെന്ന് കേന്ദ്ര സെന്‍സര്‍ ബോഡ് പറഞ്ഞിട്ടുണ്ടെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു . സുരേഷ് ഗോപിയുമായി സംസാരിച്ചുവെന്നും അദ്ദേഹം നേരിട്ട് ഇടപെട്ടെന്നാണ് പറഞ്ഞതെന്നും എന്നിട്ടും മാറ്റമില്ലെന്ന് പറഞ്ഞെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

കേരളത്തിലെ സെന്‍സര്‍ ബോര്‍ഡ് കണ്ട് പൂര്‍ണ തൃപ്തിയായ പടമാണ് ജാനകി vs സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തില്‍ 96 ഇടങ്ങളില്‍ സുരേഷ് ഗോപി തന്നെ ജാനകി എന്ന പേര് പറഞ്ഞിട്ടുണ്ടെന്നും അതൊക്കെ മാറ്റാനാകുമോന്നും ഉണ്ണികൃഷ്ണന്‍ ചോദിച്ചു. വിഷയത്തില്‍ ഫെഫ്ക പ്രത്യക്ഷ സമരത്തിലേക്ക് പോകുമെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു. വളരെ ഗുരുതരമായ പ്രശ്‌നം ആണിതെന്നും സംവിധായകനോട് നിയമപരമായി മുന്നേറാന്‍ പറഞ്ഞിട്ടുണ്ടെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു.