- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിക്കിനേത്ത് കൊലക്കേസ് വിചാരണ അട്ടിമറിക്കാന്‍ പത്തനംതിട്ട എസ് പി നടത്തിയത് അസാധാരണ നീക്കം: കോടതി വിധിയുടെ പേര് പറഞ്ഞ് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തേക്ക് ശിപാര്‍ശ ചെയ്തത് റൗഡി ലിസ്റ്റിലുള്ള അഭിഭാഷകനെ: ശിപാര്‍ശയുമായി പോലീസ് ആസ്ഥാനത്ത് എത്തിയത് എസ് പി നേരിട്ട്: ആലപ്പുഴ ഡിവൈഎസ് പിയുടെ പരാതി വിവാദമാകുമ്പോള്‍
തിരുവനന്തപുരം: പത്തനംതിട്ട എസ്.പി വി.ജി. വിനോദ്കുമാറിനെതിരേ ആലപ്പുഴ ഡിവൈ.എസ്.പി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി വിവാദമാകുമ്പോള്‍ പുറത്തു വരുന്നത് പ്രമാദമായ കരിക്കിനേത്ത് കൊലക്കേസ് വിചാരണ അട്ടിമറിക്കാനുള്ള നീക്കം. കോടതി വിധിയുടെ പേര് പറഞ്ഞ് കരിക്കിനേത്ത് കൊലക്കേസിലെ വിചാരണയ്ക്ക് റൗഡി ലിസ്റ്റിലുള്ളയാളെ സ്പെഷല്‍ പ്രോസിക്യൂട്ടറാക്കാന്‍ എസ്പി ശിപാര്‍ശ ചെയ്യുകയായിരുന്നു. ഇതിലെ ഗൂഢാലോചന ചൂണ്ടിക്കാട്ടിയാണ് ഡിവൈ.എസ്.പി എം.ആര്‍. മധുബാബു മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
15 കേസില്‍ പ്രതിയായ, പത്തനംതിട്ട സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ പതിനേഴാം നമ്പരുകാരനായ അഡ്വ. പ്രശാന്ത് വി. കുറുപ്പിനെയാണ് എസ്.പി ശിപാര്‍ശ ചെയ്തത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് എസ്.പി വഴി വിട്ട നീക്കം നടത്തിയത്. കരിക്കിനേത്ത് ടെക്സ്റ്റൈല്‍സില്‍ കൊല്ലപ്പെട്ട ബിജുവിന്റെ സഹോദരന്‍ ബാബു കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായി അഡ്വ. പ്രശാന്ത് വി. കുറുപ്പിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രശാന്തിനെ പരിഗണിക്കാനുള്ള അന്തിമ തീരുമാനം സര്‍ക്കാരിന് വിട്ട് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി. ഒരു പ്രമാദമായ കേസില്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്ന് സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുമ്പോള്‍ അതിന് ചില നടപടി ക്രമങ്ങളുണ്ട്.
ആഭ്യന്തരവകുപ്പില്‍ നിന്ന് ഇയാളെ കുറിച്ച് വേരിഫിക്കേഷന്‍ നടത്തണം. ഇയാളുടെ പശ്ചാത്തലം പരിശോധിച്ച് ക്രിമിനല്‍ കേസ്, മറ്റ് പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് റിപ്പോര്‍ട്ട് നല്‍കണം. ഇവിടെ പത്തനംതിട്ട എസ്.പി ചെയ്തത് പ്രശാന്തിന്റെ ക്രിമിനല്‍ പശ്ചാത്തലം മറച്ചു വയ്ക്കുകയായിരുന്നു. റൗഡി ലിസ്റ്റില്‍ ഉള്ളയാളാണെന്ന വിവരം മറച്ചു വച്ച് പ്രശാന്തിനെ തന്നെ നിയമിക്കണമെന്ന ശിപാര്‍ശ എസ്.പി നേരിട്ടാണ് പോലീസ് ആസ്ഥാനത്ത് എത്തിച്ചത്. ഇതില്‍ നിന്നു തന്നെ എസ്പിയുടെ ഈ കേസിലുളള താല്‍പര്യം പുറത്തായി.
