പത്തനംതിട്ട: നൂറു കണക്കിന് പ്രദേശവാസികൾക്ക് ഗുരുതരരോഗം സമ്മാനിച്ചിട്ടും കടപ്രയിലെ ബിറ്റുമിൻ മിക്സിങ് പ്ലാന്റ് പ്രവർത്തനം തുടരുന്നു. പ്ലാന്റിൽ നിന്നുയരുന്നത് വിഷപ്പുകയാണെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട് നൽകിയിട്ടും മലിനീകരണ നിയന്ത്രണ ബോർഡ് എൻ.ഓ.സി നൽകിയെന്നാണ് ആക്ഷേപം. സുപ്രീം കോടതിയുടേയും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെയും നിർദ്ദേശങ്ങൾ പാടെ അവഗണിച്ചു കൊണ്ടാണ് കോയിപ്രം പഞ്ചായത്തിലെ പത്താം വാർഡിൽ ജനനിബിഡമായ പ്രദേശത്ത് 2012 മുതൽ പിരമിഡ് കുറ്റിക്കാട്ട് ബിറ്റുമിൻ ഹോട്ട് മിക്സിങ് പ്രവർത്തിക്കുന്നത്.

വേണ്ടത്ര പരിശോധനകൾ ഇല്ലാതെയും പ്ലാന്റ് സ്ഥാപിച്ചിട്ടുള്ള സ്ഥലത്തിന്റെ ഭൂപ്രകൃതി സംബന്ധിച്ച് പഠനം നടത്താതെയുമാണ് ബന്ധപ്പെട്ട വകുപ്പുകൾ പ്ലാന്റ് സ്ഥാപിക്കുവാൻ അനുമതി നൽകിയത്. ഒരു വലിയ കുന്ന് ഇടിച്ചു നിരത്തി അവിടെയുണ്ടായിരുന്ന മണ്ണും കല്ലും നീക്കം ചെയ്ത് വലിയ ഗർത്തത്തിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. മണ്ണും കല്ലും നീക്കം ചെയ്തതിനാൽ ചുറ്റുമുള്ള പ്രദേശങ്ങൾ ഉയർന്ന നിലയിലാണ്. പ്ലാന്റ് സ്ഥാപിക്കുന്ന സമയത്ത് ഏഴര മീറ്ററായിരുന്നു ചിമ്മിനിയുടെ ഉയരം. സ്ഥാപിച്ചു പ്രവർത്തിക്കുവാൻ തുടങ്ങിയ നാൾ മുതൽ വമിക്കുന്ന വിഷപ്പുക പ്രദേശത്ത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

പ്രദേശവാസികളുടെ നിരന്തര പരാതി മൂലം പല ഘട്ടങ്ങളിലായി ചിമ്മിനിയുടെ ഉയരം ഉയർത്തി നാൽപതു മീറ്ററോളമാക്കി. ചിമ്മിനിയുടെ ഉയരം കൂട്ടിയെങ്കിലും ഇപ്പോഴും മലിനീകരണ തോത് കുറഞ്ഞിട്ടില്ല. ഇവിടുത്തെ ജനജീവിതമിപ്പോൾ ദുസഹമാണ്. ദുർഗന്ധം കാരണം വീടുകളുടെ ജനലുകളും കതകുകളും തുറക്കാൻ പോലും പറ്റുന്നില്ല . പട്ടികജാതി ഗോത്ര വർഗ കമ്മിഷൻ സ്ഥലത്ത് സിറ്റിങ് നടത്തി ആവശ്യപ്പെട്ടതിൻ പ്രകാരം ജില്ലാ മെഡിക്കൽ ഓഫീസർ രണ്ട് മെഡിക്കൽ ക്യാമ്പുകൾ നടത്തുകയും പ്ലാന്റിന്റെ പ്രവർത്തനം നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുള്ളതായി കണ്ടെത്തുകയും ചെയ്തിയിരുന്നു.

ദുസഹമായ ദുർഗന്ധവും വിഷപ്പുകയും ശ്വസിക്കുക വഴി ശ്വാസംമുട്ടൽ, ചുമ, തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളും കാൻസറും പ്രദേശ വാസികളിൽ കണ്ടെത്തിയിട്ടുണ്ട്. റെഡ് കാറ്റഗറിയിൽ പ്രവർത്തിക്കുന്ന പ്ലാന്റിന് വളരെ ലളിതമായ മാനദണ്ഡങ്ങളാണ് മലിനീകരണ നിയന്ത്രണ ബോർഡ് നിഷ്‌കർഷിച്ചത്. കടപ്രയിലുള്ള പ്ലാന്റ് സ്ഥിരമായതാണെന്നും ഉത്തരവിറക്കി. പിന്നീട് പല പരാതികളും പ്രദേശവാസികൾ നൽകിയെങ്കിലും അധികൃതർ അവയെല്ലാം അവഗണിച്ചു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഇളവ് ഉപയോഗിച്ച് പ്ലാന്റുടമ ഹൈക്കോടതിയിൽ കേസുകൾ നൽകി വിധി അനുകൂലമാക്കുകയും ലൈസൻസ് കരസ്ഥമാക്കുകയുമാണ് ചെയ്യുന്നത്.

ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയ റിപ്പോർട്ട് പ്രകാരം എസ്.സി/എസ്.ടി കമ്മിഷൻ പ്ലാന്റിന് ലൈസൻസ് നൽകുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ പ്രശ്നങ്ങൾ പ്ലാന്റിന്റെ പ്രവർത്തനം മൂലം ഉണ്ടാകുന്നുവെന്ന് ഹൈക്കോടതിയെ അറിയിക്കണമെന്നും കോയിപ്രം ഗ്രാമപഞ്ചായത്തിനോട് ആവശ്യപ്പെട്ടതാണ്. ഇതോടെ രണ്ട് വർഷം പ്ലാന്റ് പ്രവർത്തിച്ചില്ല. എന്നാൽ 2018 ൽ പ്ലാന്റുടമ രാഷ്ട്രീയ സ്വാധീനങ്ങൾ ഉപയോഗിച്ച് ബന്ധപ്പെട്ട വകുപ്പുകളിൽ സമ്മർദ്ദം ചെലുത്തി വീണ്ടും തുടങ്ങി. അഞ്ചു വർഷത്തേക്ക് പ്രവർത്തന അനുമതിയും നൽകി. ലൈസൻസ് നൽകാതിരുന്ന കോയിപ്രം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ താത്കാലികമായി മൂന്നു ദിവസത്തേക്കു മാറ്റി.

ആരോഗ്യപ്രശ്നങ്ങൾ ബിറ്റുമിൻ പ്ലാന്റ് മൂലമാണെന്ന് തെളിയിക്കാൻ പറ്റിയിട്ടില്ല എന്ന് എഴുതിച്ചു. ഭാവിയിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്ന പക്ഷം നിരാക്ഷേപപത്രം അതൊരു മുന്നറിയിപ്പും കൂടാതെ പിൻവലിക്കുന്നതാണെന്ന്? ഡി.എം.ഒയും അറിയിച്ചു. ഒടുവിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലൈസൻസ് നൽകി. അങ്ങനെ പ്ലാന്റ് വീണ്ടും പ്രവർത്തനം ആരംഭിക്കുകയായിരുന്നു. ഇപ്പോൾ പ്രദേശത്ത് രോഗങ്ങളുടെ തീവ്രതയും രോഗികളുടെ എണ്ണവും നാൾക്കു നാൾ വർദ്ധിച്ചതായി ആക്ഷൻ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. പലരും സ്ഥലം വിറ്റു പോയി. നിരവധി കോളനികൾ, ആരാധനാലയങ്ങൾ, സ്‌കൂൾ ഇവയെല്ലാം പ്രദേശത്തുണ്ട്. ഗ്രാമീണ അന്തരീക്ഷം നിലനിന്നിരുന്ന കടപ്രയെ മുഴുവൻ പ്ലാന്റ് മലിനമാക്കി. കൊടുംചൂട് സഹിക്കേണ്ടി വരുന്ന ജനതയ്ക്ക് പ്ലാന്റിന്റെ മലിനീകരണം ഇരുട്ടടിയായി.

മലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ തങ്ങളല്ല നോക്കേണ്ടതെന്നാണ് ഇപ്പോൾ മലിനീകരണ നിയന്ത്രണ ബോർഡ് പറയുന്നത്. ജില്ലാ മെഡിക്കൽ ഓഫീസറെ സമീപിക്കാനും അവർ നിർദ്ദേശിച്ചു. ഈ സാഹചര്യത്തിലാണ് കടപ്രയിലെ ജനങ്ങൾ സംഘടിച്ച് സമര പരിപാടികൾക്ക് രൂപം നൽകിയത്. തട്ടയ്ക്കാട് ജങ്ഷനിൽ നടക്കുന്ന ജനകീയ സായാഹ്ന സമരം ഇപ്പോൾ 42 ദിവസം പിന്നിട്ടു. ബിറ്റുമിൻ പ്ലാന്റ് പൂർണ്ണമായി പ്രവർത്തനം അവസാനിപ്പിക്കണമെന്ന ആവശ്യമുയർത്തി പ്ലാന്റിലേക്ക് 25 ന് ജനകീയ മാർച്ച് നടത്തും. വൈകിട്ട് നാലിന് കരിയിലമുക്ക് ജങ്ഷനിൽ നിന്നും മാർച്ച് ആരംഭിക്കും. യോഗം ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യുമെന്ന് ചെയർമാൻ ബിജു കുഴിയുഴത്തിൽ, കൺവീനർ വർഗീസ് ജോർജ്,അഡ്വ .ജെസി സജൻ, ടി. രാജ്കുമാർ, കെ. എം. വർഗീസ് എന്നിവർ അറിയിച്ചു.