- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ക്ഷേത്രാചാരവും വിശ്വാസവും കുടികൊള്ളുന്ന ജീവിത വികലമായി ചിത്രീകരിച്ചു; ഹിന്ദുമത വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തി; ചെങ്ങന്നൂരിൽ എം വി ഗോവിന്ദന്റെ സ്വീകരണ ചടങ്ങിനിടെ പാർട്ടി ചിഹ്നം ജീവിതയിൽ പതിച്ച് അവതരിപ്പിച്ചതിനെതിരേ പൊലീസിൽ പരാതി; ഡിജിപിക്ക് അടക്കം പരാതി നൽകിയത് ഒ.ബി.സി മോർച്ച നേതാവ്
ചെങ്ങന്നൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് നൽകിയ സ്വീകരണത്തിൽ ഹിന്ദുമതാചാരത്തിന്റെ ഭാഗമായ ജീവിത വികലമായി അവതരിപ്പിച്ചതിനെതിരേ പൊലീസിൽ പരാതി. തിരുവല്ല ബാറിലെ അഭിഭാഷകനും ഓ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ. എ.വി. അരുൺ പ്രകാശ് ആണ് ഡി.ജി.പി, ആലപ്പുഴ എസ്‌പി, ചെങ്ങന്നൂർ എസ്.എച്ച്.ഓ എന്നിവർക്ക് പരാതി നൽകിയത്.
ഹിന്ദുമത വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് നൽകിയ പരാതിയിൽ ജാഥയുടെ ചെങ്ങന്നൂർ നിയോജകമണ്ഡലം സംഘാടക സമിതി ചെയർമാൻ, ജനറൽ കൺവീനർ, കൃത്രിമ ജീവിത തോളിലേറ്റി തുള്ളിയ കണ്ടാലറിയാവുന്ന രണ്ടു പേർ എന്നിവരെ എതിർ കക്ഷികളാക്കിയാണ് പരാതി.
തിങ്കളാഴ്ച വൈകിട്ട് നാലിന് ചെങ്ങന്നൂർ ബിസിനസ് ഇന്ത്യാ ഗ്രൗണ്ടിൽ നടന്ന എം.വി ഗോവിന്ദന്റെ ജനകീയ പ്രതിരോധ ജാഥാ സ്വീകരണ ചടങ്ങിനിടെയാണ് ജീവിതയെ അവഹേളിച്ചത്. ക്ഷേത്രവിശ്വാസികളുടെ ആചാരമായ ജീവിത അതേ രീതിയിൽ ഉണ്ടാക്കി അതിൽ സിപിഎമ്മിന്റെ ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രം പതിപ്പിച്ചതിന് ശേഷം രണ്ടു പേർ ചേർന്ന് തോളിലെടുത്ത് ക്ഷേത്രങ്ങളിൽ ജീവിത എഴുന്നള്ളിക്കുമ്പോഴുള്ള അതേ ചെണ്ടവാദ്യങ്ങൾ ഉപയോഗിച്ച് തുള്ളുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് കണ്ട് ലക്ഷക്കണക്കിന് ഹിന്ദുമത വിശ്വാസികൾക്ക് മനോവേദനയും വിഷമവും ഉണ്ടായിട്ടുണ്ട്. ദേവീഭക്തനായ തന്റെ മതവികാരം വ്രണപ്പെട്ടുവെന്നും അരുൺ പരാതിയിൽ പറയുന്നു. സിപിഎം മുൻപ് ഇതേ രീതിയിൽ ശ്രീനാരായണ ഗുരുദേവനെ അവഹേളിക്കുന്ന തരത്തിലുള്ള നിശ്ചല ദൃശ്യങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തന്റെ പരാതി പൊലീസ് അവഗണിച്ചാൽ കോടതിയെ സമീപിക്കുമെന്ന് അരുൺ പ്രകാശ് പറഞ്ഞു.