കരിക്കിനേത്ത് ഉടമയെ രക്ഷിക്കാന്‍ വേണ്ടിയുള്ള നാടകമാണ് എസ്.പിയുടെ നേതൃത്വത്തില്‍ നടന്നത് എന്നാണ് പരാതിക്കാരനായ ഡിവൈ.എസ്.പി ആരോപിക്കുന്നത്. കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ബിജുവിന്റെ സഹോദരന്‍ ബാബു മുഖ്യന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ ശിപാര്‍ശ ചെയ്യാന്‍ ആഭ്യന്തരവകുപ്പ് ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു. ഇവിടെ നിന്നാണ് അട്ടിമറിയുടെ തുടക്കം.
എം.എ.സി.ടി കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന അഡ്വ. പ്രശാന്ത് വി. കുറുപ്പ്, മുന്‍പ് പ്രോസിക്യൂട്ടര്‍ ആയിട്ടുള്ള അഡ്വ. ജോര്‍ജ് കോശി, സിവില്‍ കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന അഡ്വ. സി. പ്രകാശ് എന്നിവരുടെ പട്ടിക എസ്.പി ആഭ്യന്തര വകുപ്പിന് കൊടുക്കുന്നു. ഇതിന് ശേഷം ബിജുവിന്റെ സഹോദരന്‍ ബാബു ഹൈക്കോടതിയില്‍ ഒരു ഹര്‍ജി കൊടുക്കുകയാണ്. അഡ്വ. ജോര്‍ജ് കോശി കരിക്കിനേത്ത് ഉടമയുടെ സുഹൃത്തും അയല്‍വാസിയും ഒരേ ഇടവകക്കാരനുമാണ്. അതു കൊണ്ട് അദ്ദേഹത്തെ പ്രതി സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. സി. പ്രകാശ് സിവില്‍ കേസ് മാത്രം നടത്തി പരിചയമുളളയാളാണ്. അതിനാല്‍ അദ്ദേഹത്തിനെ ഒഴിവാക്കണം. പട്ടികയില്‍ ശേഷിക്കുന്നത് പ്രശാന്ത് വി. കുറുപ്പാണ്. അദ്ദേഹത്തെ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കണം. ഹൈക്കോടതി ഹര്‍ജി അനുവദിച്ചു. പ്രശാന്തിനെ നിയമിക്കാവുന്നതാണെന്നും സര്‍ക്കാര്‍ തീരുമാനിക്കട്ടെ എന്നും പറഞ്ഞ് ഹര്‍ജി തീര്‍പ്പാക്കി.
ഈ പരാമര്‍ശം പിടിവളളിയാക്കിയാണ് എസ്.പിയും പ്രശാന്തും മുന്നോട്ടു നീങ്ങിയത്. ഇതിനെതിരേയാണ് മധുബാബു മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ മധുബാബു നല്‍കിയ പരാതി ആഭ്യന്തരവകുപ്പ് ഗൗരവമായി എടുത്തു. എസ്.പിയും അഡ്വ. പ്രശാന്തും തമ്മിലുള്ള സൗഹൃദബന്ധം പരാതിയില്‍ അടിവരയിടുന്നു. വി.ജി. വിനോദ്കുമാറിന് തന്നോട് മുന്‍വിരോധം ഉണ്ട്. താന്‍ തുടക്കത്തില്‍ അന്വേഷിച്ചതാണ് കരിക്കിനേത്ത് കൊലക്കേസ്. ഈ കേസ് തോറ്റു കൊടുത്തിട്ട് അന്വേഷണത്തിലെ പിഴവ് മൂലം പ്രതി രക്ഷപ്പെട്ടുവെന്ന് വരുത്തി തീര്‍ക്കാനാണ് എസ്.പി ശ്രമിക്കുന്നത്. ഇതിലൂടെ രണ്ടു നേട്ടം പ്രശാന്തിന് ഉണ്ട്. പ്രതികളെ രക്ഷിക്കാം, തനിക്കെതിരേ വകുപ്പുതല നടപടി എടുപ്പിക്കുകയും ചെയ്യാം. ഇതിനായി സുഹൃത്തുക്കളായ മൂന്നു അഭിഭാഷകര്‍ ചേര്‍ന്ന് അവരുടെ ഒരു പാനല്‍ ഉണ്ടാക്കുകയായിരുന്നു. എന്നിട്ട്, മരണപ്പെട്ടയാളുടെ പേരില്‍ ഹൈക്കോടതിയില്‍ ഹര്‍ജി കൊടുപ്പിച്ചു. പട്ടകയിലുള്ള മൂന്നു പേരും പരസ്പരം വേണ്ടപ്പെട്ടവരായതിനാല്‍ ഹര്‍ജിയിലെ കുറ്റപ്പെടുത്തലുകള്‍ അവര്‍ക്കൊരു പ്രശ്നമായതുമില്ല.
