ലണ്ടന്‍: കെനിയയില്‍ സേവനത്തിന് പോയ ബ്രിട്ടീഷ് പട്ടാളക്കാര്‍ തദ്ദേശവാസികളായ സ്ത്രീകളെ ഗര്‍ഭിണികളാക്കിയ സംഭവത്തെ ചൊല്ലിയുള്ള നിയമപോരാട്ടങ്ങള്‍ കുറച്ചുകാലമായി ലണ്ടനിലെ കോടതികളില്‍ നടന്നുവരികയാണ്. ഈ സ്ത്രീകള്‍ ജന്‍മം നല്‍കിയ കുട്ടികള്‍ പിതൃത്വം തെളിയിക്കാന്‍ വേണ്ടി ലണ്ടനിലെ ഫാമിലി കോടതിയെയാണ് സമീപിച്ചത്. ഇവരില്‍ ചിലരുടെ പോരാട്ടങ്ങള്‍ വിജയം കണ്ടതോടെ ഒട്ടനവധിപേര്‍ പിതൃത്വം തെളിയിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി. ഇതുവഴി ബ്രിട്ടീഷ് പൗരത്വം നേടുകയാണ് ഇവരുടെ ലക്ഷ്യം.

ബ്രിട്ടീഷ് സൈനികര്‍ തങ്ങളുടെ പിതാക്കന്മാരാണെന്ന് തെളിയിക്കാന്‍ കേസ് നടത്തി വിജയം കണ്ടത് ഏഴ് കെനിയന്‍ പൗരന്മാരാണ്. ലണ്ടനിലെ ഫാമിലി കോടതിയിലാണ് വിധി പുറപ്പെടുവിച്ചത്. ഇത് യുകെ കോടതികളില്‍ ഡിഎന്‍എ ഡാറ്റാബേസുകള്‍ ഉപയോഗിച്ച് പിതൃത്വം തെളിയിക്കുന്ന ആദ്യത്തെ കേസിലാണ് വിധി, ഇതോടെ അവകാശവാദമുന്നയിച്ചവരുടെ ബ്രിട്ടീഷ് പൗരത്വത്തിനായുള്ള അപേക്ഷകള്‍ക്ക് വഴിതുറന്നേക്കും.

ബ്രിട്ടീഷ് ആര്‍മി ട്രെയിനിംഗ് യൂണിറ്റ് കെനിയയില്‍ സേവനമനുഷ്ഠിച്ച ബ്രിട്ടീഷ് പൗരന്മാരാണ് ഇവരുടെ പിതാക്കന്മാരെന്ന് സംശയിക്കുന്നവര്‍. ഇവരിലൊരാള്‍ കരാര്‍ ജീവനക്കാരനായി ജോലി ചെയ്തയാളാണ്. കെനിയയിലെ നന്യുകി മേഖലയില്‍ നിന്നുള്ള ആളുകളില്‍ നിന്നും വിവരങ്ങളും ഡിഎന്‍എ സാമ്പിളുകളും ശേഖരിച്ച് ജനിതക ശാസ്ത്രജ്ഞ ഡെനിസ് സ്‌നൈഡര്‍കോംബ് കോര്‍ട്ടിന്റെ സഹായത്തോടെ ബ്രിട്ടീഷ് അഭിഭാഷകന്‍ ജെയിംസ് നെറ്റോയാണ് ഇവരെ പ്രതിനിധീകരിച്ചത്. പലരും തങ്ങളുടെ പിതാക്കന്മാര്‍ അടുത്തുള്ള ബ്രിട്ടീഷ ആര്‍മി ട്രെയിനിംഗ് യൂണിറ്റില്‍ സേവനമനുഷ്ഠിച്ചവരാണെന്ന് കരുതുന്നു.

യുകെയില്‍ താമസിക്കുന്ന കുടുംബാംഗങ്ങളെ കണ്ടെത്താന്‍ ഡിഎന്‍എ ഡാറ്റാബേസുകള്‍ ഉപയോഗിക്കയാണ് ഉണ്ടായത്. കേസിലെ ഒരു അവകാശവാദിയായ പീറ്റര്‍ വാംബൂഗു (33) പറയുന്നത് അനുസരിച്ച് തന്റെ പിതാവ് ഒരു ബ്രിട്ടീഷ് സൈനികനാണെന്ന് ചെറുപ്പത്തില്‍ത്തന്നെ അറിയാമായിരുന്നെങ്കിലും അവരെ കണ്ടുമുട്ടിയിരുന്നില്ല. മിശ്രിത വര്‍ഗ്ഗക്കാരനായതിന്റെ പേരില്‍ താന്‍ കുട്ടിക്കാലത്ത് കളിയാക്കലുകള്‍ അനുഭവിച്ചിരുന്നതായി പീറ്റര്‍ വെളിപ്പെടുത്തുന്നു.

