കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണയുടെ മാസപ്പടി വിവാദത്തിൽ ആരോപണം തുടരുന്ന മാത്യു കുഴൽനാടൻ എംഎൽഎയെ പിന്തുണച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. സേവനത്തിന് നികുതി ഈടാക്കുക എന്നത് അസംബന്ധമാണെന്നും അതിനോടുള്ള പ്രതിഷേധമായിട്ടാണ് ധീരയായ ഒരു പെൺകൊടി മേൽപ്പറഞ്ഞ നികുതികൾ അടക്കാൻ തയാറാവാതിരുന്നതെന്നും ജോയ് മാത്യു പരിഹസിച്ചു. മിത്തിനോടു കളിച്ചപോലെ അയാളോടു കളിക്കേണ്ട, അയാൾ ഒരു മിത്തല്ല, ആശയം ഭൗതിക ശക്തിയായി പരിണമിപ്പിച്ച കൊടും ഭീകരനാണയാൾ എന്നും ജോയ് മാത്യു സമൂഹമാധ്യമത്തിൽ കുറിച്ചു.

ജിഎസ്ടി, ഐജിഎസ്ടി എന്നീ സേവന നികുതികൾ മുതലാളിത്തത്തിലേക്ക് കുതിക്കുന്ന ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാനുള്ള ബൂർഷ്വാ ഏർപ്പാടാണെന്ന് ആർക്കാണറിയാത്തത്! ആ ധീരവനിത കൊളുത്തിയ നികുതി വിരുദ്ധ വികാരം തീഷ്ണസമര ജ്വാലയായ് വളർത്തിയെടുക്കുകയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതി പിഴിയൽ പരിപാടിയായ ജിഎസ്ടി, ഐജിഎസ്ടി ചൂഷണങ്ങളിൽ നിന്നും വിമോചിപ്പിക്കുകയുമല്ലേ സത്യത്തിൽ നാം ചെയ്യേണ്ടത് ? - ജോയ് മാത്യു ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.

ജോയ് മാത്യുവിന്റെ ഫേസബുക്ക് കുറിപ്പ് ഇങ്ങനെ:

'സേവനത്തിനു നികുതി ഈടാക്കുക, ഹോ എന്തൊരു അസംബന്ധമാണത് ! അതിനോടുള്ള പ്രതിഷേധമായിട്ടാണ് ധീരയായ ഒരു പെൺകൊടി മേൽപ്പറഞ്ഞ നികുതികൾ അടക്കാൻ തയ്യാറാവാതിരുന്നത് എന്ന് ശ്രീ മാത്യു കുഴൽ നാടൻ മനസ്സിലാക്കാതെ പോയി.

ജിഎസ്ടി, ഐജിഎസ്ടി എന്നീ സേവന നികുതികൾ മുതലാളിത്തത്തിലേക്ക് കുതിക്കുന്ന ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാനുള്ള ബൂർഷ്വാ ഏർപ്പാടാണെന്ന് ആർക്കാണറിയാത്തത് ! സാധാരണക്കാരെ കൊള്ളയടിക്കുന്ന ബൂർഷ്വാ -മുതലാളിത്ത നയത്തിനെതിരെയുള്ള സമര കാഹളം ധീരയായ ഒരു പാവം പെൺകുട്ടി മുഴക്കിയിട്ടും നമ്മുടെ പേടിച്ചു തൂറികളായ ഇ ബു ജി (ഇടത് ബുദ്ധി ജീവികൾ )കളോ പണിയെടുത്ത് ജീവിക്കുന്നതിൽ വിശ്വാസമില്ലാത്ത വൈപ്ലവ യുവജന പ്രസ്ഥാനക്കാരോ പിന്തുണക്കാത്തത് കഷ്ടം തന്നെ. ആ ധീരവനിത കൊളുത്തിയ നികുതി വിരുദ്ധ വികാരം തീഷ്ണസമര ജ്വാലയായ് വളർത്തിയെടുക്കുകയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതി പിഴിയൽ പരിപാടിയായ ജിഎസ്ടി, ഐജിഎസ്ടി ചൂഷണങ്ങളിൽ നിന്നും വിമോചിപ്പിക്കുകയുമല്ലേ സത്യത്തിൽ നാം ചെയ്യേണ്ടത് ?

അങ്ങിനെയെങ്കിൽ എന്റെ പിന്തുണ ഇപ്പോൾ തന്നെ ഇതാ റൊക്കമായി (ജിഎസ്ടി, ഐജിഎസ്ടി എന്നിവ ഇല്ലാതെ) തരുന്നു. അല്ലാതെ കുഴൽനാടന്റെ വീട്ടുപടിക്കൽ പോയി നാലു മുദ്രാവാക്യം വിളിച്ചതുകൊണ്ട് ഒരു കാര്യവുമില്ല. അയാൾ മുതലാളിത്ത പാതയും സാമ്രാജ്യത്വ പാതയും കൂട്ടിമുട്ടിക്കാനായി ഉമ്മറത്തെ തിണ്ണയിലിരുന്നു ചായകുടിച്ചും പത്രം വായിച്ചും നമ്മൾ വിപ്ലവകാരികളെ നാണം കെടുത്തുകയാണ്. അത് അയാളുടെ തന്ത്രമാണ്, നമ്മൾ വിപ്ലവകാരികൾ അതിൽ വീണുപോകരുത്. മിത്തിനോട് കളിച്ചപോലെ അയാളോട് കളിക്കേണ്ട അയാൾ ഒരു മിത്തല്ല, ആശയം ഭൗതിക ശക്തിയായി പരിണമിപ്പിച്ച കൊടും ഭീകരനാണയാൾ. അതിനാൽ ജിഎസ്ടി, ഐജിഎസ്ടിക്കെതിരെ ധീരമായി നിലപാടെടുത്ത ആ സ്ത്രീ രത്‌നത്തെ പിന്തുണക്കുക. സമരം ആളിക്കത്തിക്കൂ. എന്നിട്ട് വേണം ആളുന്ന ജ്വാലയിൽ നിന്നും എനിക്കൊരു ബീഡി കത്തിച്ചു വലിച്ചു രസിക്കാൻ.

