പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ പ്രതിയായ മൂന്നാമത്തെ ലൈംഗിക പീഡനക്കേസിലെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട സെഷന്‍സ് കോടതി ഈ മാസം 24-ന് വിധി പറയും. സെഷന്‍സ് ജഡ്ജി ജസ്റ്റിസ് എന്‍. ഹരികൃഷ്ണന്‍ ഇരുഭാഗത്തിന്റെയും വാദങ്ങള്‍ ഒരു മണിക്കൂര്‍ വീതം വിശദമായി കേട്ട ശേഷമാണ് കേസ് മാറ്റിവച്ചത്. നിലവില്‍ മാവേലിക്കര സ്‌പെഷ്യല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് രാഹുല്‍.

രാഹുലിന്റെ അറസ്റ്റ് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നും, ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം മാത്രമാണ് ഇരുവര്‍ക്കും ഇടയില്‍ ഉണ്ടായിട്ടുള്ളതെന്നും. പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഡ്വ. ശാസ്തമംഗലം അജിത്ത് കോടതിയെ ധരിപ്പിച്ചു. അറസ്റ്റ് നടന്ന ദിവസം, രാത്രി 12 മണി മുതല്‍ അറസ്റ്റ് മെമ്മോ നല്‍കിയ 7.30 വരെയുള്ള അഞ്ചേകാല്‍ മണിക്കൂര്‍ സമയം അനധികൃതമായാണ് അന്വേഷണ സംഘം രാഹുലിനെ കസ്റ്റഡിയില്‍ വച്ചത്.

രാഹുലിന്റെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയത് രാഹുല്‍ അന്വേഷണത്തോട് സഹകരിച്ചതിന്റെ തെളിവാണ്. പരാതിക്കാരി ഗര്‍ഭസ്ഥ ശിശുവിന്റെ ഡി എന്‍ എ ടെസ്റ്റ് നടത്തിയത് രാഹുലുമായുള്ള ബന്ധം തുടരാന്‍ താല്‍പ്പര്യമുള്ളതിനാലാണെന്നും അഡ്വ ശാസ്തമംഗലം അജിത് വാദിച്ചു. അന്വേഷണ സമയത്ത് ഒരു പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം പൂര്‍ത്തിയാക്കിയാല്‍, പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വയ്ക്കുന്നത് ശരിയല്ല എന്ന, 2011 ലെ സുപ്രീം കോടതിയുടെ വിധി ചൂണ്ടിക്കാട്ടി.

കേസില്‍ കുറ്റവിമുക്തനാക്കാനല്ല ജാമ്യം മാത്രമാണ് ആവശ്യപ്പെടുന്നതെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. സിറോ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ മൂന്ന് ദിവസത്തിനകം പരാതിക്കാരി നേരിട്ട് മൊഴിപ്പകര്‍പ്പില്‍ ഒപ്പിടണമെന്ന നടപടിക്രമം പാലിക്കാതെ പോലീസ് കേസ് കെട്ടിച്ചമക്കുകയായിരുന്നു എന്നും പ്രതിഭാഗം അഭിഭാഷകന്‍ തന്റെ വാദത്തില്‍ പറഞ്ഞു.

എന്നാല്‍ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡ്വ. റ്റി ഹരികൃഷ്ണന്‍ ശക്തമായി എതിര്‍ത്തു. രാഹുലിനെ കസ്റ്റഡിയിലെടുത്ത ഉടന്‍ തന്നെ അറസ്റ്റ് വിവരം വാക്കാല്‍ അറിയിച്ചെന്നും, പരാതിക്കാരി വിദേശത്തായതിനാല്‍ സൂം മീറ്റിങ്ങിലൂടെ ഇരയുടെ മൊഴി രേഖപ്പെടുത്തേണ്ടി വന്ന സാഹചര്യവും പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചു. പരാതിക്കാരിയുടെ ഒപ്പ് ഡിജിറ്റലായി രേഖപ്പെടുത്തിയതിനെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചതും ചൂണ്ടിക്കാട്ടി.

അന്വേഷണം സ്വാഭാവികമായി തന്നെയാണ് നടന്നത്. ഒരു യുവ എം എല്‍ എ, അല്ലെങ്കില്‍ സിനിമാനടന്‍, രാഷ്ട്രീയ നേതാവ് എന്നിങ്ങനെ ഉള്ളവരോട് യുവതികള്‍ക്ക് ആകര്‍ഷണം തോന്നാം. ഒരു എം എല്‍ എ അല്ലെങ്കില്‍ എം പി യോട് കുടുംബപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ പറയാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ട്. വിവാഹേതര ലൈംഗിക ബന്ധം, പ്രത്യേകിച്ചും ജനപ്രതിനിധികള്‍ക്ക് പ്രോത്സാഹിപ്പിക്കാവുന്നതല്ല. ഈ കേസില്‍ നേരില്‍ കാണും മുന്നെ തന്നെ ലൈംഗികമായി ഉപദ്രവിക്കണമെന്ന ലക്ഷ്യത്തോടെ ഇരയെ വിളിച്ച് വരുത്തുകയും, കണ്ട ഉടന്‍ തന്നെ കടന്നാക്രമിക്കുകയുമായിരുന്നു.

വളരെ ഗുരുതരമായ കുറ്റകൃത്യമാണ് നടന്നതെന്നും, പ്രതിക്ക് ജാമ്യം നല്‍കിയാല്‍ മുഴുവന്‍ അന്വേഷണത്തെയും പ്രതികൂലമായി ബാധിക്കുമെന്നും വാദത്തില്‍ പറഞ്ഞ പ്രോസിക്യൂട്ടര്‍ അഡ്വ. റ്റി ഹരികൃഷ്ണന്‍, പ്രതി തുടര്‍ച്ചയായി ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ആളാണെന്നും, നിരവധി സ്ത്രീകള്‍ പ്രതിയുടെ ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയമായിട്ടുണ്ടാകാമെന്നും, മൂന്ന് കേസുകള്‍ നിലവിലുണ്ടെന്നും കോടതിയില്‍ പറഞ്ഞു.

പ്രോസിക്യൂഷന്റെയും പ്രതി ഭാഗത്തിന്റെയും വാദങ്ങള്‍ വിശദമായി കെട്ട ശേഷം കേസ് വിധി പറയാനായി ഈ മാസം 24 ലേക്ക് മാറ്റി. നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മാവേലിക്കര സ്‌പെഷ്യല്‍ ജെയിലില്‍ റിമാന്റ് തടവുകാരനായി കഴിയുകയാണ്.