തിരുവനന്തപുരം: കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിങ് ക്രൂരതകള്‍ പുറത്തുവന്നതിന്റെ രോഷം സമൂഹത്തില്‍ നിലനില്‍ക്കേ തന്നെ മറ്റൊരു ക്രൂരതയുടെ വിവരങ്ങളും പുറത്തുവന്നു. ഇക്കുറി, കാര്യവട്ടം ഗവ.കോളേജിലെ റാഗിങിലാണ് പരാതികള്‍ എത്തിയത്. ബയോടെക്‌നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ബിന്‍സ് ജോസ് നല്‍കിയ പരിതിയും റാഗിങ് ക്രൂരത വെളിപ്പെടുത്തുന്നതാണ്. സംഭവത്തില്‍ പരാതിയുമായി മുന്നോട്ടു പോകുമെന്നാണ് റാഗിംഗിനിരയായ വിദ്യാര്‍ത്ഥിയുടെ പിതാവ് വ്യക്തമാക്കുന്നത്.

ഒരു മണിക്കൂറോളം മുറിയില്‍ പൂട്ടിയിട്ട് മകനെ മര്‍ദ്ദിക്കുകയായിരുന്നു. ഇനിയും മര്‍ദ്ദിക്കുമെന്നും കൊലപ്പെടുത്തുമെന്നുമൊക്കെ അക്രമികള്‍ ഭീഷണിപ്പെടുത്തി. പൂട്ടിയിട്ട സമയം മകന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോയെന്നും പിതാവ് ജോസ് ആശങ്ക പ്രകടിപ്പിച്ചു .'സിദ്ധാര്‍ത്ഥിന് സംഭവിച്ചതുപോലെ മകന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ എന്തുചെയ്യുമായിരുന്നു. ഇനി ഒരു കുട്ടികള്‍ക്കും ഇത് സംഭവിക്കരുത്. നാളെയും ഇതുതന്നെ ആവര്‍ത്തിക്കും. പരാതിയുമായി ശക്തമായി മുന്നോട്ടുപോകും'- പിതാവ് പറഞ്ഞു.

ബയോടെക്‌നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ബിന്‍സ് ജോസ് ആണ് റാഗിംഗിനിരയായത്. സംഭവത്തില്‍ ബിന്‍സ് കഴക്കൂട്ടം പൊലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയ ആന്റി - റാഗിംഗ് കമ്മിറ്റി റാഗിംഗ് നടന്നതായി സ്ഥിരീകരിച്ചു. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ ഏഴോളം പേര്‍ക്കെതിരെയാണ് പരാതി. സി.സി ടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് റാഗിംഗ് നടന്നതായി കണ്ടെത്തിയത്.കഴിഞ്ഞ 11ന് സീനിയര്‍ - ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ അടിപിടിയുണ്ടായിരുന്നു.

സംഭവത്തില്‍ ബിന്‍സ് ജോസിനും സുഹൃത്തായ അഭിഷേകിനും സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റു. ഇരുകൂട്ടരുടെയും പരാതിയില്‍ അന്ന് കഴക്കൂട്ടം പൊലീസ് കേസെടുക്കുകയായിരുന്നു. അഭിഷേകിനെ അന്വേഷിച്ചെത്തിയ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ബിന്‍സിനെ പിടിച്ച് യൂണിറ്റ് റൂമില്‍ കൊണ്ടുപോയി സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായാണ് പരാതി. ഷര്‍ട്ട് വലിച്ചു കീറി മുട്ടുകാലില്‍ നിറുത്തി മുതുകിലും ചെകിട്ടത്തും അടിച്ചു.

തറയില്‍ വീണ ബിന്‍സിനെ വീണ്ടും മര്‍ദ്ദിച്ചു. വെള്ളം ചോദിച്ചപ്പോള്‍ തുപ്പിയ ശേഷം കുപ്പിവെള്ളം നല്‍കിയതായും ബിന്‍സ് പറയുന്നു.തുടര്‍ന്നാണ് ബിന്‍സ് കഴക്കൂട്ടം പൊലീസിലും പ്രിന്‍സിപ്പലിനും പരാതി നല്‍കിയത്. സീനിയര്‍ വിദ്യാര്‍ത്ഥികളായ വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ത്ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ തുടങ്ങി ഏഴുപേരാണ് റാഗിംഗ് ചെയ്‌തെന്നാണ് പരാതി. കമ്മിറ്റിയുടെ കണ്ടെത്തലില്‍ പ്രിന്‍സിപ്പല്‍ ഇന്നലെ കഴക്കൂട്ടം പൊലീസിന് റിപ്പോര്‍ട്ട് നല്‍കി. പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റാഗിംഗിന് കേസെടുക്കുമെന്നാണ് കഴക്കൂട്ടം പൊലീസ് അറിയിച്ചിരിക്കുന്നത്.

അവസാന വര്‍ഷ ബിഎസ്സി വിദ്യാര്‍ഥികളായ അലന്‍, അനന്തന്‍, വേലു, ശ്രാവണ്‍, സല്‍മാന്‍, ഇമ്മാനുവല്‍, രണ്ടാം വര്‍ഷ വിദ്യാര്‍ഥി പാര്‍ഥന്‍ എന്നിവര്‍ക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് ആരോപണം. റാഗിങ് കമ്മിറ്റിയുടെ കണ്ടെത്തലില്‍ പ്രിന്‍സിപ്പല്‍ കഴക്കൂട്ടം പോലീസിന് റിപ്പോര്‍ട്ട് നല്‍കി. പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റാഗിങ്ങിന് കേസെടുക്കുമെന്ന് കഴക്കൂട്ടം പോലീസ് അറിയിച്ചു.