- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മണിപ്പൂരിലെ വിദ്യാർത്ഥികൾക്ക് അതിജീവനത്തിന്റെ വഴിതുറന്ന് കണ്ണൂർ സർവകലാശാല; ഊഷ്മള സ്വീകരണവുമായി എസ് എഫ് ഐ, ഡി വൈ എഫ് ഐ പ്രവർത്തകർ; അഭയാർഥികളായി എത്തിയത് എഴുപതോളം വിദ്യാർത്ഥികൾ
കണ്ണൂർ: ഇടതുപക്ഷത്തിന്റെ ഈറ്റില്ലമായ കണ്ണൂരിന്റെ സ്നേഹവും കരുതലും മണിപ്പൂരിൽ നിന്നും അഭയാർത്ഥികളായെത്തിയ വിദ്യാർത്ഥികൾക്ക് അതിജീവനത്തിന്റെ വഴിതുറന്നു. നിറകൺചിരിയോടെയാണ് സങ്കടക്കടലിൽ നിൽക്കുമ്പോഴും ചുവന്ന മണ്ണിന്റെ നിറഞ്ഞ സ്നേഹം അവർ ഏറ്റുവാങ്ങിയത്. തങ്ങൾക്ക് ഏറെ പ്രിയപ്പെട്ട കൊച്ചുകേരളത്തിലെ ജില്ലയായ കണ്ണൂരിലെ സർവകലാശാല പഠിക്കാൻ ഇരുകൈനീട്ടി സ്വീകരിച്ചത് ജീവിതത്തിലൊരിക്കലും മറക്കാനാവില്ലെന്നാണ് വിദ്യാർത്ഥികളിൽ പലരും പ്രതികരിച്ചത്.
മണിപ്പൂരിലെ വംശീയ കലാപത്തെ തുടർന്ന് വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കപ്പെട്ട് തുടർ പഠനത്തിനായി കണ്ണൂർ സർവ്വകലാശാലയിലെത്തിയ വിദ്യാർത്ഥികൾക്ക് ഡി.വൈ. എഫ്. ഐ ഹൃദ്യമായ സ്വീകരണവും പഠനോപകരണങ്ങളും നൽകുന്ന പരിപാടി അങ്ങേയറ്റം വൈകാരികത നിറഞ്ഞതായിരുന്നു.
കലാപത്തിനുശേഷം മണിപ്പൂർ യൂണിവേഴ്സിറ്റിയുടെ അക്കാദമിക പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. അക്രമിസംഘങ്ങളുടെ തേർവാഴ്ചയ്ക്കിടയിൽ ഹോസ്റ്റലുകളിൽ താമസിച്ചും മറ്റും ഉൾപ്പെടെ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനം ഉപേക്ഷിക്കേണ്ടിവന്നു. അക്രമികൾ കോളേജുകൾ തകർക്കുകയും പഠനോപകരണങ്ങളും വസ്ത്രങ്ങളും ഉൾപ്പെടെ അഗ്നിയാക്കുകയും ചെയ്തിരുന്നു. ഇന്റർനെറ്റ് സൗകര്യം പരിപൂർണ്ണമായി പുനഃസ്ഥാപിക്കാത്തതും ഉന്നത വിദ്യാഭ്യാസത്തിന് തടസ്സമായി നിൽക്കുകയാണ്.
സംസ്ഥാന- കേന്ദ്ര സർക്കാരുകൾ വിദ്യാർത്ഥികളോട് നിഷേധ നിലപാടാണ് ഇപ്പോഴും സ്വീകരിക്കുന്നത്. ഇതേ തുടർന്ന് ഉന്നതപഠനം എന്ന സ്വപ്നം ഉപേക്ഷിച്ച് വിദ്യാർത്ഥികൾക്ക് പലായനം ചെയ്യേണ്ട സ്ഥിതിയാണ് മണിപ്പൂരിൽ ഉള്ളത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിൽ ആദ്യമായി കണ്ണൂർ സർവ്വകലാശാല മണിപ്പൂരിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പഠനസൗകര്യം വാഗ്ദാനം ചെയ്തത്.