അതേസമയം വീണക്കെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴൽനാടൻ രംഗത്തുവന്നിരുന്നു. 1.72 കോടി രൂപയേക്കാൾ വലിയ തുകകൾ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണ ഇതിനകം കൈപ്പറ്റിയെന്നാണ് മാത്യു ആരോപിച്ച്ത്. ഒറ്റ കമ്പനിയിൽ നിന്നുള്ള ഒരു കണക്കു മാത്രമാണ് ഇപ്പോൾ പൊതുസമൂഹത്തിനു മുന്നിലുള്ളത്. എന്നാൽ, ഇതിലും എത്രയോ വലിയ തുകകളാണ് വീണ കൈപ്പറ്റിയതെന്ന് കുഴൽനാടൻ ചൂണ്ടിക്കാട്ടി. വീണയുടെയും കമ്പനിയുടെയും അക്കൗണ്ട് വിവരങ്ങൾ പുറത്തുവിടാൻ കുഴൽനാടൻ വെല്ലുവിളിച്ചു. വീണയുടെ ജിഎസ്ടി അക്കൗണ്ടിന്റെ വിശദാംശങ്ങൾ പുറത്തുവന്നാൽ കേരളം ഞെട്ടും. വീണ നികുതി അടച്ചോ എന്നതല്ല പ്രശ്‌നമെന്ന് ആവർത്തിച്ച കുഴൽനാടൻ, കരിമണൽ കമ്പനിയിൽനിന്ന് അവർ എത്ര രൂപ കൈപ്പറ്റിയെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

''കഴിഞ്ഞ രണ്ടു ദിവസമായി വെല്ലുവിളിച്ചിട്ടും എന്തുകൊണ്ടാണ് സിപിഎം നേതൃത്വം വീണയുടെ അക്കൗണ്ടിന്റെ വിശദാംശങ്ങൾ പുറത്തുവിടാത്തത്? കടലാസ് കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിക്കുകയാണ്. വിദ്യാഭ്യാസ സോഫ്റ്റ്‌വെയർ മുഖ്യ സേവനമെന്നാണ് എക്‌സാലോജിക് അവകാശപ്പെടുന്നത്. അങ്ങനെയെങ്കിൽ, കരിമണൽ കമ്പനിക്ക് എന്തിനാണ് സ്‌കൂളുകൾക്കുള്ള സോഫ്റ്റ്‌വെയർ? വീണ ഏതൊക്കെ കമ്പനികളിൽനിന്ന് പണം വാങ്ങിയെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. എന്തൊക്കെ സേവനങ്ങൾക്കാണ് പണം വാങ്ങിയതെന്നും പറയണം. എന്തുകൊണ്ടാണ് വീണയും കമ്പനിയും ജിഎസ്ടി അക്കൗണ്ടുകൾ ക്ലോസ് ചെയ്തത്?' കുഴൽനാടൻ ചോദിച്ചു.

തന്റെ ആരോപണം തെറ്റാണെങ്കിൽ അത് തെറ്റാണെന്നു പറയണമെന്ന് കുഴൽനാടൻ ആവശ്യപ്പെട്ടു. 1.72 കോടി രൂപ മാത്രമാണ് വീണയ്ക്കു ലഭിച്ചതെന്ന് സിപിഎമ്മിന് പറയാനാകുമോയെന്നും കുഴൽനാടൻ ചോദ്യമുയർത്തി. താനുയർത്തുന്ന ചോദ്യങ്ങൾക്ക് സിപിഎം മറുപടി നൽകുന്നില്ലെന്നും കുഴൽനാടൻ ചൂണ്ടിക്കാട്ടി.

വീണയുടെ ജിഎസ്ടി അക്കൗണ്ടിലേക്കു മാത്രം കരിമണൽ കമ്പനിയിൽനിന്ന് കോടികൾ വന്നതായി മാത്യു കുഴൽനാടൻ ആരോപിച്ചു. വീണയുടെ അക്കൗണ്ട് വിവരങ്ങളും ഐജിഎസ്ടി വിശദാംശങ്ങളും പരിശോധിച്ചാൽ സത്യമറിയാം. കേരളത്തിൽ നടക്കുന്നത് ആസൂത്രിതമായ കൊള്ളയും സ്ഥാപനവൽക്കരിക്കപ്പെട്ട അഴിമതിയുമാണെന്ന ആരോപണം കുഴൽനാടൻ ആവർത്തിച്ചു. അന്നു തുടങ്ങിയ പോരാട്ടമാണ് തന്റേത്. ഏതു കുറ്റകൃത്യത്തിലും തെളിവിനുള്ള ഒരു സൂചന ബാക്കിയാകുമെന്ന് പറയാറുണ്ട്. ആ നിലയ്ക്കാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടെന്ന് കുഴൽനാടൻ ചൂണ്ടിക്കാട്ടി.