നല്ല മനുഷ്യനായിരുന്നു തന്റെ പിതാവെന്നാണ് അമ്മ തന്നോട് പറഞ്ഞത്. കെനിയയില്‍ നിന്നും മടങ്ങുമ്പോള്‍ ഒരിക്കല്‍ തിരികെ വരാമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. കാലങ്ങള്‍ക്ക് ശേഷം പന്നീട് പിതാവിനെ താന്‍ കണ്ടുമുട്ടി. എന്നാല്‍ തനിക്കൊരു മകനുണ്ടെന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ലെന്നാണ് പറഞ്ഞതു. 'ഈ 30 വര്‍ഷമായി ഞാന്‍ പേറി നടന്ന വേദനയും ആളുകളില്‍ നിന്ന് നേരിട്ട അവഗണനയുമെല്ലാം ഇപ്പോള്‍ സന്തോഷമായി മാറിയിരിക്കുന്നു,' പിതൃത്വം അംഗീകരിച്ചു കിട്ടിയ സന്തോഷത്തില്‍ പീറ്റര്‍ പറയുന്നു.

നിയമപരമായ കാരണങ്ങളാല്‍ പേര് വെളിപ്പെടുത്താത്ത മറ്റൊരു അവകാശവാദിയും തന്റെ അനുഭവം ബിബിസിയോട് വെളിപ്പെടുത്തി. നാലാം വയസ്സില്‍ ഒരിക്കല്‍ മാത്രമാണ് പിതാവിനെ കണ്ടതെന്നും പിന്നീട് കണ്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു. പിതാവില്ലാതെ വളരേണ്ടി വന്നത് വളരെ ദുഷ്‌ക്കരമായ കാര്യമായിരുന്നു. താന്‍ ഉപേക്ഷിക്കപ്പെട്ട വ്യക്തിയെന്ന തോന്നലാണ് ഉണ്ടായതന്നുമാണ് അവള്‍ പറഞ്ഞത്.

അതേസമയം ഇപ്പോഴ കോടതി വിധിയോടെ കെനിയയില്‍ നിന്നും നിരവധി പേര്‍ ബ്രിട്ടീഷ് പൗരത്വം തേടാന്‍ സാധ്യത വര്‍ധിച്ചിരിക്കയാണ്. നിരവധി കുടുംബങ്ങള്‍ക്ക്, ഇന്നത്തെ വിധി വളരെ ദുഷ്‌കരമായ ഒരു യാത്രയുടെ അവസാനമാണ്. ഇത് ഒരിക്കലും സാധ്യമല്ലെന്ന് തോന്നിയതാണെന്ന് നിയമപോരാട്ടം നയിച്ച ബ്രിട്ടീഷ് അഭിഭാഷകന്‍ ജെയിംസ് നെറ്റോ പ്രതികരിച്ചു. ഈ കേസ് യുകെക്ക് പുറത്ത് ജനിച്ച ബ്രിട്ടീഷ് സൈനികരുടെ കുട്ടികള്‍ക്ക് തങ്ങളുടെ പിതൃത്വം തെളിയിക്കാനും അതുവഴി ബ്രിട്ടീഷ് പൗരത്വം നേടാനും പുതിയ സാധ്യതകള്‍ തുറന്നുകാട്ടുന്നതാണെന്നും നെറ്റോ പറഞ്ഞു.

അതേസമയം ബ്രീട്ടീഷ് സൈനികര്‍ക്ക് എതിരായ പിതൃത്വ അവകാശവാദങ്ങള്‍ ഒരു സ്വകാര്യ ജീവിത പ്രശ്നമാണെങ്കിലും, പിതൃത്വവുമായി ബന്ധപ്പെട്ട അവകാശവാദങ്ങളുള്ള പ്രാദേശിക ശിശു സംരക്ഷണ അധികാരികളുമായി സര്‍ക്കാര്‍ സഹകരിക്കുന്നു എന്നാണ് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയവും പ്രതികരിച്ചിരിക്കുന്നത്.