അതിവിദഗ്ധമായ അട്ടിമറി നീക്കമാണ് കരിക്കിനേത്ത് കേസില്‍ എസ്.പി നടത്തിയിരിക്കുന്നത് എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.
അഡ്വ. പ്രശാന്ത് വി കുറുപ്പിന് എതിരെ മൂന്ന് ജില്ലകളിലെ പോലീസ് സ്റ്റേഷനില്‍ ആയി രജിസ്റ്റര്‍ ചെയ്യപ്പെട്ട 15 കേസുകളില്‍ 3 എണ്ണം ഇപ്പോഴും വിചാരണ നടപടികള്‍ പൂത്തിയാക്കിയിട്ടില്ലെന്നാണ് പത്തനംതിട്ട സ്റ്റേഷനില്‍ നിന്നുള്ള വിവരാവകാശ രേഖ പറയുന്നത്. വധശ്രമക്കേസില്‍ പ്രതിയായി പ്രശാന്ത് വി. കുറുപ്പ് വിചാരണ നടപടികള്‍ നേരിടുന്ന പത്തനംതിട്ട അഡി. സെഷന്‍സ് കോടതി 2 ല്‍ തന്നെയാണ് കരിക്കിനേത്ത് കേസ് വിചാരണയും നടക്കുന്നത്. വധശ്രമക്കേസിലെ പ്രതി മറ്റൊരു കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ആയി വരുന്ന വിചിത്രമായ നടപടിയും ഇവിടെ ഉണ്ടാകുന്നുണ്ട്.
വാഹനാപകട കേസുകളില്‍ മാത്രം ഹാജരാകുന്ന അഡ്വ. പ്രശാന്തിനെ പ്രമാദമായ ഒരു കൊലപാതക കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആകാന്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ശുപാര്‍ശ ചെയ്തത് സ്ഥാപിത താല്‍പര്യാര്‍ത്ഥമെന്നാണ് മധുബാബു ആരോപിക്കുന്നത്. പ്രശാന്ത് ഹാജരായി ക്ലയിം നേടിയിട്ടുള്ള കേസുകളില്‍ മിക്കവയിലും വ്യാപകമായ ക്രമക്കേടെന്ന് വിവരാവകാശ രേഖ ഉള്‍പ്പെടെയുള്ള തെളിവുകള്‍ നിരത്തിയാണ് ഡിവൈഎസ്പിയുടെ പരാതി. സ്വന്തം പിതാവിന്റെ പേരിലുള്ള കാര്‍ മൂന്ന് അപകടകേസുകളില്‍ ഹാജരാക്കി ക്ലെയിം നേടി. ക്ലാസ്മേറ്റിന്റെ വാഹനവും ഇതു പോലെ ദുരുപയോഗം ചെയ്ത് ക്ലെയിം ചെയ്തിട്ടുണ്ട്. വാഹനാപകട കേസുകളില്‍ പരിക്കേറ്റ കേസുകളില്‍ ഇരയായവരുടെ വിവരങ്ങള്‍ ശേഖരിച്ചതില്‍ അഡ്വ. പ്രശാന്ത് എം.എ.സി.ടി കോടതിയില്‍ ഹാജരാക്കിയ പരുക്ക് പറ്റിയവരുടെ ലിസ്റ്റില്‍ ഉള്ള മിക്കവരും ബന്ധപ്പെട്ട ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടില്ലെന്നും ആശുപത്രി രേഖകള്‍ പറയുന്നതായി മധുബാബു ഹാജരാക്കിയ തെളിവുകളില്‍ ഉണ്ട്.