പത്തനംതിട്ട: യുവാക്കളെ ഹണി ട്രാപ്പില്‍ കുടുക്കി അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ കേസില്‍ യുവദമ്പതികള്‍ അറസ്റ്റിലാകുമ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പത്തനംതിട്ട കോയിപ്രം ആന്താലിമണിലാണ് രണ്ട് യുവാക്കള്‍ അതി ക്രൂര പീഡനത്തിനിരയായത്. മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തില്‍ ആയിരുന്നു പീഡനം.

സംഭവത്തില്‍ ചരല്‍ക്കുന്ന് സ്വദേശിയായ ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ, റാന്നി എന്നിവിടങ്ങളില്‍ നിന്നുള്ള യുവാക്കളാണ് ഹണി ട്രാപ്പിന് ഇരയായത്. സമാനതകള്‍ ഇല്ലാത്ത പീഡനമാണ് രണ്ട് യുവാക്കളും നേരിട്ടതെന്നാണ് പൊലീസ് പറയുന്നത്. യുവാക്കളുടെ ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിച്ചെന്നും കെട്ടിത്തൂക്കിയിട്ട് അതിക്രൂരമായി മര്‍ദിച്ചെന്നും എഫ്‌ഐആറിലുണ്ട്. റാന്നി സ്വദേശിയുടെ ജനനേന്ദ്രയത്തില്‍ 23 സ്റ്റാപ്ലര്‍ പിന്നുകളാണ് അടിച്ചത്.

യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായി അഭിനയിച്ചശേഷം ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും എഫ്‌ഐആറിലുണ്ട്. പ്രതികളായ യുവദമ്പതികള്‍ സൈക്കോ മനോനിലയുള്ളവരാണെന്നാണ് വിലയിരുത്തല്‍. യുവാക്കളെ ഹണി ട്രാപ്പില്‍ കുടുക്കിയശേഷം ഇവരുടെ പണവും ഐഫോണും തട്ടിയെടുക്കുകയായിരുന്നു.

യുവാക്കളെ പ്രതികളുടെ വീട്ടിലെത്തിച്ചശേഷം കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതായി അഭിനയിക്കണമെന്ന് നിര്‍ബന്ധിച്ചു. യുവാവിനെ വിവസ്ത്രനാക്കി കട്ടിലില്‍ കിടത്തി വീഡിയോ ചിത്രീകരിച്ചു. കട്ടിലില്‍ കൈകള്‍ കെട്ടിയിട്ടശേഷം വാക്കത്തി കഴുത്തില്‍വെച്ച് കഴുത്തിലും നെഞ്ചിലും കാലിലും ചവിട്ടിയും പീഡിപ്പിച്ചു.

കമ്പിവടികൊണ്ട് പുറത്തും കൈമുട്ടിനും കാലിനും ശക്തിയായി അടിച്ചുവേദനിപ്പിച്ചെന്നും കരഞ്ഞാല്‍ കൊന്ന് കുഴിച്ചുമൂടുമെന്നും ഭീഷണിപ്പെടുത്തി. കൈകളില്‍ കയര്‍ കെട്ടിയശേഷം വീടിന്റെ ഉത്തരത്തില്‍ കെട്ടിത്തൂക്കിയും കട്ടിങ് പ്ലയര്‍കൊണ്ട് മോതിരവിരലില്‍ അമര്‍ത്തിയും പീഡിപ്പിച്ചുവെന്നാണ് എഫ് ഐ ആര്‍.

ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കളാണ് ആക്രമണത്തിന് ഇരയായത്. വ്യത്യസ്ത ദിവസങ്ങളിലാണ് യുവാക്കള്‍ ആക്രമണത്തിന് ഇരയായതെന്നും പൊലീസ് പറയുന്നു. ഈ മാസം ഒന്നാം തീയതിയാണ് ആലപ്പുഴ സ്വദേശിയായ യുവാവ് മര്‍ദനത്തിന് ഇരയായത്. തിരുവോണ ദിവസമാണ് റാന്നി സ്വദേശി ദമ്പതികളുടെ പീഡനത്തിന് ഇരയായത്. ഭര്‍ത്താവ് ജയേഷ് ആണ് ഇരുവരെയും വീട്ടിലെത്തിച്ചത്.

വിട്ടിലെത്തിയ യുവാക്കളെ വിവസ്ത്രരാക്കിയ ശേഷം യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന തരത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. പിന്നാലെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണവും ഐ ഫോണും തട്ടിയെടുത്തതിന് ശേഷമായിരുന്നു ക്രൂരമര്‍ദനം. ഇരുവരെയും കെട്ടിത്തൂക്കിയ ശേഷം കൈയിലെ നഖങ്ങള്‍ പിഴുതെടുക്കുകയും ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ പിന്നുകള്‍ അടിക്കുകയും ചെയ്തു. റാന്നി സ്വദേശിയുടെ ജനനേന്ദ്രിയത്തില്‍ 23ലേറെ തവണ സ്റ്റേപ്ലര്‍ അടിച്ചതായി പൊലീസ് പറഞ്ഞു.

തളര്‍ന്നുവീണ യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി ഇവര്‍ ഉപേക്ഷിക്കുകയായിരുന്നു. നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചതോടെ നടത്തിയ പൊലീസ് അന്വേഷണത്തിലാണ് വിവരം പുറത്തുവന്നത്.