തിരുവനന്തപുരം: ആരാണ് എ ജയകുമാര്‍? എഡിജിപി അജിത് കുമാറിനെ സ്വന്തം കാറില്‍ ആര്‍എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെ കാണാന്‍ കൊണ്ടു പോയത് ഈ ആര്‍ എസ് എസ് പ്രചാരകനാണ്. കേരളത്തിലെ ആര്‍ എസ് എസ് നേതാക്കളില്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ജയകുമാര്‍. പല നിര്‍ണ്ണായക ഉത്തരവാദിത്തങ്ങളും ജയകുമാര്‍ ഏറ്റെടുത്തിട്ടുണ്ട്.

അതില്‍ പ്രധാനമായിരുന്നു നിയമസഭയിലേക്കുള്ള ബിജെപിയുടെ അക്കൗണ്ട് തുറക്കല്‍. 2016ല്‍ നേമത്ത് നിന്നും ഒ രാജഗോപാല്‍ ജയിച്ച് നിയമസഭയിലെത്തുമ്പോള്‍ നിര്‍ണ്ണായക ഉത്തരവാദിത്തങ്ങള്‍ ജയകുമാറിനുണ്ടായിരുന്നു. ജയകുമാറിന്റെ ഏകോപനവും വിജയത്തില്‍ നിര്‍ണ്ണായകമായി. ഇതേ ജയകുമാറിന് തൃശൂരിലെ ലോക്‌സഭയിലെ ബിജെപി വിജയത്തിലും പങ്കുണ്ടോ എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ ഉയരുന്നത്. ഏതായാലും തൃശൂര്‍ പൂര അട്ടിമറിയിലേക്ക് അജിത് കുമാറും ആര്‍ എസ് എസ് നേതാവും തമ്മിലെ ചര്‍ച്ച കോണ്‍ഗ്രസ് എത്തിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും വിവാദം പുതിയ തലത്തിലെത്തും.

നേമത്ത് രാജഗോപാലിനെ ജയിപ്പിച്ചെടുത്ത അണ്ടര്‍ ഗ്രൗണ്ട് നീക്കങ്ങളുടെ ചാലക ശക്തിയായ ജയകുമാറിന്റെ വീട് കൈമനത്താണ്. തന്റെ സഹപാഠിക്കൊപ്പമാണ് ആര്‍ എസ് എസ് നേതാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് പോയതെന്ന് അജിത് കുമാര്‍ മുഖ്യമന്ത്രിയെ വിശദീകരിച്ചുവെന്നാണ് സൂചന. അതിനും സാധ്യത കൂടുതലാണ്. കാരണം അജിത് കുമാറിന്റെ വീട്ടിന് അടുത്താണ് ജയകുമാറിന്റേയും കുടുംബ വീട്. കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഭാര്യ സഹോദരി ഭര്‍ത്താവ് കൈമനം പ്രഭാകരന്റെ അനുജനാണ് ജയകുമാര്‍. തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിലെ പഠനം ശേഷം എബിവിപിയിലൂടെ എത്തിയത് ആര്‍ എസ് എസ് പ്രചാരക പദവിയിലാണ്. ജയകുമാറിന്റെ പ്രവര്‍ത്തനം മണ്ഡലം കേരളത്തിന് പുറത്തായിരുന്നു.

പരിവാറുകാരുടെ ശാസ്ത്ര പ്രസ്ഥാനമായ വിജ്ഞാന്‍ ഭാരതിയുടെ എല്ലാമെല്ലാമാണ് ജയകുമാര്‍. പ്രധാനമന്ത്രി നരേന്ദ്ര; മോദിയുമായി ആത്മ ബന്ധമുള്ള ഈ തിരുവനന്തപുരത്തുകാരന്‍ ഐ എസ് ആര്‍ ഓയുടെ അടക്കം നിര്‍ണ്ണായക നയരൂപീകരണത്തില്‍ പങ്കാളിയാണ്. ബിജെപി അധികാരത്തില്‍ എത്തിയ ശേഷം കേന്ദ്ര ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളില്‍ വലിയ സ്വാധീനം ജയകുമാറിനുണ്ട്. കേരളത്തിലെ ബിജെപിയുടെ ഭാവി പ്രസിഡന്റായും ജയകുമാറിനെ കാണുന്നവരുണ്ട്.

പഠനത്തില്‍ മിടുക്കനായ ജയകുമാര്‍ എഞ്ചിനിയറിങ് കോളേജില്‍ വച്ച് എബിവിപിയില്‍ സജീവമായി. തുടര്‍ന്ന് പ്രചാരകനായി. കേരളത്തില്‍ ശാസ്ത്ര കൂട്ടയായ സ്വദേശി സയന്‍സ് മൂവ് മെന്റിന് തുടക്കമിട്ടു. പിന്നീട് തട്ടകം ബാഗളുരുവിലേക്ക് മാറ്റി. ഇതോടെ ആര്‍എസ്എസ് ശാസ്ത്ര സാങ്കേതിക വിഭാഗമായ വിജ്ഞാന്‍ ഭാരതിയുടെ ജനറല്‍ സെക്രട്ടറി പദത്തിലുമെത്തി. പതിയെ പ്രവര്‍ത്തന കേന്ദ്രം നാഗ്പൂരിലേക്കും. ആര്‍ എസ് എസിന്റെ ഉന്നത നേതൃത്വവുമായി ഇതോടെ കൂടുതല്‍ അടുത്തു. പിന്നെ ഡല്‍ഹിയില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരുമായി അടുത്ത സൗഹൃദം.

നേമത്തെ രാജഗോപാലിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച രഹസ്യ കരങ്ങളില്‍ പ്രധാനിയാണ് ജയകുമാര്‍. ജയകുമാറിന്റെ സഹോദരന്‍ കൈമനം പ്രഭാകരന്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജീവനക്കാരനായിരുന്നു. വിആര്‍എസ് വാങ്ങി പിന്നീട് മുഴുവന്‍ സമയ കോണ്‍ഗ്രസ് നേതാവായി. തിരുവഞ്ചൂര്‍ മന്ത്രിയായിരുന്ന സമയത്ത് ഭരണതലത്തിലും പ്രഭാകരന് സ്വാധീനം ഏറെയായിരുന്നു.