കസാഖിസ്ഥാന്‍: കസാഖിസ്ഥാനില്‍ അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന് മരിച്ചത് 39 പേര്‍. 28 പേരെ രക്ഷപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. 11 വയസുള്ള പെണ്‍കുട്ടിയും 16 കാരനും അടക്കം 22 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 62 യാത്രക്കാരും അഞ്ച് വിമാന കമ്പനി ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

ബാക്കുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പറക്കുകയായിരുന്നു വിമാനം. ഗ്രോസ്‌നിയില്‍ കനത്ത മൂടല്‍മഞ്ഞോയത് കൊണ്ട് വിമാനം അക്തുവിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. അക്തു ഏകേദശം 1800 കിലോമീറ്റര്‍ അകലെയാണ്. വിമാനം അക്തു വിമാനത്താവളത്തെ സമീപിച്ചപ്പോള്‍ അപ്രതീക്ഷിതമായി ഉണ്ടായ പ്രതിസന്ധി കാരണം അടിയന്തര ലാന്‍ഡിങ്ങിന് നിര്‍ബന്ധിതമായി എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, എംബ്രെയര്‍ അആര്‍ജെ-190 വിമാനം പലവട്ടം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും തകര്‍ന്നുവീഴുകയായിരുന്നു.

പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം വിമാനത്തില്‍ പക്ഷിക്കൂട്ടം ഇടിച്ചെന്നും അത് സ്റ്റിയറിങ് തകരാറോ, ഒരു എഞ്ചിന് തകരാറോ ഉണ്ടാക്കിയെന്നും സൂചിപ്പിക്കുന്നു. വേഗവും ഉയരവും നിലനിര്‍ത്താന്‍ പൈലറ്റുമാര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വിമാനത്താവളത്തില്‍ നിന്ന് മൂന്നുകിലോമീറ്റര്‍ അകലെയാണ് വിമാനം തകര്‍ന്നുവീണത്. വിമാനം പൊടുന്നനെ മൂക്കുകുത്തി വീഴുന്നതും നിലംപതിച്ച ശേഷം തീപിടിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ കാണാം.

വിമാനത്തിലെ 37 യാത്രക്കാര്‍ അസര്‍ബൈജാന്‍കാരും, ആറുപേര്‍ കസാഖിസ്ഥാന്‍കാരും, മൂന്നുപേര്‍ കിര്‍ഗിസ്ഥാന്‍കാരും, 16 പേര്‍ റഷ്യാക്കാരു ആണെന്ന് കസാഖ് ഗതാഗത മന്ത്രാലയം അറിയിച്ചു.

വിമാനം ഒരു തുറന്ന സ്ഥലത്തേക്ക് വീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വിമാനത്താവളത്തിന് സമീപമാണ് വിമാനം തകര്‍ന്നുവീണത്. അടിയന്തര ലാന്‍ഡിംഗിനായി അനുമതി ചോദിച്ച വിമാനം പലതവണ വട്ടമിട്ട് പറന്നെന്നും പൊടുന്നനെ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് കൂപ്പുകുത്തുകയുമായിരുന്നു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിലത്തിടിച്ച വിമാനത്തില്‍ തീ പടരുന്നതും ദൃശ്യങ്ങളില്‍ കാണാം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൂടുതല്‍ രക്ഷാപ്രവര്‍ത്തകരും ആംബുലന്‍സുകളും സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.

കാസ്പിയന്‍ കടലിന് മുകളിലൂടെ വിമാനം പറക്കുന്നതും ചെച്‌നിയ ലക്ഷ്യമാക്കി പോകുന്നതും ഫ്‌ളൈറ്റ് റഡാര്‍ 24 എന്ന ഓണ്‍ലൈന്‍ ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റിലെ ഡാറ്റ വ്യക്തമാക്കുന്നു. റഷ്യയുടെ വ്യോമപരിധിയില്‍ പ്രവേശിച്ച വിമാനം വിമാനത്താവളത്തിന് സമീപം വട്ടമിട്ട് പറക്കാന്‍ തുടങ്ങി. അടിയന്തര ലാന്‍ഡിങ്ങിന് അനുമതി ചോദിച്ച ശേഷം കാസ്പിയന്‍ കടല്‍തീരത്തിന് അടുത്ത് തകര്‍ന്നുവീണുവെന്ന ഫ്‌ളൈറ്റ് റഡാറില്‍ കാണിക്കുന്നു.