തിരുവനന്തപുരം: സിപിഎം നേതാവ് കെ.ജെ. ഷൈനെതിരായ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങമനാട് എസ്.എച്ച്.ഒ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഷാജഹാനെ ആകുളത്തെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഷൈന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.

കഴിഞ്ഞ ദിവസം ഷൈനെതിരെ നടന്ന സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഷാജഹാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഷൈന്‍ നല്‍കിയ കേസില്‍ ഉള്‍പ്പെട്ട എഫ്.ഐ.ആറിനെക്കുറിച്ച് ഒരു സ്ത്രീയുടെ പേര് പരാമര്‍ശിച്ച് ഷാജഹാന്‍ വീഡിയോ ചെയ്തതാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ഇതിനെത്തുടര്‍ന്ന് ഷൈന്‍ വീണ്ടും പോലീസില്‍ പരാതി നല്‍കിയിരുന്നു. റൂറല്‍ സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഷാജഹാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

നേരത്തെ, ഷൈനെതിരായ സൈബര്‍ ആക്രമണക്കേസില്‍ അന്വേഷണ സംഘം ഷാജഹാനെ ചോദ്യം ചെയ്തിരുന്നു. വിവാദ വീഡിയോ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡ് ഷാജഹാന്‍ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഷാജഹാന്റെ ഫോണ്‍ പോലീസ് നേരത്തെ പിടിച്ചെടുത്തെങ്കിലും മെമ്മറി കാര്‍ഡ് നല്‍കിയിരുന്നില്ല. ഷൈന്റെ പേര് വീഡിയോയില്‍ നേരിട്ട് പരാമര്‍ശിച്ചിട്ടില്ലെന്ന നിലപാടാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഷാജഹാന്‍ ആവര്‍ത്തിച്ചിരുന്നത്. ഷാജഹാനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

വീട്ടിലെത്തിയ അന്വേഷണ സംഘം ഷാജഹാനുമായി എറണാകുളത്തേക്ക് തിരിച്ചു. അവിടെ എത്തിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യുല്‍ ഉള്‍പ്പടെയുള്ളു നടപടിക്രമങ്ങള്‍.