തിരുവനന്തപുരം: കരമന എന്‍.എസ്.എസ് കരയോഗത്തിനിടെ അംഗത്വം സംബന്ധിച്ച് ചോദ്യമുന്നയിച്ച വനിതാ അംഗത്തിനെ അസഭ്യവര്‍ഷത്തോടെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. കരമന സ്വദേശിയുടെ പരാതിയെത്തുടര്‍ന്ന് കരയോഗം പ്രസിഡന്റ് ഉള്‍പ്പെടെയുള്ള അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കരയോഗചട്ടങ്ങള്‍ക്കു വിരുദ്ധമായി പ്രത്യേക ആനുകൂല്യങ്ങളോടെ പ്ലാറ്റിനം അംഗത്വം നല്‍കുന്നതു ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത് എന്നാണ് പരാതി.

കഴിഞ്ഞ ജൂലൈ 27 ന് കരമന എന്‍.എസ്.എസ് കരയോഗത്തിലാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. കരയോഗം ഭാരവാഹികളുടെ ബന്ധുക്കള്‍ക്കു മാത്രം പ്രത്യേക ആനുകൂല്യങ്ങളോടെ പ്ലാറ്റിനം അംഗത്വം നല്‍കുന്നതിനുള്ള മാനദണ്ഡം ചോദിച്ചുകൊണ്ട് പ്രസിഡന്‍്റ് എസ്്. ഉപേന്ദ്രന്‍ നായര്‍ക്ക് കരമന സ്വദേശിയായ വനിതാ അംഗം 26 ന് വാട്ട്സ്ആപ്പ് മെസേജ് അയച്ചിരുന്നു. അതിനുശേഷം 27 ന് യോഗത്തിനെത്തിയപ്പോഴും ഇതേ ചോദ്യം വനിതാ അംഗം ഉന്നയിച്ചു. പ്രസിഡന്റ് ഉപേന്ദ്രന്‍നായര്‍, സെക്രട്ടറി എ. സതീഷ്‌കുമാര്‍, വിക്രമന്‍ നായര്‍, ജയലജ, കണ്ടാലറിയാവുന്ന ഓട്ടോഡ്രൈവര്‍ എന്നിവര്‍ അസഭ്യവര്‍ഷം നടത്തി. യോഗത്തില്‍ നിന്നും പിടിച്ചു പുറത്താക്കാന്‍ ശ്രമിച്ചതായും മര്‍ദ്ദിക്കാന്‍ ശ്രമിച്ചതായും പരാതിക്കാരി പറയുന്നു.

ഭാരവാഹികളുടെ നടപടികളെ വനിതകള്‍ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും അങ്ങനെയുണ്ടായാല്‍ കരയോഗത്തില്‍ നിന്നു പുറത്താക്കുമെന്ന് ഭീഷണി മുഴക്കിയതായും ആക്രോശിക്കുകയായിരുന്നു. കരയോഗം അംഗമെന്ന നിലയില്‍ മാത്രമല്ല, ഒരു വനിതയെന്ന നിലയില്‍ തന്‍െ്റ ആത്മാഭിമാനത്തിന് മുറിവേറ്റു. സാമൂഹിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന കരയോഗത്തില്‍ നിന്നും ഇത്തരമൊരു നടപടി പ്രതീക്ഷിച്ചിരുന്നില്ല. ഇതിനുശേഷം കരയോഗ അംഗങ്ങള്‍ക്കിടയില്‍ തന്നെ വളരെ മോശമായി ചിത്രീകരിച്ച് പ്രചരണവും നടത്തി. പ്രസിഡന്‍്റ് ഉപേന്ദ്രന്‍ നായരാണ് ഇതിനു പിന്നിലെന്നും പരാതിക്കാരി പറയുന്നു.

തെറ്റ് ചോദ്യം ചെയ്യാനുളള തന്‍െ്റ അവസരം നിഷേധിച്ചതിനു പുറമേ സമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുകയായിരുന്നു. എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്‍്റ് എം. സംഗീത്കുമാറിന് പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. കരയോഗം വനിതാ അംഗത്തിന്‍െ്റ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്ന് കരമന എസ്.എച്ച്.ഒ പി.ജി അനൂപ് അറിയിച്ചു.

യോഗത്തില്‍ പങ്കെടുത്ത എല്ലാപേരുടെയും മൊഴി എടുക്കേണ്ടതുണ്ട്. യോഗം നടന്ന ഓഡിറ്റോറിയത്തിലെ സി.സി ടിവി ദൃശ്യം പരിശോധിച്ചതില്‍ വാക്കുതര്‍ക്കം ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്്. അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്.എച്ച്.ഒ അറിയിച്ചു.