ഇപ്പോൾ 25 ഓളം കുട്ടികളാണ് കണ്ണൂർ സർവ്വകലാശാലയിലേക്ക് എത്തിച്ചേർന്നിട്ടുള്ളത്. ഇവർക്ക് സർവ്വകലാശാല ആസ്ഥാനത്ത് ഡിവൈഎഫ്ഐ ഒരുക്കിയ സ്വീകരണ പരിപാടിയിൽ ജില്ലാ സെക്രട്ടറി സരിൻ ശശി പ്രസിഡന്റ് മുഹമ്മദ് അഫ്സൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംവി ഷിമ സംസ്ഥാന കമ്മിറ്റി അംഗം പി എം അഖിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കണ്ണൂർ യൂണിവേഴ്സിറ്റി ഗവേഷണ വിദ്യാർത്ഥിയുമായ സിപി ഷിജു തുടങ്ങിയവർ പങ്കെടുത്തു.
വിദ്യാർത്ഥികൾക്ക് ആദ്യഘട്ടമായി ഡിവൈഎഫ്ഐ പഠനോപകരണങ്ങൾ നൽകി. തുടർന്നും ഇവർക്ക് ആവശ്യമായ സഹായങ്ങൾ ഡിവൈഎഫ്ഐ ഒരുക്കിക്കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മണിപ്പുരിലെ കലാപത്തിന്റെ സാഹചര്യത്തിൽ, ഉപരിപഠനത്തിനായി കണ്ണൂർ സർവകലാശാലയ്ക്കുകീഴിൽ അപേക്ഷിച്ച മണിപ്പുർ വിദ്യാർത്ഥികളുടെ ആദ്യസംഘം കണ്ണൂരിലെത്തിയത്. കണ്ണൂർവിമാനത്താവളത്തിലെത്തിയ ഇവരെ സർവകലാശാല യൂനിയൻ പ്രതിനിധികളും സിൻഡിക്കേറ്റ് അംഗങ്ങളും ബൊക്ക നൽകി സ്വീകരിച്ചു താവക്കരയിലെ കണ്ണൂർ സർവകലാശാല ആസ്ഥാനത്തേക്ക് കൊണ്ടുവരികയായിരുന്നു.
കിംഷി ലെയിനെകിം, മൊമോയ് കോങ്സായി, ലാംകോഹാത് കിപ്ഗെൻ, നേയ്കോഹാത് ഹാഓകിപ്, ഗോലുങ്ങ്മൻ ഹാഓകിപ്, വിൻസൻ ഹാഓകിപ്, ലുൻഖോലം കിപ്ഗെൻ, ലാമിൻലെൻ, ജാമിൻലാൽ കോങ്സായി എന്നീ ഒൻപതുപേരാണ് ആദ്യബാച്ചായി സർവകലാശാല ആസ്ഥാനമായ താവക്കരയിലെത്തിയത്.
കലാപസാഹചര്യത്തിൽ മണിപ്പുർ വിദ്യാർത്ഥികൾക്ക് ഉപരിപഠനം സാധ്യമാക്കാനായി പ്രത്യേകം സീറ്റുകൾ അനുവദിക്കാൻ ജൂലായ് ഏഴിന് ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചിരുന്നു. മണിപ്പുരിലെ വിദ്യാർത്ഥിസംഘടനകളുടെ അപേക്ഷ പരിഗണിച്ചായിരുന്നു ഇത്. ഗവേഷണവിദ്യാർത്ഥികളുൾപ്പെടെ സംഘത്തിലുണ്ട്.
വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കാൻ പഠനം പൂർത്തിയാകുംവരെ ഇവർക്ക് സമയം അനുവദിക്കും. തുടർവിദ്യാഭ്യാസത്തിന് അർഹതയുണ്ടായിട്ടും പഠനം സാധ്യമാകാത്ത വിദ്യാർത്ഥികൾക്കാണ് സീറ്റുകൾ അനുവദിച്ചത്. വരുംദിവസങ്ങളിൽ 70-ഓളം വിദ്യാർത്ഥികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഠനം പാതിവഴിയിൽ മുടങ്ങിയവർക്കും തുടർപഠനസൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. താമസസൗകര്യവും സാമ്പത്തികസഹായവും ഉൾപ്പെടെ കാര്യങ്ങൾ സജ്ജമാക്കുമെന്നും ഇതിനായി സമിതി രൂപവത്കരിച്ചിട്ടുണ്ടെന്നും കണ്ണൂർ സർവ്വകലാശാല അധികൃതർ അറിയിച്ചു.