തൃശൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ ക്വാളിറ്റി കം കോസ്റ്റ് ബേസ്ഡ് (ക്യു സിബിഎസ്) സെലക്ഷന്‍ ടെണ്ടറില്‍ ക്രമക്കേട് നടന്നതായി പരാതി സര്‍വകലാശാലയുടെ 'എന്‍ഡ്ടുഎന്‍ഡ് ഡിജിറ്റൈസേഷന്‍ ആന്‍ഡ് ഓണ്‍ സ്‌ക്രീന്‍ ഡിജിറ്റല്‍ ഇവാലുവേഷന്‍ സര്‍വീസസ്' എന്ന പദ്ധതിയുടെ ടെണ്ടര്‍ നടപടികളിലാണ് സുതാര്യതയില്ലെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്.

ക്വാളിറ്റി കം കോസ്റ്റ് ബേസ്ഡ് സെലക്ഷന്‍ രീതിയിലുള്ളതാണ് ടെണ്ടര്‍. ഇതില്‍ 70% മുന്‍ഗണന സാങ്കേതിക മികവിനും 30% സാമ്പത്തിക ലേലത്തിനുമാണ്. സാങ്കേതിക ടെണ്ടര്‍ പരിശോധിച്ച ശേഷം കുറച്ചു പേരെ മാത്രം യോഗ്യരായി പ്രഖ്യാപിച്ചതിലാണ് ക്രമക്കേടിന്റെ തുടക്കമെന്നാണ് ആരോപണം. സാമ്പത്തിക ടെണ്ടര്‍ തുറക്കുന്നതിന് മുമ്പ് സാങ്കേതിക മൂല്യനിര്‍ണയ മാര്‍ക്ക് ലേലത്തില്‍ പങ്കെടുക്കുന്നവരെ അറിയിച്ചില്ലെന്നും പറയുന്നു. മാര്‍ക്ക് വെളിപ്പെടുത്താതെ തന്നെ സാമ്പത്തിക ടെണ്ടര്‍ തുറക്കുകയും അന്തിമ സെലക്ഷന്‍ നടത്തുകയും ചെയ്തു.

ക്വാളിറ്റി കം കോസ്റ്റ് ബേസ്ഡ് സെലക്ഷന്‍ രീതിയില്‍, സാമ്പത്തിക ടെണ്ടര്‍ തുറക്കുന്നതിന് മുമ്പ് സാങ്കേതിക സ്‌കോറുകള്‍ പരസ്യപ്പെടുത്തുന്നത് നിര്‍ബന്ധമാണ്. എങ്കില്‍ മാത്രമേ ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക തങ്ങളുടെ സ്‌കോറുകളില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അത് തിരുത്താനോ വ്യക്തത തേടാനോ അവസരം ലഭിക്കൂവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സാങ്കേതിക മൂല്യനിര്‍ണ്ണയം മുന്‍കൂട്ടി പൂര്‍ത്തിയാക്കി ഡിജിറ്റല്‍ സിസ്റ്റത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് സര്‍വകലാശാല അറിയിച്ചത്. രേഖകള്‍ പരിശോധിക്കാന്‍ പങ്കെടുത്തവര്‍ക്ക് അവസരം നല്‍കുമെന്നും അവര്‍ പറഞ്ഞു. ആഭ്യന്തരമായ രേഖപ്പെടുത്തല്‍ മാത്രം പോരാ എന്നും, അത് മുന്‍കൂട്ടി വെളിപ്പെടുത്താത്തത് സുതാര്യതയെ ബാധിക്കുമെന്നും പരാതിക്കാര്‍ വാദിക്കുന്നു. ഈ വിഷയം ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിനും വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്കും കൈമാറിയിരിക്കുകയാണ്.