ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷ ബാധിതമായ അതിര്‍ത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി കേരള ഹൗസിലെത്തി. ജമ്മു , രാജസ്ഥാന്‍ , പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര - സംസ്ഥാന യൂണിവേഴ്‌സിറ്റികളില്‍ നിന്നായി ഇന്നലെ രാത്രിയോടെയും ഇന്ന് പുലര്‍ച്ചയുമായി എഴുപത്തഞ്ചോളം വിദ്യാര്‍ത്ഥികള്‍ കേരള ഹൗസിലെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ വിവിധ വിമാനങ്ങളിലും ട്രെയിനികളിലുമായി ഇന്നും പുലര്‍ച്ചയുമായി നാട്ടിലേക്ക് തിരിക്കും. ഇനിയും ചിലര്‍ കുടുങ്ങി കിടപ്പുണ്ട്. അവരേയും സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കും.

സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ കേരളീയര്‍ക്കും മലയാളി വിദ്യാര്‍ഥികള്‍ക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് ന്യൂഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നത്. അഡീഷണല്‍ റെസിഡന്റ് കമ്മീഷണര്‍ ചേതന്‍ കുമാര്‍ മീണയുടെ നേതൃത്വത്തില്‍ കണ്‍ട്രോളര്‍ എ.എസ് ഹരികുമാര്‍ , ലെയ്‌സണ്‍ ഓഫീസര്‍ രാഹുല്‍ കെ. ജെയ്‌സ്വാര്‍, നോര്‍ക്ക ഡെവല്പ്പമെന്റ് ഓഫീസര്‍ ജെ. ഷാജിമോന്‍, പി. ഡബ്ല്യു. ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി. ബൈജു അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ എന്‍. ശ്രീഗേഷ്, സി. മുനവര്‍ ജുമാന്‍, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. സുനില്‍കുമാര്‍ കെ.എസ് ഇ.ബി റെസിഡന്റ് എഞ്ചിനീയര്‍ ഡെന്നീസ് രാജന്‍ ഐ.& പി.ആര്‍ ഡി അസിസ്റ്റന്റ് എഡിറ്റര്‍ രതീഷ് ജോണ്‍, അസിസ്റ്റന്റ് ലെയ്‌സണ്‍ ഓഫീസര്‍മാരായ, റ്റി.ഒ. ജിതിന്‍ രാജ്, പി.ആര്‍ വിഷ്ണുരാജ്, എസ്. സച്ചിന്‍ , ജയരാജ് നായര്‍ , ആര്‍. അതുല്‍ കൃഷ്ണന്‍, എന്നിവരെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചു. കണ്‍ട്രോള്‍ റൂം ഹെല്‍പ്പ് ലൈന്‍ നമ്പര്‍. 01123747079.

സംഘര്‍ഷ ബാധിത പ്രദേശമായ ജമ്മുകാശ്മീരില്‍ കുടുങ്ങിയ മലയാളി വിദ്യര്‍ത്ഥികള്‍ക്ക് നാട്ടിലെത്താന്‍ സുരക്ഷയും യാത്രാ സൗകര്യവും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായി കെ.സി.വേണുഗോപാല്‍ എംപി. ആശയവിനിമയം നടത്തുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ സുരക്ഷയോടെ യാത്ര സൗകര്യം ഒരുക്കാന്‍ വേണ്ട ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് ജമ്മു മുഖ്യമന്ത്രി എംപിയെ അറിയിച്ചു. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് റിസര്‍വേഷന്‍ സൗകര്യം ഉറപ്പാക്കണമെന്ന് റെയില്‍ ബോര്‍ഡ് ചെയര്‍മാനോട് വേണുഗോപാല്‍ ആവശ്യപ്പെട്ടു.

ഇക്കാര്യം ആവശ്യപ്പെട്ട് എം പി റെയില്‍വെ ബോര്‍ഡ് ചെയര്‍മാന് കത്തു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള മംഗളാ എക്‌സ്പ്രസില്‍ അധികമായി സീറ്റ് അനുവദിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇതേ റിസര്‍വേഷന്‍ ക്രമീകരണം ഉറപ്പുവരുത്തണമെന്നും എം പി ആവശ്യപ്പെട്ടിട്ടുണ്ട്.

മലയാളി വിദ്യാര്‍ത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കണം: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു

അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കശ്മീരിലും പഞ്ചാബിലും കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി പ്രതിപക്ഷ നേതാവ് ആശയവിനിമയം നടത്തി. അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ അറിയിച്ചു.

വിദ്യാര്‍ത്ഥികളുമായി ഇന്നലെയും ഇന്നും പ്രതിപക്ഷ നേതാവ് ഫോണില്‍ സംസാരിച്ചു. 240 ഓളം മലയാളി വിദ്യാര്‍ത്ഥികള്‍ കശ്മീര്‍, പഞ്ചാബ് മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രിയോടെ സ്ഥിതിഗതികള്‍ വഷളായെന്നും ഭീതിയിലാണ് കഴിയുന്നതെന്നും കുട്ടികള്‍ പ്രതിപക്ഷ നേതാവിനോട് പറഞ്ഞു. മറ്റു സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ കുട്ടികളെ നാട്ടിലേക്ക് കൊണ്ടു പോയി തുടങ്ങിയെന്ന വിവരവും മലയാളി വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചത്.